Saturday, March 31, 2012

അപ്രധാനമല്ലാത്ത ഒരോര്‍മ്മപ്പെടുത്തല്‍

പ്രിയപ്പെട്ട വായനക്കാരേ..
വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളെ അറിയിക്കുന്നതിനാണ് ഈ പോസ്റ്റ്.മറ്റൊന്നുമല്ല,നാളെ എന്‍റെ പിറന്നാളാണ്.ഇത് നാളെ പറഞ്ഞാല്‍ ലോകത്താരും വിശ്വസിക്കില്ലല്ലോ!അതാണ് ഇന്നേ പറയുന്നത്.
ചില പ്രത്യേകതകള്‍ ഈ പിറന്നാളിനുണ്ട്.പി.എസ്.സി പരീക്ഷ (അങ്ങനെയൊന്ന് നാളിതുവരെ എഴുതിയിട്ടില്ലെങ്കിലും..)മലയാളത്തിലെ കൊള്ളാവുന്ന യുവസാഹിത്യകാരന്മാര്‍ക്കുള്ള പുരസ്കാരങ്ങള്‍ ,ചെറുപ്പക്കാരനെന്ന പരിഗണന...അങ്ങനെ പലതും നാളെ കഴിയുന്നതോടെ എനിക്ക് അര്‍ഹതപ്പെട്ടതല്ലാതാവും.വേറെയും കാണും മുപ്പത്തഞ്ചുവരെ ലഭിക്കാനിടയുള്ള കാര്യങ്ങള്‍ .അറിവ് വളരെ കൂടുതലായതുകൊണ്ട് ഇത്രയുമേ പെട്ടെന്ന് ഓര്‍ക്കാന്‍ പറ്റുന്നുള്ളൂ..
അന്നദാനം,പശുദാനം,ഘോഷയാത്ര,താലപ്പൊലി,കുരവയിടല്‍ ,എന്‍റെ നാമധേയത്തിലൊരു ട്രസ്റ്റ്,സ്വന്തം കൃതിയുടെ പേരിലൊരു അവാര്‍ഡ്, കൈകൊട്ടിക്കളി,അക്ഷരശ്ലോകമത്സരം,ഊണ്,നാലുംകൂട്ടിയുള്ള മുറുക്ക്..ഒക്കെ ഫ്യൂഡല്‍ രീതിയില്‍ നടത്തണമെന്നുണ്ടായിരുന്നു.അതൊക്കെ ഇനിയൊരവസരത്തിലേക്ക് മാറ്റിവച്ചിരിക്കുകയാണ്.എങ്കിലും പാണ്ഡവരുടെ ചാത്തം പാണ്ഡവരുതന്നെ ഉണ്ടു എന്നപോലെയാവില്ല.അതായിരുന്നു കുറേക്കാലമായിട്ട് പതിവ്.ഇത്തവണ കുറേ വായനക്കാരോടൊപ്പമാവും.മലപ്പുറം ജില്ലയിലെ ഏതോ ഉള്‍നാട്ടില്‍ ഒരു വായനാക്കൂട്ടായ്മ 'മരണവിദ്യാലയ'ത്തിന്‍റെ വായനയും ചര്‍ച്ചയും (!!) നടത്തുന്നുണ്ട്.ചോദിച്ചറിഞ്ഞ് അങ്ങോട്ടുപോകും.ഊണവിടെ കിട്ടുമെന്നു പ്രതീക്ഷ.പിറന്നാള്‍ കാര്യം അവരോട് മിണ്ടിയിട്ടില്ല.മുകളില്‍ പറഞ്ഞ മാതിരി വല്ല പ്രയോഗങ്ങളും അവര്‍ സ്വമേധയാ നടത്തിയെങ്കിലോ എന്നു പേടിച്ചിട്ടുതന്നെ.


ആയതിനാല്‍ വായനക്കാര്‍ക്ക് പിറന്നാളാശംസകള്‍ നേരാന്‍ ഈ സന്ദര്‍ഭം ഉപയോഗിക്കാം.എല്ലാവരുമത് പ്രയോജനപ്പെടുത്തുമല്ലോ.


ഏപ്രില്‍ മാസം എല്ലാ സുമനസ്സുകള്‍ക്കും വസന്തം സമ്മാനിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.


സ്നേഹത്തോടെ,
നിങ്ങളുടെ,
സുസ്മേഷ്.



Tuesday, March 27, 2012

ഓരോ സ്ത്രീയും ഓരോ ലോകമാണ്

ദേശാഭിമാനി വാരികയില്‍ വന്ന അഭിമുഖത്തിന്‍റെ കവര്‍ച്ചിത്രം.

Friday, March 23, 2012

ചില വിശേഷങ്ങള്‍..



പ്രിയപ്പെട്ട വായനക്കാരേ,സുഹൃത്തുക്കളേ..


പേപ്പര്‍ ലോഡ്ജ് പ്രകാശനം ഭംഗിയായി നടന്നു.ശ്യാമപ്രസാദും രഘുനാഥന്‍ പറളിയും ബി.മുരളിയും പങ്കെടുത്തിരുന്നു.ചടങ്ങില്‍ സംബന്ധിച്ച എല്ലാ സ്നേഹിതര്‍ക്കും മാതൃഭൂമിക്കും നന്ദി.


കഴിഞ്ഞാഴ്ച പുറത്തിറങ്ങിയ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ (2012 മാര്‍ച്ച് 10-16 ലക്കം) കൊറ്റികളെ തിന്നുന്ന പശുക്കള്‍ എന്ന കഥ വന്നിട്ടുണ്ട്.വായിക്കാന്‍ സാധിച്ചവര്‍ അഭിപ്രായം പങ്കുവയ്ക്കുമല്ലോ.


2012 മാര്‍ച്ച് 11 ന്‍റെ ലക്കം ദേശാഭിമാനി വാരിക ഞാനുമായുള്ള ഒരഭിമുഖവും പ്രസിദ്ധീകരിച്ചിരുന്നു.ഓരോ സ്ത്രീയും ഓരോ ലോകമാണ് എന്ന പേരില്‍ സുനിയാണ് അത് തയ്യാറാക്കിയത്.www.deshabhimani.com ലും അത് വായിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.


പുസ്തകപ്രകാശനത്തിന്‍റെ പിറ്റേന്ന് ബംഗാളിലേക്കൊരു യാത്രപോയതിനാല്‍ ബ്ലോഗിലെ കഴിഞ്ഞ പോസ്റ്റുകള്‍ക്ക് വന്ന മറുപടികള്‍ക്ക് യാഥാസമയം നന്ദി പറയാന്‍ കഴിഞ്ഞില്ല.എല്ലാവരും ദയവായി ക്ഷമിക്കുമല്ലോ.


അപ്രതീക്ഷിതമായി വരുന്ന ചില ജോലികള്‍,സാധാരണ ജീവിതത്തിലെ ഓട്ടങ്ങള്‍,ഇതിനിടയിലെ ഉത്തരവാദിത്തങ്ങള്‍,അതിനിടയിലെ അനിവാര്യമായ യാത്രകള്‍...അതിനൊക്കെയിടയില്‍ എനിക്ക് എന്‍റെ പല ഫോളോവേഴ്സിന്‍റെയും ബ്ലോഗ് വായിക്കാനോ കമന്‍റിടാനോ കഴിയുന്നില്ല.അത് പൊറുക്കാനാവാത്ത പിഴവാണെന്ന് അറിയാം.മാപ്പാക്കുമല്ലോ.എങ്കിലും കഴിയുന്നത്ര പേരുടെ പോസ്റ്റുകള്‍ ഞാന്‍ വായിച്ചുപോകുന്നുണ്ട്.പലപ്പോഴും.അത് സത്യമാണ്.എല്ലാവരെയും ഒരുപോലെ പരിഗണിക്കാന്‍ കഴിയാതെ വരുന്പോഴുള്ള സംഘര്‍ഷം ഒഴിവാക്കാനാണ് പലപ്പോഴും വായന മാത്രമാക്കി പോരുന്നത്.പലരും mail അയച്ച് കമന്‍റിടാന്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.എന്‍റെ സമയക്കുറവും പരിമിതികളും കൂടി മനസ്സിലാക്കുമല്ലോ.

തീര്‍ച്ചയായും നിങ്ങളുടെ ബ്ലോഗുകളും കമന്‍റുകളും എനിക്ക് ചിരപരിചിതമാണ് എന്നതില്‍ തര്‍ക്കമില്ല.

ഞാന്‍ തന്നെ പുതിയ പോസ്റ്റുകള്‍ ഇടാതെയിരിക്കുന്നതിനും കാരണം ഈ സമയക്കുറവ് തന്നെയാണ് കാരണം.


എല്ലാവര്‍ക്കും നല്ലൊരു അവധിക്കാലം ആശംസിക്കുന്നു.

കഴിയുന്നത്ര പുസ്തകങ്ങളുമായി അവധിക്കാലത്തെ വരവേല്‍ക്കാന്‍ ഓരോരുത്തരോടും അഭ്യര്‍ത്ഥിക്കുന്നു.

സ്നേഹത്തോടെ,

സുസ്മേഷ്.

Saturday, March 3, 2012

പേപ്പര്‍ ലോഡ്ജിലേക്ക് സ്വാഗതം





പ്രിയപ്പെട്ട വായനക്കാരേ...



മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച എന്‍റെ നോവല്‍ പേപ്പര്‍ ലോഡ്ജ് പുസ്തകരൂപത്തില്‍ വരികയാണ്.നിങ്ങളില്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവുമല്ലോ അതിന്‍റെ ചില ഭാഗങ്ങള്‍ ഞാന്‍ ബ്ലോഗില്‍ ഇട്ടിരുന്നത്.



ഇതോടൊപ്പം ക്ഷണക്കത്തുണ്ട്.ശ്രീ എം.മുകുന്ദനാണ് നോവലിന് പ്രവേശിക എഴുതിയിട്ടുള്ളത്.സര്‍വ്വശ്രീ അടൂര്‍ ഗോപാലകൃഷ്ണനും ബി.മുരളിയും രഘുനാഥന്‍ പറളിയും ചടങ്ങില്‍ പങ്കെടുക്കും.എത്തിച്ചേരാന്‍ കഴിയുന്നവരെല്ലാം പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.



എന്‍റെ നോവലിന്‍റെ പൂര്‍ത്തീകരണത്തിനായി സഹകരിച്ച എല്ലാവരെയും നന്ദിപൂര്‍വ്വം ഓര്‍മ്മിക്കുന്നു.നിങ്ങളുടെയെല്ലാം പിന്തുണയിലാണ് എന്‍റെ മുന്നോട്ടുള്ള ചുവടുകള്‍.



9 ന് വൈകിട്ട് 5 മണിക്ക് തിരുവനന്തപുരത്ത് സ്റ്റാച്യുവില്‍ നടക്കുന്ന മാതൃഭൂമി പുസ്തകോത്സവവേദിയില്‍ കാണാമെന്ന പ്രതീക്ഷയോടെ,



സ്നേഹപൂര്‍വ്വം



സുസ്മേഷ്.