Wednesday, September 26, 2012

സമസ്‌തദേശം.കോം


ച്ഛന്റെ തറവാടും അച്ഛന്‍ പെങ്ങളുടെ പഴയ വീടും കാഞ്ഞിരോട്ടെ ഇടവഴികളും തറികളുടെ കുളമ്പൊച്ചകളും സ്വര്‍ണ്ണം പോലെ തിളങ്ങിയിരുന്ന പിച്ചളപ്പാത്രങ്ങളും തണുത്ത കിണര്‍വെള്ളവും വിശാലമായ അടുക്കളത്തളവും ചീരച്ചെടികള്‍ വക്കുപിടിപ്പിച്ച വഴിത്താരകളുമായിരുന്നു വാസ്‌തവത്തില്‍ എന്റെ പ്രിയനാടിന്റെ അടയാളങ്ങളാവേണ്ടിയിരുന്നത്‌.കാരണം എന്റെ രക്തത്തിലെ ദേശം കണ്ണൂര്‍ഗ്രാമത്തിന്റെതാണ്‌.അച്ഛന്‍ അടിമുടി കണ്ണൂരുകാരനായിരുന്നു.ഭാഷയിലും പ്രകൃതത്തിലും മനോഭാവത്തിലും.(ഇപ്പോള്‍ ,എന്റെ അനിയന്റെ എറണാകുളത്ത്‌ പിറന്നുവീണ മകളും പറയും,`എനക്ക്‌ വേണ്ട'എന്ന്‌.എന്തൊരു വിസ്‌മയം!ജീനുകള്‍ കുലം ചൂണ്ടിക്കാട്ടുന്നു.)
കണ്ണൂരിലായിരുന്നു എന്റെ ബാല്യമെങ്കില്‍ ഞാന്‍ മറ്റൊരാളായിത്തന്നെ തീരുമായിരുന്നു എന്ന കാര്യത്തില്‍ എനിക്ക്‌ സംശയമൊന്നുമില്ല.കണ്ണൂര്‍ ഗ്രാമങ്ങളിലായിരുന്നു ജീവിതമെങ്കില്‍ -അച്ഛമ്മ മരിക്കുംമുന്നേ ഒരവധിക്കാലത്ത്‌ കുട്ടികളായ ഞങ്ങളെ കണ്ടപ്പോള്‍ അച്ഛനോട്‌ ചോദിച്ചത്‌,ഓനെന്താ പണി,ബീഡിപ്പണിയാണോ എന്നായിരുന്നു.അന്നത്‌ കേട്ട്‌ ഞാന്‍ ഞെട്ടിപ്പോയി.ഇതെന്തൊരു നാടാപ്പാ എന്നായിരുന്നു മനസ്സില്‍ !-നെയ്‌ത്തോ ബീഡിതെരപ്പോ വണ്ടിപ്പണിയോ തെരഞ്ഞെടുത്തില്ലെങ്കിലും ഇടതുപക്ഷവിശ്വാസിയായില്ലെങ്കിലും മറ്റൊരാളായി ഞാന്‍ മാറുമായിരുന്നു.പക്ഷേ എന്നിലെ എഴുത്തുകാരന്‍ മരിക്കുമായിരുന്നില്ല.കാരണം,കുട്ടിക്കാലത്ത്‌ സെന്റ്‌ ഏഞ്‌ജലോ കോട്ടയില്‍ പോയിരുന്ന സായാഹ്നങ്ങളില്‍ കണ്ട കടല്‍ എന്നോട്‌ അത്രയധികം കടല്‍ക്കാര്യങ്ങളും ചരിത്രഗാഥകളും സംസാരിച്ചിട്ടുണ്ട്‌.അവിടുത്തെ കടപ്പുറത്തെ പൊരിവെയിലില്‍ തിളങ്ങിക്കിടന്ന പൊടിമീനുകളുടെ ശവങ്ങള്‍ കഥകള്‍ പറഞ്ഞിട്ടുണ്ട്‌.കണ്ണൂരില്ലായിരുന്നെങ്കില്‍,അതിന്റെ പുരാവൃത്തവും ദൈവങ്ങളും എണ്ണില്ലാത്ത തെയ്യങ്ങളും തെയ്യം കെട്ടുന്നവരും അച്ഛന്റെ തറവാട്ടിലെ കുടുംബക്കാവും കാവിലെ മരങ്ങളും കാവില്‍ പ്രതിഷ്‌ഠിച്ചിട്ടുള്ള വനദേവതയും അയല്‍വാസിയായ സാക്ഷാല്‍ മുത്തപ്പനും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എഴുത്തുകാരനാകുമായിരുന്നില്ല.
മലബാറുകാരുടെ പ്രത്യേകിച്ച്‌ കണ്ണൂരുകാരുടെ പ്രിയദൈവമായ മുത്തപ്പന്റെ പല കഥകളും കുട്ടിക്കാലത്ത്‌ കേട്ടിട്ടുള്ളത്‌ എന്നില്‍ വിശ്വാസത്തിലുപരിയായ നന്മകള്‍ വളര്‍ത്തിയിട്ടുണ്ട്‌.ദൈവത്തെക്കാളുപരി ഒരു മുത്തച്ഛനോട്‌ തോന്നുന്ന ആരാധനയും വിശ്വാസവുമാണ്‌ മുത്തപ്പനോടുണ്ടായിട്ടുള്ളത്‌.അതില്‍ നായകളോടൊപ്പമുള്ള സഹവാസവും കള്ളും മീനും എന്ന പ്രസാദലാളിത്യവും വീരപരിവേഷമില്ലാതെയുള്ള ആവിര്‍ഭാവവും നിലനില്‍പ്പും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്‌.തെയ്യക്കാലവും തെയ്യങ്ങളും ഒരു ഊറ്റമായി ചോരയില്‍ നിറയാത്തത്‌ ഞാനെന്നും കണ്ണൂരിലെ അതിഥിയായിമാത്രം ജീവിച്ചതുകൊണ്ടാവാം.ആവശ്യങ്ങള്‍ വരുമ്പോള്‍ പോയിവരുന്ന അതിഥിയാണല്ലോ ഇന്നും ഞാന്‍ .
പണ്ട്‌,വയലുകള്‍ കരയാകുംമുമ്പ്‌,അച്ഛന്റെ ബന്ധുവീടുകളില്‍ പോകുമ്പോള്‍ കാക്കപ്പൂവുകള്‍ വിരിഞ്ഞുകിടക്കുന്ന വരമ്പുകള്‍ ചവിട്ടുമായിരുന്നു.മേമമാരും മാമന്മാരും പരിചയപ്പെടാന്‍ വരുമായിരുന്നു.അവരുടെ ഭാഷ എനിക്കും എന്റെ ഭാഷ അവര്‍ക്കും കേള്‍വിയില്‍ കൗതുകം നിറച്ചിട്ടുണ്ട്‌.വീടുകളില്‍ എനിക്കപരിചിതമായ സല്‍ക്കാരങ്ങളും സ്‌നേഹവചസ്സുകളും എന്നെ കാത്തിരിക്കുന്നുണ്ടായിരിക്കും.ചരല്‍ക്കുന്നുകളില്‍ പോയിരിക്കുമ്പോള്‍ കാണുന്ന കാഴ്‌ചകള്‍ സ്ഥലരാശികളുടെ അകലത്തെ അളന്നുതരുമായിരുന്നു.
അമ്മയുടെ നാടായ എറണാകുളത്തെ തൃക്കാരിയൂരിനും ഞാന്‍ ജനിച്ചുവളര്‍ന്ന ഇടുക്കിയിലെ വെള്ളത്തൂവലിനും കണ്ണൂര്‍ഗ്രാമങ്ങള്‍ക്കും ഇടയില്‍ എന്തൊരു അന്തരം!വിസ്‌മയിച്ചിട്ടുണ്ട്‌ വല്ലാതെ.ഓരോ അവധിക്കാലവും ദൂരദേശങ്ങളില്‍ ചെലവിട്ട്‌ തിരിച്ചുവരുമ്പോള്‍ അവിടുന്നുകിട്ടിയ ദേശവിശേഷങ്ങള്‍ മനസ്സിലും തലയിലും വന്നുനിറയും.അമ്മയുടെ അനുജത്തിമാരും അമ്മാവന്മാരും പല ജില്ലകളിലായിരുന്നു കുടുംബസ്ഥരായത്‌.അതായിരുന്നു അതിനുള്ള കാരണം.മലപ്പുറത്ത്‌,കോഴിക്കോട്‌,പത്തനംതിട്ടയില്‍ ,അട്ടപ്പാടിയില്‍ ,ഇടുക്കിയില്‍ .. മഞ്ചേരി ഇളയൂരിലെ പൊതുവായനശാല എന്നെ മടിയിലിരുത്തി സമൃദ്ധമായി ഊട്ടിയിട്ടുണ്ട്‌ ഏറെക്കാലം.കുട്ടിക്കാലത്തെ മഞ്ചേരിവാസക്കാലം പലനിലയിലും സമ്പന്നമായിരുന്നു.വേറെ ഭാഷയും ഭക്ഷണവും സമുദായവും ആചാരങ്ങളും എന്നെ സ്വീകരിച്ചു.ഒരു പുസ്‌തകത്തിലും ഞാന്‍ ചേര്‍ത്തിട്ടില്ലാത്ത ആദ്യകാലകഥകളില്‍ പലതും എഴുതുന്നത്‌ ആ കാലത്തും മറ്റുമാണ്‌.`മൈമൂന' എന്ന കഥയിലെ മൈമൂന ഇപ്പോഴെവിടെയാവും?
ഇങ്ങനെ ചെറുപ്പത്തിലേ തന്നെ യാത്രകളും വ്യത്യസ്‌തമായ ഊരുകളും പരിചിതമാവുകയാണ്‌.ഭാഷകളും ആചാരങ്ങളും കലരുകയാണ്‌.ദേശങ്ങള്‍ അടുത്തുകാണുകയാണ്‌.പല പല അടരുകളിലും വിതാനങ്ങളിലും അവയെയെല്ലാം അനുഭവിക്കുകയാണ്‌.നൂതനവും നവ്യവുമായ അനുഭവമായി രൂപപ്പെടുകയാണ്‌ ഓരോ ദേശവും ദേശത്തെ ജീവിതങ്ങളും.
എന്നിട്ടും പില്‍ക്കാലത്ത്‌ ഞാനെങ്ങനെയാണ്‌ പാലക്കാടിനെ ഇത്രകണ്ട്‌ സ്‌നേഹിച്ചുപോയത്‌?എന്റെ കൗമാരത്തിന്റെ കടപ്പാടായിരിക്കാം അത്‌.ഇഷ്‌ടദേശം പറയാന്‍ ആവശ്യപ്പെട്ടാല്‍ ആദ്യമെന്റെ നാവില്‍ വരിക പാലക്കാടാണ്‌.പാലക്കാട്‌ തന്നെ അട്ടപ്പാടി മേഖലകളും മണ്ണാര്‍ക്കാട്‌ ഭാഗങ്ങളും അല്ല എനിക്ക്‌ പ്രിയം.ഏറനാട്‌ മുതല്‍ പാലക്കാട്‌ വരെയെത്തുന്ന വള്ളുവനാടന്‍ മണ്ണും പ്രകൃതിയും പട്ടണപ്പരിസരങ്ങളും മാത്രമാണ്‌.ഇന്നും പാലക്കാട്‌ പോയിവരുമ്പോള്‍ കിട്ടുന്ന മനസ്സുഖം മറ്റൊരു പ്രദേശവും എനിക്ക്‌ തരാറില്ല.ചിലപ്പോള്‍ ഞാന്‍ ആലോചിച്ചിട്ടുണ്ട്‌.കണ്ണൂരിലും പാലക്കാടും കാലത്തിന്റെ അടയാളമായ കോട്ടയുണ്ട്‌.അതാണോ ഈ രണ്ട്‌ നാടുകളോടുള്ള മമതയ്‌ക്ക്‌ നിദാനം.അതാവണമെന്നില്ല.എന്നാലും രണ്ട്‌ കോട്ടയും ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു.
ഒരു ദശകക്കാലം മുമ്പാണ്‌ എഴുത്താവശ്യത്തിനായി അംശംദേശം എന്ന സാങ്കല്‍പ്പിക ഭൂപ്രദേശം ഞാനുണ്ടാക്കിയെടുത്തത്‌.അതെനിക്ക്‌ തന്നത്‌ കൂറ്റനാടും തൃത്താലയും കുമ്പിടിയും മേഴത്തൂരും വട്ടേനാടുമൊക്കെ ചേര്‍ന്ന നിളയുടെ കരയാണ്‌.അംശത്തിലെ വിരുന്നുകാര്‍,ചുടലയില്‍ നിന്നുള്ള വെട്ടം,വിമാനപ്പുര,ഒരു മരണത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ തുടങ്ങിയ കഥകളിലൊക്കെ അംശംദേശം ആവര്‍ത്തിക്കുന്നുണ്ട്‌.ഒടുവിലത്തെ തച്ച്‌,വയസ്സ്‌ 50 എന്നീ കഥകളുടെ ഭൂമികയും വള്ളുവനാടും ഏറനാടും തന്നെയാണ്‌.അല്‌പം ഭ്രമാത്മകതയും സ്വപ്‌നാവസ്ഥയും മിത്തുകളും കടന്നുവരുന്ന ഒരു കഥയാലോചിക്കുമ്പോള്‍ ഞാനതിനെ അംശംദേശത്തിലേക്ക്‌ പറിച്ചുനടും.
അങ്ങനെയങ്ങനെ നോക്കുമ്പോള്‍ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള നാട്ടുപ്രദേശങ്ങളും നാട്ടാചാരങ്ങളും മിത്തുകളും ഐതിഹ്യങ്ങളും തന്നെയാണ്‌ എന്റെ ഇന്ധനം.അതുകൊണ്ടുതന്നെ ഒന്നിനൊന്നു പ്രിയപ്പെട്ടതായി തീരുകയാണ്‌ ഓരോ ദേശവും എന്നതില്‍ തര്‍ക്കമില്ല.

(സമകാലിക മലയാളം വാരിക)

Monday, September 24, 2012

ഒരു ചെറുപ്പക്കാരന്റെ വീട്‌


ഥാകൃത്തും അധ്യാപകനുമായ എന്‍ .പ്രദീപ്‌കുമാര്‍ പാലക്കാട്‌ കൂറ്റനാടിനടുത്ത്‌ പുതിയ വീട്‌ വച്ച്‌ താമസം മാറിയത്‌ കഴിഞ്ഞ മാസം 27 നാണ്‌.അന്നെനിക്ക്‌ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.പക്ഷേ സ്ഥലം വാങ്ങിയപ്പോഴും വീട്‌ പണി തുടങ്ങിയപ്പോഴും പ്രദീപിന്റെ കൂടെ ഞാനവിടെ പോയിട്ടുണ്ടായിരുന്നു.വളരെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പുള്ള പരിചയമായിരുന്നു ഞങ്ങളുടെത്‌.രണ്ടുകൊല്ലം മുമ്പ്‌ ദെല്‍ഹിയില്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസിനോടനുബന്ധിച്ച്‌ കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നു ക്ഷണിക്കപ്പെട്ട രണ്ടുപേരും ഞങ്ങളായിരുന്നു.`കൊങ്കണ്‍കന്യാ എക്‌സ്‌പ്രസും' `പൂച്ചയും' `ഒരു നിരൂപകന്റെ മരണവും അനുബന്ധസാഹിത്യസമീപനങ്ങളും' `കടല്‍ ഒരു കരയെടുക്കുന്നു' തുടങ്ങിയ എന്‍ .പ്രദീപ്‌കുമാറിന്റെ കഥാപുസ്‌തകങ്ങളും വായനക്കാര്‍ ഓര്‍മ്മിക്കുന്നുണ്ടാവുമല്ലോ.
വീടുകേറിത്താമസം ഗംഭീരമായി ആഘോഷിക്കണമെന്നായിരുന്നു പ്രദീപിന്റെ ആഗ്രഹം.ഞാനടക്കമുള്ള പല സ്‌നേഹിതരെയും കാലേകൂട്ടിത്തന്നെ അദ്ദേഹം ക്ഷണിക്കുകയും ചെയ്‌തിരുന്നു.പക്ഷേ നിര്‍ഭാഗ്യവശാല്‍ എനിക്കന്ന്‌ പങ്കെടുക്കാനാവുമായിരുന്നില്ല.എന്റെ ഒഡീഷദിനങ്ങളിലൊന്നിലായിരുന്നു അത്‌.ആ വിഷമം തീര്‍ക്കാന്‍ നാട്ടിലെത്തിയ ഉടനെ ഞാന്‍ പ്രദീപിന്റെ സ്ഥലത്തെത്തി.ഇനിയുള്ള വിവരണം അവിടെയെത്തിയശേഷം കണ്ടതും,നിങ്ങളും കാണേണ്ടതും അറിയേണ്ടതുമായ ചില പ്രധാന കാര്യങ്ങളെക്കുറിച്ചാണ്‌.
ഇരുപത്തഞ്ച്‌ സെന്റ്‌ സ്ഥലമാണ്‌ അദ്ദേഹം വാങ്ങിയിട്ടുള്ളത്‌.അറിയാമല്ലോ ഇന്ന്‌ നല്ല സ്ഥലം കിട്ടാനുള്ള ബുദ്ധിമുട്ട്‌.അതിനെക്കാള്‍ പ്രയാസമാണ്‌ ഒരു വീട്‌ കെട്ടിപ്പൊക്കാനുള്ള ബദ്ധപ്പാട്‌.അപ്പോള്‍ സ്ഥലം വാങ്ങുകയും കടം വാങ്ങിയാണെങ്കിലും(ഇക്കാലത്ത്‌ ആര്‍ക്കാ കടമില്ലാത്തത്‌?ആരാ വാടകക്കാരല്ലാത്തത്‌?)വീട്‌ കേറ്റുകയും ചെയ്യുന്നവരുടെ ചെറുതല്ലാത്ത സന്തോഷത്തില്‍ നമ്മളും കൂടുകതന്നെ വേണം.അങ്ങനെ ഞാനവിടെയെത്തി.നല്ല പച്ചപ്പുള്ള ഒരു പറമ്പിലാണ്‌ പ്രദീപിന്റെ പ്ലോട്ട്‌.പാലക്കാടന്‍ ഗ്രാമങ്ങള്‍ ഇന്നും അങ്ങനെതന്നെ.പക്ഷേ പലതും വെറുതെ പച്ച പിടിച്ചുകിടക്കുന്നതായിരിക്കുമെന്നുമാത്രം.
പ്രദീപ്‌കുമാറിന്റെ വീടിനുമുന്നിലായി പുതിയ മതില്‍ കെട്ടിയിട്ടുണ്ട്‌.നോക്കുമ്പോള്‍ മതിലിലെല്ലാം കുത്തനെയുള്ള ദ്വാരങ്ങള്‍.മനപൂര്‍വ്വം വിടവിട്ട്‌ മതില്‍ പണിതിരിക്കുന്നതാണതെന്ന്‌ മനസ്സിലായി.ഗേറ്റ്‌ എന്നു പറഞ്ഞാല്‍ അടച്ചിട്ടാലും അകത്തിരിക്കുന്നവര്‍ക്കും പുറത്തുനില്‍ക്കുന്നവര്‍ക്കും പരസ്‌പരം കാണാവുന്ന വിധത്തിലാണ്‌.അതായത്‌ വല്ല പോസ്റ്റുമാനോ അയല്‍ക്കാരനോ പാല്‍ക്കാരനോ ഒക്കെ വന്നാല്‍ ഗേറ്റ്‌ തുറന്നോ തുറക്കാതെയോ അവരുമായി ആശയവിനിമയം നടത്താന്‍ കഴിയുന്ന വിധം.മുറ്റത്ത്‌ ചരലാണ്‌ വിരിച്ചിരിക്കുന്നത്‌.അതും അഞ്ചടി വീതിയില്‍ നടക്കാനുള്ള ഭാഗം മാത്രം.ബാക്കിഭാഗമൊക്കെ ഇഷ്‌ടികവച്ച്‌ അതിരിട്ട്‌ പഴയമട്ടില്‍ മണ്‍മുറ്റമായി ഇട്ടിരിക്കുന്നു.വീട്‌ നോക്കി.ഒറ്റനിലയേ ഉള്ളോ എന്ന്‌ അമ്പരപ്പായി എനിക്ക്‌.ഇപ്പോഴാരാണ്‌ ഒറ്റനില വീട്‌ പണിയുക.?ഭാര്യയ്‌ക്കും ഭര്‍ത്താവിനും ഒരു കുട്ടിക്കും വേണ്ടി താഴെയും മുകളിലും മൂന്ന്‌ കിടപ്പുമുറികളും അത്രതന്നെ കക്കൂസുകളുമുള്ള വീട്‌(വീടോ?)പണിയുന്നവരാണല്ലോ നമ്മള്‍ മലയാളികള്‍.കാര്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും രണ്ട്‌ കാറിടാനുള്ള കാര്‍പ്പോര്‍ച്ചും പണിതിടും.കാരണം, ഭയങ്കരമായ ബുദ്ധിമാന്‍മാരാണ്‌ നമ്മള്‍ എന്നു നാട്ടുകാരെ അറിയിക്കണം.ഇതിപ്പോ അങ്ങനെയൊന്നുമല്ല.പ്രദീപിനും ഭാര്യ പ്രസീദയ്‌ക്കും മകന്‍ മഹാദേവനും കൂടി രണ്ട്‌ ബെഡ്‌റൂമും അടുക്കളയും ഇരിപ്പുമുറിയുമുള്ള ചെറിയ വീട്‌.അത്യാവശ്യം അതിഥികളെ സല്‍ക്കരിക്കാനും കിടത്താനുമുള്ള സൗകര്യങ്ങള്‍ക്ക്‌ അതുമതി.മുകളിലേക്കുള്ള ഗോവണി പണിതിട്ടിട്ടുണ്ട്‌.അത്‌ കയറിച്ചെല്ലുന്നിടത്ത്‌ ചെറിയൊരു സ്ഥലം കണ്ടെത്തി വലിയ ബുക്ക്‌ഷെല്‍ഫ്‌.അതില്‍ നിറയെ പുസ്‌തകങ്ങള്‍ .വേണമെങ്കില്‍ അവിടെ ഒരു കസേരയിട്ടിരുന്ന്‌ വായിക്കാനുള്ള സൗകര്യവുമുണ്ട്‌.അത്രയേയുള്ളൂ.മതിയല്ലോ.
എനിക്ക്‌ വലിയ മതിപ്പായി.പ്രദീപിനെയും കൂട്ടി ഞാന്‍ പുറത്തിറങ്ങി മുറ്റം ചുറ്റി.പറഞ്ഞാല്‍ വായനക്കാര്‍ വിശ്വസിക്കുമോ എന്നറിയില്ല.കൃത്യമായ പദ്ധതിയോടെ തയ്യാറാക്കിയിരിക്കുകയായിരുന്നു വീട്‌ കഴിഞ്ഞ്‌ മിച്ചമുള്ള സ്ഥലം.അവിടെ ഇലമുരിങ്ങ,ചെടിമുരിങ്ങ,കറിവേപ്പ്‌,ചീര,പയര്‍ ,പാവല്‍ ,കോവല്‍ ,വെണ്ട,വഴുതിനങ്ങ,വാഴ...തുടങ്ങി വീട്ടിലേക്ക്‌ വേണ്ട പച്ചക്കറികളെല്ലാം നട്ടിട്ടുണ്ടായിരുന്നു.ഞാനൊരു കോവയ്‌ക്ക പൊട്ടിച്ച്‌ ആര്‍ത്തിയോടെ ചവച്ചു.രാസവളസ്‌പര്‍ശമില്ലാത്തനിനാലാവും എന്തൊരു സ്വാദായിരുന്നു അതിന്‌!പിന്നെ പ്രദീപ്‌ ഓരോന്നായി കാണിച്ചു തരാന്‍ തുടങ്ങി.അതിരുതീര്‍ത്ത്‌ ഇടവിട്ടിടവിട്ട്‌ മാവ്‌,പ്ലാവ്‌,ഇരുമ്പന്‍പുളി,കുടമ്പുളി,നെല്ലി,അരിനെല്ലി,പേര,ചാമ്പ,ചിക്കു,ചെറുനാരകം,കറിനാരകം,സപ്പോട്ട,കടപ്ലാവ്‌,തെങ്ങ്‌ അതില്‍ത്തന്നെ പതിനെട്ടാംപട്ടയും ചെന്തെങ്ങും ഇളനീരിനായുള്ള ഗംഗാഗുണ്ടും പിന്നെ തരാതരം വാഴകളും ഒട്ടുമാവുകളും.ശരിക്കും സമ്പല്‍സമൃദ്ധമായ പറമ്പ്‌.
ഒരു ചെറുപ്പക്കാരന്റെ വീടും പറമ്പും ഇന്നത്തെ കാലത്ത്‌ ഇങ്ങനെ കാണാന്‍ കഴിഞ്ഞതില്‍ എനിക്ക്‌ അതിയായ സന്തോഷമുണ്ട്‌.കാരണമുണ്ട്‌.പലരെയും പോലെ അദ്ദേഹത്തിനും മുറ്റം കോണ്‍ക്രീറ്റ്‌ ചെയ്യാമായിരുന്നു.ആള്‍പ്പൊക്കത്തില്‍ മതില്‍ കെട്ടിവയ്‌ക്കാമായിരുന്നു.കൂറ്റന്‍ ഗേറ്റ്‌ വയ്‌ക്കാമായിരുന്നു.വലിയ മാളിക പണിയാമായിരുന്നു.എന്നിട്ട്‌ മിച്ചമുള്ള സ്ഥലത്ത്‌ മണവും നിറവും ഗുണവുമില്ലാത്ത ചെടികള്‍ വലിയ വിലയ്‌ക്ക്‌ വാങ്ങി ചട്ടികളില്‍ നട്ടുപിടിപ്പിക്കാമായിരുന്നു.മഴവെള്ളം സംഭരിക്കാന്‍ മണ്ണിന്‌ ഇടം കൊടുക്കാതെ വരള്‍ച്ചയെ വിളിച്ചുവരുത്താമായിരുന്നു.എന്നിട്ട്‌ ഇപ്പോഴത്തെ സാദാ മലയാളികളെപ്പോലെ വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പോയി പ്ലാസ്റ്റിക്‌ കവറില്‍ പൊതിഞ്ഞ കാരറ്റും ബീറ്റ്‌റൂട്ടും ഉരുളന്‍കിഴങ്ങും വാങ്ങി വരാമായിരുന്നു.പ്രദീപ്‌ കുമാര്‍ അങ്ങനെയാവാത്തതില്‍ നാം അദ്ദേഹത്തെ തുറന്ന മനസ്സോടെ അഭിനന്ദിക്കണം.സ്ഥലവും വീടുമില്ലാത്തവരോടും വീട്‌ വച്ചിട്ട്‌ മിച്ചം സ്ഥലമില്ലാത്തവരോടും നമുക്കിത്‌ പറയാനാവില്ല.എന്നാല്‍ ഇതെല്ലാം ഉണ്ടായിട്ടും വേണ്ടെന്നു വച്ചിരിക്കുന്ന മലയാളികളോട്‌ എനിക്കിക്കാര്യം അഭിമാനത്തോടെ പറഞ്ഞേപറ്റൂ.
വളരെ സന്തോഷത്തോടെ ഊണു കഴിച്ച്‌ അവിടെ നിന്നിറങ്ങുമ്പോള്‍ ഞാന്‍ പ്രദീപിനോടും പ്രസീദയോടും പറഞ്ഞു.
``വിളിച്ചില്ലെങ്കിലും ഇനിയും വരും.ഹോട്ടലൂണും അതിര്‍ത്തി കടന്നുവരുന്ന വിഷച്ചെടികളും ഫലങ്ങളും കഴിച്ച്‌ വയറും മനസ്സും വിഷമയമാവുമ്പോളാവും കേറിവരിക.അപ്പോള്‍ ഒരില ഊണുവേണം.ഞാനൊരു സാധാരണക്കാരനായ മലയാളിമാത്രമാണ്‌.എന്റെ കൊതികള്‍ നമ്മുടെ തനിമയില്‍ നിന്നു വരുന്നവയോട്‌ മാത്രമാണ്‌.''
ആരാണ്‌ പറഞ്ഞത്‌ യുവാക്കള്‍ക്ക്‌ ലക്ഷ്യബോധമില്ലെന്ന്‌.!
-ചന്ദ്രിക വാരാന്തപ്പതിപ്പ്,യുവ@ഹൈവേ

Sunday, September 16, 2012

ഇലക്‌ട്രോശക്തിയും പൂജാബേദിയുടെ കണ്ടെത്തലും



Every women wants her man to be james bond who holds the image of tall dark handsome and also has a kid within him.women still fantasise with fairy tales-pooja bedi

പ്രമുഖ അഭിനേത്രിയും ടിവി അവതാരകയുമായ പൂജാബേദിയുടെ കണ്ടെത്തലാണിത്‌.എനിക്കിഷ്‌ടമായി ഈ നിരീക്ഷണം.അനേകം പുരുഷന്മാരെ ജീവിതത്തില്‍ കൈകാര്യം ചെയ്യുന്നവരാണ്‌ മിക്കവാറും സ്‌ത്രീകള്‍ .അവര്‍ക്കറിയാം മുന്നില്‍ നില്‍ക്കുന്ന പുരുഷന്‍ ഏത്‌ മനസ്സോടെയാവും നില്‍ക്കുന്നതെന്ന്‌.ഇത്‌ വീട്ടമ്മമാരേക്കാള്‍ കൂടുതലായി ഓഫീസിലോ ഏതെങ്കിലും ബിസിനസ്‌ രംഗത്തോ മറ്റ്‌ സാമൂഹികസാഹചര്യങ്ങളിലോ ജീവിക്കുന്ന സ്‌ത്രീകള്‍ക്കായിരിക്കും കൂടുതല്‍ മനസ്സിലാവുക.അവര്‍ പുരുഷന്മാരെ കൈകാര്യം ചെയ്യുന്നത്‌ കാണുമ്പോള്‍ സ്‌ത്രീയുടെ ഇച്ഛാശക്തിയും നിരീക്ഷണശക്തിയും മനസ്സിലാവുമെന്നര്‍ത്ഥം.
പൂജാ ബേദിയുടെ അമ്മയായിരുന്നല്ലോ പ്രതിമാബേദി.എനിക്കിഷ്‌ടമായിരുന്നു അവരെയും.

ഉറച്ച കാഴ്‌ചപ്പാടുകളും ജീവിതബോധവുമുള്ള ഒരു സ്‌ത്രീയായിട്ടാണ്‌ ഞാന്‍ പ്രതിമയെ കണ്ടിട്ടുള്ളത്‌.അവരുടെ ആത്മകഥ (ടൈംപാസ്)വായിക്കുമ്പോള്‍ നമ്മള്‍ തന്റേടമുള്ള ഒരു സ്‌ത്രീയെയോ തനിച്ചായിപ്പോയ ഒരു പെണ്ണിനെയോ മാത്രമല്ല കാണുന്നത്‌ പുരുഷന്മാരെ തിരിച്ചറിയാന്‍ ശ്രമിച്ച അപൂര്‍വ്വം സ്‌ത്രീകളിലൊരാളായിട്ടു കൂടിയാണ്‌.ഇപ്പോള്‍ പൂജ പറയുന്നതും അതേ രീതിയിലുള്ള മികച്ച നിരീക്ഷണമാണ്‌.അതായത്‌ പുരുഷനില്‍ സദാ ഒരു കുട്ടിയുണ്ടായിരിക്കണം എന്ന നിലവാരമുള്ള നിരീക്ഷണം.പ്രണയിക്കുന്ന സ്‌ത്രീയെ ശ്രദ്ധിച്ചാല്‍ ഇതറിയാം.അവര്‍ പ്രണയിക്കുന്നതും താലോലിക്കുന്നതും ഇഷ്‌ടപ്പെടുന്നതും ഓര്‍ത്തുവയ്‌ക്കുന്നതും പ്രണയിക്കുന്ന പുരുഷനിലെ കുട്ടിത്തത്തെയാണ്‌.പുരുഷനില്‍ നിന്ന്‌ ഗര്‍ഭവതിയാകാന്‍ സ്‌ത്രീ ആഗ്രഹിക്കുമ്പോള്‍ അവള്‍ തേടുന്നതും പ്രിയ പുരുഷന്റെ കുട്ടിത്തത്തെയാണ്‌.അതൊരു തുടര്‍ച്ചയെ സൂചിപ്പിക്കുന്നു.അത്‌ അംഗീകരിച്ച പൂജാബേദിക്ക്‌ ഒരു ഷേക്ക്‌ ഹാന്റ്‌.
ആറ്റുമണല്‍ പായയില്‍ ..റഫീഖിന്റെ വരികള്‍ ,ലാലേട്ടന്റെ വോയ്‌സ്‌.
യൂട്യൂബില്‍ അടുത്തിടെ ഹിറ്റായ മലയാള ഗാനമാണല്ലോ ആറ്റുമണല്‍ പായയില്‍ അന്തിവെയില്‍ ചാഞ്ഞ നാള്‍ ..

കുഞ്ഞിളം കൈ വീശി നീ തോണിയേറി പോയില്ലേ..
എന്റെ പ്രിയ പാട്ടെഴുത്തുകാരനും കവിയുമായ റഫീഖ്‌ അഹമ്മദിന്റെതാണ്‌ വരികള്‍.പാടിയതാവട്ടെ മലയാളത്തിന്റെ അഭിമാനം മോഹന്‍ലാലും.
വൈ ദിസ്‌ കൊലവെറി ഹിറ്റായപ്പോള്‍ നമ്മള്‍ ആലോചിച്ചു.എന്താണ്‌ ആ പാട്ട്‌ ഹിറ്റാവാന്‍ കാരണം.ഗായകന്‍ ജയചന്ദ്രന്‍ പരസ്യമായി ക്ഷോഭിച്ചു.പലരും വിമര്‍ശിച്ചു.ധനുഷ്‌ പാടിയത്‌ കൊണ്ടാണെന്നും വാക്കുകളുടെ വേറിട്ട അവതരണം കാരണമാണെന്നും പലരും പലതും പറഞ്ഞു.എന്തായാലും പാട്ട്‌ ലക്ഷങ്ങള്‍ കണ്ടു.ലക്ഷങ്ങള്‍ കേട്ടു.പടം പാളിയെങ്കിലും പാട്ട്‌ തുള്ളി.അതേപോലെയല്ല ആറ്റുമണല്‍ പായയില്‍ ..വരികളില്‍ സംഗീതമുണ്ട്‌.സാഹിത്യവുമുണ്ട്‌.സംഗീതത്തിനാണെങ്കില്‍ കാതുകളെ തൊടുന്ന ഇമ്പമുണ്ട്‌.ലാലേട്ടന്റെ ആലാപനത്തിലും സ്വരത്തിലും വശീകരണശക്തിയുമുണ്ട്‌.ജോഷി എന്ന സമര്‍ത്ഥനായ സംവിധായകന്‍ മോഹന്‍ലാലിനെയും അമലാപോളിനെയും വച്ച്‌ രാജശേഖരന്റെ കാമറയില്‍ പാട്ട്‌ ഒരുക്കിയപ്പോള്‍ ആ മികവ്‌ നിലനിര്‍ത്തുകയും ചെയ്‌തു.ഇപ്പോള്‍ എല്ലാവരും പാടുന്നു ആറ്റുമണല്‍ പായയില്‍ ..
നമുക്കറിയാം.ഇത്‌ ഇന്‍സ്റ്റന്റ്‌ ഹിറ്റുകളുടെ കാലമാണ്‌.ഒന്നും അധികകാലം നിലനില്‍ക്കില്ല.ദാ വന്നു..ദേ പോയി..അതാണ്‌ സ്റ്റൈല്‍ .എങ്കിലും തൊട്ടതെല്ലാം ഹിറ്റാക്കുന്ന റഫീഖിന്റെ വിരലുകള്‍ മലയാളിയെ ഇനിയും മലയാളിയാക്കട്ടെ എന്നാഗ്രഹിക്കാം നമുക്ക്‌.
ദെല്‍ഹിയുടെ ഇലക്‌ട്രോശക്തി!
ദെല്‍ഹിയില്‍ പോയപ്പോളൊക്കെ(മറ്റ്‌ ദക്ഷിണേന്ത്യക്കാരെ പോലെ)എന്നെയും വിഷമിപ്പിച്ച ഒരു കാഴ്‌ചയാണ്‌ അവിടുത്തെ മനുഷ്യര്‍ വലിക്കുന്ന റിക്ഷകള്‍ .ഉത്തര്‍പ്രദേശിലെയും ബംഗാളിലെയും യാത്രകളില്‍ ഞാന്‍ കയറാത്ത ഒരേയൊരു വാഹനം ഈ റിക്ഷകള്‍ ആയിരിക്കണം.
കൊഴുത്തു മെഴുത്ത സമ്പന്ന യുവതികള്‍ വൃദ്ധന്‍മാര്‍ വലിക്കുന്ന റിക്ഷകളില്‍ യാത്ര ചെയ്യുന്നത്‌ പലവട്ടം എന്റെ കാമറയ്‌ക്ക്‌ കാഴ്‌ചയായിട്ടുണ്ട്‌.പക്ഷേ,പടമെടുത്തിട്ട്‌ എന്തു കാര്യം!അതവിടുത്തെ ജാതി വ്യവസ്ഥയുടെയും നിലനില്‍ക്കുന്ന സാമ്പത്തിക അസമത്വത്തിന്റെയും അന്ധരായ രാഷ്‌ട്രീയനേതാക്കളുടെ കെടുകാര്യസ്ഥതയുടെയും ഫലമാണ്‌.പെട്ടെന്നൊരുനാള്‍ മാറ്റം വരുത്താനാവാത്ത കാര്യങ്ങളിലൊന്ന്‌.പക്ഷേ ഏത്‌ പരമ്പരാഗത ആചാരത്തെയും രീതികളെയും മാറ്റാന്‍ ടെക്‌നോളജിക്ക്‌ കഴിയും.ജ്യോത്സ്യം മുതല്‍ വാസ്‌തു വരെ കമ്പ്യൂട്ടറിലായതുപോലെ,ചാകാത്ത തവളയെയും പാറ്റയെയും കീറിമുറിച്ചുള്ള പരീക്ഷകള്‍ ജീവികളെ കൊല്ലാതെ പരീക്ഷണം നടത്താവുന്നവിധം കമ്പ്യൂട്ടറിലായതുപോലെ,ഏതു കീഴ്‌വഴക്കത്തെയും ഇല്ലാതാക്കാനോ അട്ടിമറിക്കാനോ പുതിയ സാങ്കേതിക വിദ്യകള്‍ക്ക്‌ കഴിയും.
ഇപ്പോള്‍ ദെല്‍ഹിയില്‍ അവതരിച്ചിരിക്കുന്ന ഇലക്‌ട്രോ ശക്തി എന്ന റിക്ഷകളാണ്‌ പുതിയ ഉദാഹരണം.ഇക്കോ ഫ്രണ്ട്‌ലിയായിട്ടുള്ള ഈ ഇലക്‌ട്രിക്‌ റിക്ഷകള്‍ക്ക്‌ ഒരു തവണ ചാര്‍ജ്ജ്‌ ചെയ്‌താല്‍ 70 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയുമത്രേ.നല്ലകാര്യം.യുവാക്കള്‍ക്കും റിക്ഷ ഓടിക്കാന്‍ താല്‍പര്യമാവും.ഒരേ സമയം മൂന്ന്‌ യാത്രക്കാര്‍ക്കുവരെ ഇതില്‍ യാത്ര ചെയ്യാമെന്നതാണ്‌ പ്രത്യേകത.
എന്തായാലും മനുഷ്യന്‍ മനുഷ്യനെ വലിക്കുന്ന പ്രാകൃതവും ഹീനവുമായ ആ ഇന്ത്യന്‍ കാഴ്‌ചകള്‍ക്ക്‌ ഇനി വിട പറയാം.
(yuva @highway on chandrika)

Saturday, September 15, 2012

500!!

ന്‍റെ ബ്ലോഗിന് 500 വായനക്കാരെ തികഞ്ഞ സന്തോഷവാര്‍ത്ത അഭിമാനപൂര്‍വ്വം,സസന്തോഷം പ്രിയ വായനക്കാരെ അറിയിക്കുന്നു.

ഞാനിതു വരെ എത്ര പോസ്റ്റ് എഴുതിയിട്ടു എന്നെനിക്കറിയില്ല.നോക്കിയിട്ടുമില്ല.ഈയിടെ എച്ച്മുക്കുട്ടിയുടെ ബ്ലോഗില്‍ അദ്ദേഹത്തിന്‍റെ നൂറാമത്തെ പോസ്റ്റാണ് എന്നു വ്യക്തമാക്കി ഒരു പോസ്റ്റ് ഇട്ടിരിക്കുന്നത് കാണുകയും വായിക്കുകയും ചെയ്തിരുന്നു.അന്നത് കണ്ടപ്പോള്‍ ഉണ്ടായ അത്ഭുതം ഇപ്പോഴും മാറിയിട്ടില്ല.ഞാനെന്നാണ് സെഞ്ച്വറി തികയ്ക്കുക?
എനിക്കെത്ര പോസ്റ്റായി എന്ന് ആരെങ്കിലും നോക്കിപ്പറഞ്ഞാല്‍ വലിയ ഉപകാരം.
സ്വന്തം സാധനങ്ങള്‍ വായിക്കുന്നതാണ് എന്നെ സംബന്ധിച്ച് വലിയ ബോറടി.അപ്പോ പിന്നെ അത് എണ്ണിനോക്കുന്ന കാര്യം പറയാനുണ്ടോ.!അതുകൊണ്ടാണ്.

അതവിടെ നില്‍ക്കട്ടെ,500 വായനക്കാരില്‍ 50 വായനക്കാരുടെപോലും സജീവ പിന്തുണ എന്‍റെ പോസ്റ്റുകള്‍ക്കില്ലെന്നാണ് പ്രതികരണം വ്യക്തമാക്കുന്നത്.ആരൊക്കെ വായിക്കുന്നുണ്ടെന്ന് അറിയില്ല.അനോണിമസ് കമന്‍റ്സ് ആണ് ഏറെയും.അങ്ങനെ ചെയ്യല്ലേ എന്നു പറഞ്ഞാലും ആരും കേള്‍ക്കില്ല.ഒരെഴുത്തുകാരന്‍റെ വാക്കുകള്‍ക്ക് ഇത്രയേ വിലയുള്ളോ.ആവോ.

എല്ലാ വായനക്കാര്‍ക്കും വായിക്കാത്തവര്‍ക്കും വായിച്ചിട്ട് കമന്‍റ് ഇടാത്തവര്‍ക്കും വായിക്കാതെ കമന്‍റ് ഇടുന്നവര്‍ക്കും അനോണിമസ് ആയിവരുന്ന സുന്ദരിമാര്‍ക്കും(എന്നു ഞാന്‍ കരുതുന്നു! അവര്‍ എന്നെ പേടിച്ചിട്ടായിരിക്കുമല്ലോ പേര് വയ്ക്കാത്തത്!)എന്‍റെ സന്തോഷവും നന്ദിയും ആദരവും.

സ്നേഹത്തോടെ,
സുസ്മേഷ്

Friday, September 14, 2012

പാറ്റ്‌ന എക്‌സ്‌പ്രസും കണ്ണീരൊഴുകിയ പാട്ടും


രാ
ത്രി എട്ട്‌ ഇരുപതിനാണ്‌ ഭുവനേശ്വറിലേക്കുള്ള തീവണ്ടി.രണ്ട്‌ മാസങ്ങള്‍ക്കുമുന്നേ വണ്ടിയിലെ ഇരിപ്പിടം എനിക്കായി പറഞ്ഞുറപ്പിക്കാനായി ചെന്നപ്പോള്‍ മുതല്‍ അക്കാര്യം എനിക്കറിയാവുന്നതാണ്‌.എന്തൊരു തിരക്കാണ്‌ കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള വണ്ടികളില്‍.ഹൗറയിലേക്കും ഗോഹട്ടിയിലേക്കും പോകുന്ന വണ്ടികളുടെ സമീപം ചെന്നുനിന്നാല്‍ വിസ്‌മയപ്പെടുത്തുന്ന കാഴ്‌ച കാണാം.സ്ലീപ്പര്‍ കോച്ചുകളുടെ ലാട്രിനുകളില്‍പ്പോലും തിങ്ങിനില്‍ക്കുന്ന യാത്രക്കാര്‍.രണ്ട്‌ മാസം മുന്നേ ഭുവനേശ്വര്‍ യാത്രക്കായി ടിക്കറ്റെടുക്കാന്‍ ചെന്നിട്ടും എനിക്ക്‌ പതിനഞ്ചാം നിരയിലായിരുന്നു സ്ഥാനം.യാത്ര അടുത്തിട്ടും അത്‌ അഞ്ചായിട്ടേ ഉള്ളൂ.എ.സി ക്ലാസിലേക്കുള്ള ടിക്കറ്റുകളുടെ റദ്ദാക്കല്‍ വളരെ കുറവാണ്‌.അതിനാല്‍ ആര്‍.എ.സിയിലോ മറ്റോ ചാടിക്കിടക്കും എന്നല്ലാതെ യാത്ര സുഗമമാവും എന്നതിന്‌ യാതൊരു ഉറപ്പുമില്ല.അതിനായി ഞാന്‍ എമര്‍ജന്‍സി ക്വാട്ടയ്‌ക്ക്‌ ശ്രമിച്ചു.കാരണം എന്തായാലും എനിക്ക്‌ പോയേപറ്റൂ.നിത്യവും തീവണ്ടികളില്ലാത്ത ദിക്കാണത്‌.ഈ വണ്ടി പോയിട്ട്‌ അടുത്ത ദിവസത്തെ വണ്ടിക്ക്‌ തല്‍ക്കാല്‍ എടുക്കാം എന്നു കരുതിയാല്‍ പിറ്റേദിവസം വണ്ടിയില്ല.അങ്ങനെയായാല്‍ ഭുവനേശ്വറില്‍ നടക്കുന്ന കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡ്‌ വിതരണ പരിപാടിയില്‍ എനിക്ക്‌ പങ്കെടുക്കാനാകാതെയാകും.അക്കാദമിയില്‍ നിന്ന്‌ അ??യിപ്പ്‌ കിട്ടിയ ഉടനെ ഞാന്‍ പോയി ടിക്കറ്റ്‌ എടുത്തത്‌ അതിനാലാണ്‌.
യാത്ര പോകുന്ന അന്ന്‌ മൂന്നരയോടെ ഇ.ക്യൂവില്‍ ടിക്കറ്റ്‌ ഓകെയായതായി റെയില്‍വേയിലെ സുഹൃത്ത്‌ അറിയിച്ചു.സമാധാനം.ഞാന്‍ പതിവുപോലെ അലസനായി സമയമാകാന്‍ കാത്തിരുന്നു.പന്ത്രണ്ട്‌ ദിവസത്തെ യാത്രയാണ്‌.യാത്രാസഞ്ചി ഒരുക്കുന്നത്‌ ആറുമണിക്ക്‌.ഏഴുമണിക്ക്‌ പുറപ്പെട്ടെങ്കിലേ അരമണിക്കൂര്‍ മുന്നേ റെയില്‍വേ സ്റ്റേഷനില്‍ എത്താനാവൂ.ഞാന്‍ ഏഴേ കാലിന്‌ ഇറങ്ങി.ഓട്ടോയെടുക്കാതെ ബസിനു കയറി സാവകാശം നീങ്ങി.വഴിയില്‍ നിന്ന്‌ വാങ്ങാനുള്ള ഒന്നുരണ്ട്‌ സാധനങ്ങള്‍ വാങ്ങി.വണ്ടി എട്ട്‌ ഇരുപതിനാണല്ലോ.സമയം ഏഴേ മുക്കാലാവുന്നതേയുള്ളൂ.വണ്ടി സമയം അതുതന്നെയാണെന്ന ഒരോര്‍മ്മയേ എനിക്കുള്ളൂ.അങ്ങനെ മന്ദമന്ദം സ്റ്റേഷനില്‍ എത്തുമ്പോ അവ്യക്തമായി ഒരറിയിപ്പ്‌ കേള്‍ക്കാം.എന്താണെന്നറിയാന്‍ കാതോര്‍ത്തു.എറണാകുളത്തുനിന്നും പുറപ്പെടുന്ന പാറ്റ്‌ന എക്‌സ്‌പ്രസ്‌ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ കിടക്കുന്നു.സമയം നോക്കി.എട്ടാകാന്‍ അഞ്ച്‌ മിനിട്ട്‌ മാത്രം.അപ്പോള്‍ വണ്ടി നേരത്തെയെത്തിയോ?
ഞാനപ്പോള്‍ റെയില്‍വേസ്റ്റേഷന്റെ പുറത്താണ്‌.നെഞ്ച്‌ ഒന്നാളിയോ.അതുവരെയുണ്ടായിരുന്ന എന്റെ അലസത പുകപോലെ പോയി.ഞാനൊന്നു കുതിച്ചു.മുതുകത്തു കിടക്കുന്ന വലിയ ബാഗുമായിട്ടുള്ള ആ ഓട്ടം തികച്ചും ക്ലേശകരമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ.ജനക്കൂട്ടത്തിനിടയിലൂടെ ഓടി മേല്‍പ്പാലം ലക്ഷ്യമിട്ട്‌ വീണ്ടും കുതിച്ചു.പുറത്ത്‌ നല്ല മഴയാണ്‌.മൂന്നാമത്തെ പ്ലാറ്റ്‌ ഫോമിലാണ്‌ വണ്ടി.അപ്പോള്‍ വന്ന ഏതൊക്കെയോ വണ്ടികളില്‍ നിന്ന്‌ ഇറങ്ങി പുറത്തേക്കു വരുന്ന ആള്‍ക്കൂട്ടത്തിന്റെ ആരവവും തിരക്കും.അതിനിടയിലൂടെ അങ്ങോട്ട്‌ കുതിക്കുന്നത്‌ ഞാന്‍ മാത്രവും.വണ്ടി ഏതുനിമിഷവും എടുക്കാം.അതിന്റെ വാലിലെങ്കിലും പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍..എന്റെ രണ്ട്‌ മാസത്തെ കാത്തിരിപ്പ്‌..അവിടെ നടക്കുന്ന അഭിമാനകരമായ പരിപാടിയുടെ ഭാഗമാകാനുള്ള ഭാഗ്യമില്ലായ്‌മ..യാത്ര പറഞ്ഞവരുടെ മുഴുവന്‍ മിഴികളിലുണ്ടാകാനിടയുള്ള ദേഷ്യം..അവസാനനിമിഷം ടിക്കറ്റ്‌ ഓകെ ആക്കിയെടുക്കാന്‍ പാടുപെട്ട ഉദ്യോഗസ്ഥ സ്‌നേഹിതന്റെ പല്ലുകടി..അതെല്ലാം ഞാന്‍ ഓര്‍ത്തെടുത്തു.അപ്പോളെന്റെ മനസ്സിലേക്ക്‌ വന്നതെന്താണ്‌.ഇതൊന്നുമായിരുന്നില്ല.മണി രത്‌നത്തിന്റെ അലൈപായുതേയും ഗൗതം മേനോന്റെ വിണ്ണൈത്താണ്ടി വരുവായയും ഒക്കെ.ആള്‍ക്കൂട്ടത്തില്‍ പരിഭ്രാന്തനായ ഒരു നായകനായി ഞാന്‍..ജനത്തെ വകഞ്ഞു മുന്നേറുന്നത്‌ തീവണ്ടി പിടിക്കാന്‍.അതില്‍ നായികയില്ല.പക്ഷേ ഗൗരവതരമായ ഒരു ലക്ഷ്യം ആ തീവണ്ടിയില്‍ എന്നെ സ്വീകരിക്കാനായി ഉണ്ട്‌.ചെറുപ്പത്തിന്റെ ഊറ്റമല്ലാതെ മറ്റെന്ത്‌!
കാത്തുകിടക്കുന്ന വണ്ടി തേടി മൂന്നാമത്തെ പ്ലാറ്റ്‌ ഫോമിലേക്കുള്ള മേല്‍പ്പാലത്തിന്റെ പടവുകള്‍ ചാടിയിറങ്ങുമ്പോള്‍ ഞാനോര്‍ത്തു.യുവപുരസ്‌കാര്‍ വാങ്ങുന്ന ഈ ചടങ്ങില്‍ പങ്കെടുക്കുന്നതിന്‌ ഓരോ അവാര്‍ഡ്‌ ജേതാവിനും ഒരാളെക്കൂടി കൊണ്ടുപോകാം.അവരുടെ യാത്രാ താമസ ഭക്ഷണ സൗകര്യങ്ങള്‍ എല്ലാം അക്കാദമി വഹിക്കും.എന്റെ കൂടെ ആരുമുണ്ടായിരുന്നില്ല.എന്റെ കൂടെ വരുവാനും ആരുമുണ്ടായിരുന്നില്ല.പതിവുപോലെ ഞാന്‍ തനിയെയായിരുന്നു.ഇപ്പോള്‍ എന്റെ കൂടെ അമ്മയോ ഭാര്യയോ കാമുകിയോ മകളോ ഉണ്ടായിരുന്നെങ്കില്‍ ഈ ഓട്ടം ഓടുവാന്‍ ഒരുപക്ഷേ അവര്‍ക്ക്‌ ആകുമായിരുന്നോ..അഥവാ ഓടിയെത്തിയാല്‍ തന്നെ അവരെന്നെ എത്രമാത്രം ശകാരവാക്കുകള്‍ പറയുമായിരിക്കും.അവരെത്ര പരിഭ്രമിക്കുമായിരിക്കും.ഒരുനിമിഷം എന്റെ ജീവിതത്തെപ്പറ്റി ഞാനോര്‍ത്തുപോയി.ഇങ്ങനെയായിരുന്നു പലപ്പോഴും ജീവിതം.അവസാനനിമിഷത്തിലെ തീരുമാനങ്ങള്‍..അവസാനനിമിഷത്തിലെ പരിഭ്രമങ്ങള്‍..തീരാത്ത ഓടിപ്പിടിത്തങ്ങള്‍..അതിനായുള്ള പരക്കം പാച്ചിലിനിടയിലെ പ്രിയജനങ്ങളുടെ ശാപവചനങ്ങള്‍..ജീവിതത്തിന്റെ ലക്ഷ്യം എത്തിപ്പിടിക്കാനുള്ള യാത്രക്കിടയിലെ ഇത്തരം വെല്ലുവിളികള്‍ മാത്രമാണ്‌ മനുഷ്യജീവിതം.ഒപ്പം ഓടിയെത്താന്‍ കഴിയാത്തവര്‍ ഉപേക്ഷിച്ചുപോകും.അല്ലെങ്കില്‍ ഇത്തരം ഓട്ടങ്ങളാണ്‌ ജീവിതമെന്ന്‌ മനസ്സിലാക്കാനാവാതെയും അടുത്ത ഓട്ടത്തെ നേരിടാനാവാതെയും ഇടയില്‍ പിന്തിരിഞ്ഞുപോകും.
മൂന്നാമത്തെ പ്ലാറ്റ്‌ ഫോമിലെത്തുമ്പോള്‍ സിഗ്നല്‍ വീണുകഴിഞ്ഞിരുന്നു.കണ്ടു ത്രില്ലടിച്ച അനേകം സിനിമകളിലെന്നപോലെ എന്റെ തീവണ്ടി എന്നെ കയറ്റാതെ അകലാന്‍ പോവുകയാണ്‌.എന്റെ ഹൃദയം തെറിച്ചുപോകുന്നത്ര ശക്തമായി മിടിക്കുന്നു.തൊണ്ടയും നാവും ഉണങ്ങുന്നതിന്റെ അസ്വസ്ഥതയോടെ ഞാന്‍ വണ്ടിയെ നോക്കി.പാറ്റ്‌ന എക്‌സ്‌പ്രസ്‌.അലസതയ്‌ക്കുള്ള മറുപടിയായി എന്നെ കാത്തുകിടക്കുന്നു.
അവസാനത്തെ കരുത്തിന്റെ തുള്ളികളും രക്തത്തിലേക്ക്‌ കലര്‍ത്തി ഞാന്‍ കുതിച്ചുചെന്നു.വണ്ടിയിലേക്ക്‌ ചാടിവീണു.അപ്പോഴും വണ്ടി എടുത്തിരുന്നില്ല.വണ്ടിക്കുള്ളിലൂടെ ഞാന്‍ എന്റെ ബി കോച്ചിലേക്ക്‌ ആശ്വാസത്തോടെ നടന്നു.നടക്കാനാവുന്നില്ല.ഞാന്‍ ഒരിടത്തിരുന്ന്‌ കിതപ്പാറ്റി.അപ്പോള്‍ വണ്ടി പതിയെ ചലിക്കാന്‍ തുടങ്ങി.ഏതോ നന്മകള്‍ നമ്മെ നിലനിര്‍ത്തുന്നുവെന്ന്‌ അപ്പോള്‍ ഞാനോര്‍ത്തു.അല്ലെങ്കില്‍ ഈ വണ്ടി കിട്ടുമായിരുന്നില്ല.അവാര്‍ഡ്‌ നേരിട്ട്‌ വാങ്ങാന്‍ എനിക്കാവുമായിരുന്നില്ല.അത്രമാത്രം അലസനും മന്ദഗായിയുമായിരുന്നു ഞാന്‍.പെട്ടെന്ന്‌ ഒരുപാട്‌ ഓര്‍മ്മകള്‍ എന്നിലേക്ക്‌ വന്നു.കരഞ്ഞുപോകുമെന്ന ആ ഘട്ടത്തില്‍ മേഘങ്ങള്‍ പൊഴിക്കുന്ന ഒരുപാട്ട്‌ ഞാന്‍ കേട്ടു.
പാനീ കാ രംഗ്‌ ദേഖ്‌ കേ..
ആഖീയാം ജോ ആസു റൂഡ്‌ ദേ.
മാഹിയാ നാ ആയാ മേരാ,മാഹിയാ നാ ആയാ..
രഞ്‌ജനാ നാ ആയാ മേരാ,മാഹിയാ നാ ആയാ..
ദൈവമേ..കുസും വര്‍മ്മ എഴുതിയ വരികള്‍ എനിക്കായി എഴുതപ്പെട്ടതായിരിക്കുമോ.അഭിഷേക്‌ അക്ഷയ്‌ ഈണമിടുമ്പോള്‍ ഇതൊരിക്കല്‍ എന്നെപ്പോലൊരാള്‍ ശ്വാസം വലിഞ്ഞ നെഞ്ചുമായി ഓടുന്ന തീവണ്ടിയിലിരുന്ന്‌ കേള്‍ക്കുമെന്ന്‌ കരുതിക്കാണുമോ..ഇല്ല.എപ്പോഴാണ്‌ ഒരു പാട്ട്‌ നമുക്ക്‌ പ്രിയങ്കരമാവുന്നത്‌.അത്‌ കേള്‍ക്കുന്ന സന്ദര്‍ഭത്തിന്റെ നീറ്റലനുസരിച്ചാണ്‌.
എന്റെ കോച്ചിലെത്തി സീറ്റിലിരുന്ന്‌ ഞാന്‍ കണ്ണുകളടച്ചു.എനിക്ക്‌ മനസ്സിലാവുന്നുണ്ടായിരുന്നു പാട്ടിന്റെ അര്‍ത്ഥം.

Seeing the color of water,
tears roll down my eyes
my lover didn't come, my beloved didn't come..
seeing the glow of the eyes,
tears roll down my eyes..