Friday, July 26, 2013

മനസ്സില്‍ മാറ്റിവയ്ക്കുന്ന യാത്ര

ഴിഞ്ഞ ആഴ്ച ഞാനും പ്രദീപന്‍ മുല്ലനേഴിയും കൂടി ഒരു യാത്ര പോയി.കര്‍ണാടകയിലേക്കായിരുന്നു.'എന്തൊരു ഊര്‍ജ്ജനഷ്ടം' എന്ന് മോക്ഷകുണ്ഢം വിശ്വേശരയ്യ സര്‍ ആത്മഹതം ചെയ്യുകയും പിന്നീട് വൈദ്യുതോര്‍ജ്ജമാക്കി മാറ്റുകയും ചെയ്ത ജോഗ് വെള്ളച്ചാട്ടം വിശദമായി കണ്ടു.'കുംമ്കി' എന്ന തമിഴ് സിനിമയില്‍ ഇത് വിശദമായി കാണിക്കുന്നുണ്ട്.കാണേണ്ട കാടുകളും നദികളും വെള്ളച്ചാട്ടങ്ങളുമാണ് കര്‍ണാടകയിലേത്.
ഒരു രാവും പകലും ജോഗില്‍ തങ്ങിയതിനുശേഷം അവിടെനിന്ന് ഞങ്ങള്‍ മനവ്ഗുഡി വരെ നടന്നു.ആറ് കിലോമീറ്റര്‍ .ഇടത് വശത്ത് ശരാവതി നദി ഒഴുകുന്നുണ്ടായിരുന്നു.ആ യാത്രയിലെ കുടിവെള്ളം കാട്ടുചോലകളില്‍നിന്നും കുപ്പികളില്‍ ശേഖരിച്ചതുമാത്രം.എത്ര തെളിമയാണ് അതിന്.എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞാന്‍ പച്ചവെള്ളം നേരിട്ടു കുടിക്കുന്നത്.പച്ചവെള്ളം കുടിച്ചാല്‍ പനി വരുമെന്ന അന്ധവിശ്വാസം മാറി.നടപ്പിന്‍റെ ക്ഷീണമറിയിക്കാതെ കാത്തത് ആ വെള്ളവും അവിടുത്തെ വായുവും വെളിച്ചവുമാണ്.
പിറ്റേന്ന് ഉച്ചയോടെ കൊല്ലൂരില്‍ നിന്നും എഡൂര് വരെ പതിനാറ് കിലോമീറ്റര്‍ വീണ്ടും നടന്നു.നടക്കാമെന്നത് ഇരുവര്‍ക്കും ഒരു തോന്നലായിരുന്നു. ഇരുവശവും കാട്.പക്ഷികള്‍ .ചെറുമൃഗങ്ങള്‍ .രമണീയമായ കാഴ്ചകള്‍ .കുളങ്ങള്‍ .ചോലകള്‍ .ഇടക്കിടെ തിമിര്‍ത്തു പെയ്തുമാറുന്ന മഴ.നടപ്പില്‍ ദൂരം പിന്തള്ളുന്നത് അറിഞ്ഞതേയില്ല.വാസ്തവത്തില്‍ ആ നടപ്പ് ഉരുക്കലായിരുന്നു.ശരീരത്തിലെ മേദസ്സുകളെ മാത്രമല്ല മനസ്സിലടിഞ്ഞു കിടന്ന മേദസ്സുകളെയും.
ഒരര്‍ത്ഥത്തില്‍ ഒരു ധ്യാനം.മനനം.കണ്ടെത്തല്‍ .എന്നെ എനിക്ക് കണ്ടെത്താന്‍ സഹായിച്ച നടപ്പ്.ഇന്ന് ഞാനതറിയുന്നുണ്ട്.ഞാന്‍ കനം കുറഞ്ഞവിധം.!ആ നടപ്പില്‍ കാളിദാസന്‍റെ ശ്യാമളാദണ്ഢകം മനസ്സില്‍ ഇതള്‍ വിരിയുന്നുണ്ടായിരുന്നു!
കാടുകളുടെ ഘനനീലിമയിലും ലാളിത്യത്തിലും എന്‍റെ മനസ്സിന്‍റെ വേദനകളിലും തേടലുകളിലും മഴയുടെ താരള്യത്തിലുമലിഞ്ഞ് പ്രപഞ്ചത്തിന്‍റെ ശക്തിയായി ശ്യാമള എന്നോടൊപ്പം വന്നു എന്ന് ഇപ്പോള്‍ മനസ്സിലാവുന്നു.

മനസ്സില്‍ മാറ്റിവയ്ക്കുന്നുണ്ട് ആ യാത്രയെ!

Saturday, July 20, 2013

അടുത്തലക്കം മുതല്‍ 'ആത്മഛായ' ആരംഭിക്കുന്നു




'അത്മഛായ' അടുത്തലക്കം മുതല്‍ ദേശാഭിമാനി വാരികയില്‍ ..
വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുവാന്‍ അപേക്ഷ.