Tuesday, January 31, 2012

ഡോ.ഷിവാഗോയുടെ ഉടമസ്ഥന്മാര്‍..

പാലക്കാട്ടെ പകലുകളിലൊന്നിലെ അലസമായ ചുറ്റിനടക്കലുകള്‍ക്കിടയില്‍ ഒരു ദിവസം ഞാന്‍ വഴിയോരവിപണിയിലേക്ക്‌ ചെന്നു.അടുക്കടുക്കായി വച്ചിരിക്കുന്ന പഴയ പുസ്‌തകങ്ങള്‍.ഏറെയും പൊടിപറ്റി മഞ്ഞനിറം പൂണ്ടത്‌.മുഖത്താളുകള്‍ പൊളിഞ്ഞത്‌.എങ്കിലും ഞാനവയെ നോക്കിനിന്നു.അവ ഏറെ വിറ്റുപോയ, ഇന്നും വിറ്റുകൊണ്ടിരിക്കുന്ന നല്ല പുസ്‌തകങ്ങളുടെ കള്ളപ്പതിപ്പുകളാണ്‌.കള്ളപ്പതിപ്പുകളാകട്ടെ എങ്കിലും അവ നല്ല നല്ല പുസ്‌തകങ്ങളാണല്ലോ.

ഇംഗ്ലീഷിലേക്ക്‌ വന്നിട്ടുള്ളതും ഇംഗ്ലീഷില്‍ നേരിട്ടെഴുതിയിട്ടുള്ളതുമായ ജനപ്രിയ നോവലുകളാണ്‌ അധികവും.മറ്റുള്ളവ പഠിക്കാനുള്ളതും ചിലരൊക്കെ പഠിച്ചുകഴിഞ്ഞതുമായ പുസ്‌തകങ്ങള്‍.ചിലത്‌ ഞാനെടുത്തുനോക്കി.അഗതാക്രിസ്റ്റിയൊക്കെയാണ്‌.എറണാകുളത്ത്‌ വച്ചു കാണുമ്പോഴൊക്കെ എന്നോട്‌ ഇംഗ്‌ളീഷ്‌ പുസ്‌തകങ്ങള്‍ പരമാവധി വായിക്കണമെന്ന്‌ ഏറെക്കുറെ ശകാരം പോലെ ഓര്‍മ്മിപ്പിക്കാറുള്ള വൈക്കം മുരളി സാറിനെ ഞാനോര്‍ത്തു.അത്തരം ചില ഓര്‍മ്മയില്‍ അവിടെനിന്നുകൊണ്ട്‌ ഏതാനും പുസ്‌തകങ്ങള്‍ മറിച്ചുനോക്കി.ചേതന്‍ ഭഗതിന്റെ ട്രെന്റ്‌ അറിയാനും വഴിക്കച്ചവടക്കാരനെ സമീപിച്ചാല്‍ മതിയല്ലോ ഇപ്പോള്‍.ചിലപ്പോള്‍ അവന്‍,കച്ചവടക്കാരന്‍ ഏതെങ്കിലും ഭീകരനെ പൊക്കിക്കാണിച്ച്‌ ഇത്‌ വായിച്ചതാണോ എന്നു ചോദിച്ച്‌ നമ്മെ നാണം കെടുത്താനും മതി.എന്തായാലും ഓര്‍ഹാന്‍ പാമുഖിനും മാര്‍ക്കേസിനും പൗലോ കോയ്‌ലോയ്‌ക്കും ചേതന്‍ ഭഗതിനും ഇടയില്‍ പെട്ടെന്ന്‌ ചെറിയൊരു പുസ്‌തകം ഞാന്‍ കണ്ടു.ഒരാവേശത്തോടെ ഞാനത്‌ വലിച്ചെടുത്തു.അത്‌ വളരെ പേരുകേട്ട ഒരു പഴയ നോവലായിരുന്നു.ഡോക്‌ടര്‍ ഷിവാഗോ എന്നായിരുന്നു അതിന്റെ പേര്‌.

ഷിവാഗോ കൈയിലിരുന്നപ്പോള്‍ ഞാന്‍ അജയ്‌ പി.മങ്ങാട്ട്‌ എന്ന നാട്ടുകാരനും മിത്രവുമായ വലിയ വായനക്കാരനെയാണ്‌ ആദ്യം ഓര്‍ത്തത്‌.അതങ്ങനെയാണല്ലോ.വെള്ളത്തൂവലില്‍ അജയ്‌ ആയിരുന്നു പുസ്‌തകങ്ങളിലേക്കുള്ള വഴികാട്ടി.ആദ്യമായി ഹുവാന്‍ റൂള്‍ഫോവിനെ,ദസ്‌തയേവസ്‌കിയെ,ജയന്ത്‌ മഹാപത്രയെ,കെ.എ.ജയശീലനെ,(ഒറ്റപ്പൂമേലും ശരിക്കുമിരിക്കില്ല,മറ്റേപ്പൂവിന്‍ വിചാരം നിമിത്തം!)ഹെര്‍മ്മന്‍ ഹെസ്സെയെ ഒക്കെ ഞാനറിയുന്നത്‌ അങ്ങനെയാണ്‌.

എന്റെ മനസ്സിലൂടെ പലവിധത്തിലുള്ള ചിത്രങ്ങള്‍ ഓടി.ആ പുസ്‌തകവും കൈയില്‍ പിടിച്ച്‌ ഞാന്‍ നിന്നു.പണ്ട്‌ കോഴിക്കോടന്‍ വഴിയോരവാണിഭപ്പുരയില്‍നിന്ന്‌ ഇതേപോലെ എനിക്കൊരു പുസ്‌തകം കിട്ടിയിരുന്നു.പാപ്പിയോണ്‍ എന്ന അതിമഹത്തായ നോവലായിരുന്നു അത്‌.പക്ഷേ അത്‌ കള്ളപ്പതിപ്പായിരുന്നു.എന്നിട്ടും അന്നത്തെ ദാരിദ്യത്തില്‍ അത്‌ വാങ്ങി.അന്ന്‌ അത്‌ വാങ്ങാനെ കഴിയുമായിരുന്നുള്ളൂ.എന്നാല്‍ എന്റെ കൈയിലിരിക്കുന്ന ഡോ.ഷിവാഗോ കള്ളപ്പതിപ്പല്ല.അതായിരുന്നു അതിശയം.അതൊരു പേപ്പര്‍ബാക്ക്‌ എഡിഷനായിരുന്നു.

റഷ്യയില്‍നിന്ന്‌ ഇംഗ്ലീഷിലേക്ക്‌ മാക്‌സ്‌ ഹേവാഡും മാന്യ ഹരാരിയും ചേര്‍ന്ന്‌ തര്‍ജ്ജമ ചെയ്‌തിട്ടുള്ള ഈ പതിപ്പ്‌ ആ പുസ്‌തകത്തിന്റെ മുപ്പത്തിയഞ്ചാമത്തെ പതിപ്പാണ്‌.1958 ല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ പതിപ്പ്‌ പുറത്തിറക്കിയിരിക്കുന്നതാകട്ടെ ന്യൂയോര്‍ക്കിലെ പ്രസാധകരും.

എന്താണെന്നുവച്ചാല്‍ ഞാന്‍ അജയിനെ ഓര്‍ത്തതുപോലെ അജ്ഞാതനായ മറ്റൊരാളെയും ഓര്‍ക്കുകയായിരുന്നു അപ്പോള്‍.അത്‌ ആ പുസ്‌തകം തെരുവുകച്ചവടക്കാരനിലേക്ക്‌ കൈമാറിയെത്തുന്നതിനുമുമ്പ്‌ സൂക്ഷിച്ചിരുന്ന-പ്രണയിനിയെ എന്നപോലെ കരുതിവച്ചിരുന്ന-ഉടമസ്ഥനെപ്പറ്റിയല്ലാതെ വേറെ ആരെക്കുറിച്ചും ആയിരുന്നില്ല.കാരണം അതിന്റെ ആദ്യപേജില്‍ ആ ഉടമസ്ഥന്റെ ശാന്തഗംഭീരവും ആജ്ഞാശക്തിയുള്ളതുമായ കൈയൊപ്പുണ്ടായിരുന്നു.അക്കാലത്ത്‌ കേരളത്തില്‍ പുസ്‌തകം വിറ്റത്‌ കറന്റ്‌ ബുക്‌സ്‌ തൃശൂരാണ്‌.(അവിടെ തോമസ്‌ മുണ്ടശേരിക്കൊപ്പമുണ്ടായിരുന്ന പഴയ മാനേജര്‍ ജയപാലമേനോന്റെ കൈവിയര്‍പ്പ്‌ പതിഞ്ഞതാണല്ലോ അക്കാലത്തെ നല്ല ഇംഗ്ലീഷ്‌ പുസ്‌തകങ്ങളെല്ലാം)പഴക്കം മൂലം മഷി പടര്‍ന്ന തൃശൂര്‍ കറന്റിന്റെ റബ്ബര്‍മുദ്രയാണ്‌ അത്‌ വ്യക്തമാക്കിയത്‌.

പുസ്‌തകത്തിന്റെ ആദ്യതാളില്‍ ഇളം നീല മഷിയില്‍ നൊസ്‌റ്റാള്‍ജിയ എന്ന വാക്കിന്റെ ആഴം പോലെ ഉടമസ്ഥന്റെ കൈയൊപ്പ്‌ അമര്‍ന്നുകിടന്നിരുന്നു.എനിക്കത്‌ വായിക്കാനായില്ല.വരിഷ്‌ഠനായ ആരുടെയോ കൈമുദ്ര തന്നെയായിരുന്നു അത്‌.അനേകം പെണ്‍കൊടികള്‍ അനുരാഗികളായി വീണിരിക്കാനിടയുള്ള കൈയൊപ്പ്‌.അത്ര സുഭഗത അതിനുണ്ട്‌.നീല മഷിയില്‍ രണ്ട്‌ കൈയൊപ്പുകള്‍ ആ പുസ്‌തകത്തില്‍ കാണാം.അതിനര്‍ത്ഥം അത്‌ രണ്ടുവട്ടം വിവാഹം കഴിക്കുകയോ പ്രണയത്തില്‍ പെടുകയോ ചെയ്‌തിട്ടുണ്ട്‌ എന്നാണല്ലോ.ഒന്നില്‍ താഴെ തീയതി എഴുതിയിട്ടുണ്ട്‌.14-10-1972.

ദൈവമേ,നിന്റെ കാരുണ്യമാണോ അതോ താക്കീതാണോ ഇത്തരം ആകസ്‌മികതകള്‍.ഞാന്‍ അറിയാതെ ചോദിച്ചുപോയി.ഞാന്‍ ജനിക്കുന്നതിനും അഞ്ച്‌ വര്‍ഷം മുമ്പുള്ളതാണല്ലോ ആ തീയതി.അത്തരം കാര്യങ്ങളില്‍ പ്രത്യേകിച്ചൊന്നുമില്ല.എത്രയോ കാര്യങ്ങള്‍ നമ്മുടെ പിറവിക്കുമുന്നേ സംഭവിച്ചിരിക്കുന്നു.പക്ഷേ,ഒരു വായനക്കാരനെ സംബന്ധിച്ച്‌ അതൊരു പുസ്‌തകമാവുമ്പോള്‍ അതൊരു വിലയേറിയ നിധിതന്നെയായി മാറുകയാണ്‌.ഒരു ചുമതലയായി പരിവര്‍ത്തനപ്പെടുകയാണ്‌.എന്തെന്നാല്‍,ആരോ ഇത്രകാലം കൈവശം വച്ച്‌,നിവൃത്തിയില്ലാതെ ഉപേക്ഷിച്ച ഒരു പുസ്‌തകത്തെ ഇനി സൂക്ഷിക്കേണ്ട ചുമതല എന്നിലാണ്‌ വന്നുചേര്‍ന്നിരിക്കുന്നത്‌.അതൊരു കഷണം അപ്പമോ റൊട്ടിയോ ആയിരുന്നെങ്കില്‍,ഒരു കഷണം തുണിയായിരുന്നെങ്കില്‍,ഒരു പാറക്കഷണമോ വാളോ മറ്റേതെങ്കിലും ആയുധമോ ആയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ.ഇത്രയും കാലം നിലനില്‍ക്കുമായിരുന്നില്ല.ഇല്ലെന്ന്‌ വിശ്വസിക്കാനാണ്‌ എനിക്കിഷ്‌ടം.അതൊരു പുസ്‌തകമായതിനാല്‍ മാത്രമാണ്‌ അത്‌ നശിച്ചുപോകാതിരുന്നത്‌.അതുകൊണ്ടുമാത്രമാണ്‌ അതെന്റെ കൈയിലേക്ക്‌ സൂക്ഷിക്കപ്പെടുവാനുള്ള അഭ്യര്‍ത്ഥനയുമായി എത്തിപ്പെട്ടത്‌.വാസ്‌തവത്തില്‍ മരിച്ചുപോയതോ ജീവിച്ചിരിക്കുന്നതോ ആയ അതിന്റെ ഉടമസ്ഥന്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാവില്ലേ..

ഒരു പക്ഷേ പ്രായാധിക്യത്തില്‍ കുടുംബകാര്യങ്ങള്‍ കൈയില്‍നിന്ന്‌ പോയപ്പോള്‍ അദ്ദേഹത്തിന്റെ മക്കളോ മരുമക്കളോ പേരക്കുട്ടികളോ ആയിരിക്കാം ആ പുസ്‌തകത്തെ വഴിയില്‍ വലിച്ചറിഞ്ഞത്‌.അല്ലെങ്കില്‍ അദ്ദേഹത്തിന്റെ മരണശേഷം ഉപേക്ഷിക്കപ്പെട്ടവയില്‍ ഉള്‍പ്പെട്ടതാവാം അത്‌.എന്തായാലും ഡോ.ഷിവാഗോ ഇപ്പോള്‍ എന്നോടൊപ്പമുണ്ട്‌.ഇനിയും വായിച്ചിട്ടില്ലാത്ത ആ പുസ്‌തകത്തിന്റെ കാവലാള്‍ ഇനി ഞാനാണ്‌.58 ല്‍ പുറത്തിറങ്ങി,72ല്‍ ആരുടെയോ കൈയൊപ്പ്‌ കിട്ടി,2011 ല്‍ എന്റെ കൈയിലെത്തിയ ഈ പുസ്‌തകത്തിന്‌ അതിന്റെ ഉള്ളടക്കത്തെക്കാള്‍ സംഭവബഹുലമായ ഒരു ചരിത്രം ഉണ്ടായിട്ടുണ്ടാവാം.ആര്‍ക്കറിയാം.ഒരു പുസ്‌തകം ഒരുപാട്‌ മനുഷ്യരെ ഓര്‍മ്മിപ്പിക്കുന്നു,ഉള്ളടക്കം കൊണ്ടു മാത്രമല്ല,അതിന്റെ ചരിത്രം കൊണ്ടും.ആ തിരിച്ചറിവിലാണ്‌ ഞാന്‍ എഴുത്തുകാരനായി 2012 ലേക്ക്‌ സധൈര്യം കടക്കുന്നത്‌.


(ഇത് നാട്ടുപച്ചയിലും തോര്‍ച്ച മാസികയിലും പ്രസിദ്ധീകരിച്ചതാണ്.രണ്ട് മൂന്നിടത്ത് ആവര്‍ത്തിക്കാനുള്ള കേമത്തമുണ്ടായിട്ടല്ല,ഒരിക്കല്‍ വായിക്കാത്ത വായനക്കാര്‍ക്കായിട്ടാണ് ഇപ്പോള്‍ ബ്ലോഗിലും ഇടുന്നത്.രണ്ടാമത് വായിക്കേണ്ടി വന്നവര്‍ ക്ഷമിക്കുമല്ലോ.)

Friday, January 13, 2012

കവയിലെ സന്ധ്യ

പാലക്കാടിന്‍റെ പരിസരഗ്രാമങ്ങള്‍ മനോഹരമായ ഒരു കാലിലെ പാദസരത്തോളം എനിക്കിഷ്ടമാണ്.
ഇന്നു വൈകുന്നേരം സുഹൃത്തിന്‍റെ ബൈക്കില്‍ കയറി ഞാന്‍ മലന്പുഴയിലേക്ക് പോയി.മലന്പുഴയായിരുന്നില്ല ലക്ഷ്യം,മലന്പുഴയ്ക്കപ്പുറത്തെ കവ എന്ന ചെറുഗ്രാമമായിരുന്നു മനസ്സില്‍.ആദ്യമായിട്ടാണ് ഞാനവിടേക്ക് പോകുന്നത്.വൈകുന്നേരം മൂന്നരയോടെ ഇറങ്ങി.ടൌണില്‍ നിന്ന് അരമണിക്കൂറിന്‍റെ ദൂരമേയുള്ളൂ.ഞാന്‍ കാമറ കൈയിലെടുത്തിരുന്നു.
മലന്പുഴ ആദ്യം കാണുന്നതെന്നാണ്.?മറക്കാന്‍ പാടില്ലാത്ത ഓരോര്‍മ്മയുടെ അറ്റത്ത് അതില്‍ 1996 എന്നെഴുതിയിട്ടുണ്ടാവും.അന്നത്തെ മലന്പുഴയില്‍ നിന്ന് ഒരുപാട് മാറിയിട്ടുണ്ട് ഇന്നത്തെ മലന്പുഴ.ഉദ്യാനവും.അന്നുമിന്നും മലന്പുഴയില്‍ എന്നെ ആകര്‍ഷിക്കാറ് രണ്ടേ രണ്ട് കാര്യങ്ങള്‍ മാത്രമാണ്.ഒന്ന് മലയാളിയുടെ മുഴുവന്‍ സ്വകാര്യ അഹങ്കാരമായ കാനായിയുടെ യക്ഷി.രണ്ട് തടഞ്ഞുനിര്‍ത്തിയ ജലപ്രവാഹത്തില്‍ രൂപം കൊണ്ട ജലാശയം.ഇരുപത്തിരണ്ടോളം അണകളുടെയും ജലാശയങ്ങളുടെയും നാട്ടില്‍നിന്നു വരുന്ന എനിക്ക് ഇടുക്കി അണക്കെട്ടിനെക്കാളും പ്രിയങ്കരം മലന്പുഴയിലെ ജലാശയമാണ്.!
ഇടുക്കി അണക്കെട്ടിന്‍റെ ഏറ്റവും താഴെപ്പോയി അണക്കെട്ടില്‍ ചാരിനിന്ന് മുകളിലേക്ക് നോക്കുന്പോഴുള്ള ഭയം കലര്‍ന്ന,അത്ഭുതം കലര്‍ന്ന,അഹങ്കാരം കലര്‍ന്ന,അസൂയ കലര്‍ന്ന,സാഹസികത നിറഞ്ഞ വികാരം മറ്റേത് അണക്കെട്ടില്‍ പോയാലും എനിക്ക് കിട്ടുമെന്ന് തോന്നുന്നില്ല.അതിവിടെയും കിട്ടില്ല.പക്ഷേ സൌന്ദര്യം കൊണ്ട് നമ്മള്‍ മത്തുപിടിക്കുക ഇവിടെ നിന്നാല്‍ മാത്രമാവും.
മലന്പുഴയുടെ സമസ്ത സൌന്ദര്യവും കുടികൊള്ളുന്നത് ജലാശയത്തിനു ചുറ്റുമുള്ള മലനിരകളുടെ ഗാംഭീര്യത്തിലാണ്.നീലിമയണിഞ്ഞ കൊടുമുടികള്‍.സൂര്യനും ചന്ദ്രനും കുളിപ്പിച്ചു ഊട്ടിയുറക്കി പാടിയുറക്കുന്ന ഗിരിനിരകള്‍.മഴയും വേനലും മഞ്ഞും കളിപ്പാട്ടങ്ങള്‍ കിലുക്കി രസിപ്പിക്കുന്ന ശൃംഗങ്ങള്‍.കാറ്റ് തലയ്ക്ക് കിഴുക്കി ഓടിപ്പിടുത്തത്തിനു നിര്‍ബന്ധിപ്പിക്കുന്ന കാവല്‍ഭീമന്മാര്‍.അതാണ് മലന്പുഴയിലെ മലനിരകള്‍.
മലന്പുഴ ജലാശയത്തിന്‍റെ പടിഞ്ഞാറന്‍ പിന്‍ഭാഗത്താണ് കവ എന്ന ഗ്രാമം.അവിടേക്കിപ്പോള്‍ നല്ല വഴിയുണ്ട്.വഴിയില്‍ മയിലുകളുണ്ടാവും.ഇന്ന് ഞാനും കണ്ടു ആറേഴ് മയിലുകളെ.അവ പാതയ്ക്കു നടുവില്‍ അക്ഷരശ്ലോകം ചൊല്ലി നില്‍ക്കുകയായിരുന്നു.ഞങ്ങളുടെ ബൈക്ക് കണ്ടപ്പോള്‍ വഴിയൊഴിഞ്ഞുനിന്നു.അപ്പുറത്തെ റബ്ബര്‍ത്തോട്ടത്തിലെ കരിയിലകള്‍ക്കുമേലെക്കൂടി അധികം ഒച്ച കേള്‍പ്പിക്കാതെ നടന്ന് കവിതകള്‍ കേമമായി ചൊല്ലിനീങ്ങി.
കവ ഒരു സുന്ദരി തന്നെ.വെള്ളമിറങ്ങിത്തുടങ്ങിയിരുന്നു.രണ്ടാഴ്ച മുന്പ് ഭാര്യാസമേതനായി വരുന്പോള്‍ അക്കരെ ആനക്കരയ്ക്കു കടക്കാന്‍ പാടി(ചങ്ങാടം)യുണ്‌ടായിരുന്നു എന്ന് കൂടെയുണ്ടായിരുന്ന മാഷ് പറഞ്ഞു.ഇപ്പോള്‍ ചേറില്‍ പുതഞ്ഞുകിടക്കുകയാണ് ആ പാടി.
കരയില്‍ നിന്നു വെള്ളം പിന്‍വാങ്ങിയ ഭാഗത്ത് ഉണങ്ങിയ പുല്ലിന്‍ കുറ്റികള്‍.അതിന്‍റെ വരണ്ട ദൃശ്യരൂപങ്ങള്‍.ചേറും വെള്ളവും കെട്ടിനില്‍ക്കുന്ന പരന്ന കുഴികള്‍ക്കരികില്‍ തവളയുടെ ജാതകം തിരുത്താനിറങ്ങിയ കൊറ്റികള്‍.അവസാനത്തെ ഊണിനും വെറ്റിലമുറുക്കിനും ഇറങ്ങിയിട്ടുള്ള കരുമാടിപ്പോത്തുകളും എരുമകളും കരയില്‍ കൂട്ടം കൂടുന്നുണ്ട്.
പണി പാതിയില്‍ നിലച്ച പാലത്തിനക്കരെ കടക്കാന്‍ കോണ്‍ക്രീറ്റ് അവശേഷിപ്പുകളില്‍ മുളയേണി ചാരിവച്ചിട്ടുണ്ട്.വെള്ളം വറ്റിയാല്‍ ഇതിലൂടെ അക്കരെ കടക്കുക തന്നെ വേണം ആനക്കരയ്ക്ക് പോകാന്‍.
പടിഞ്ഞാറ് നോക്കിയാല്‍ ചുവന്ന മാനം.കസവിട്ട മേഘങ്ങള്‍ നീന്തുന്ന വാനം.സൂര്യനെ കാണാനില്ല.ഭൂമിയില്‍ ഏറ്റവും സ്നേഹിക്കുന്ന പുല്‍ക്കൊടിയോട് നാളെക്കാണാമെന്ന് പറയാന്‍ മലകള്‍ക്ക് മറഞ്ഞ് പോയതാവും.കിഴക്ക് ഒറ്റപ്പെട്ട നക്ഷത്രക്കുട്ടന്മാര്‍.അവര്‍ കണ്ണുചിമ്മിക്കാണിക്കുന്ന ജലാശയം താഴെ.നീലയായ ജലപ്പരപ്പ്.ഓളങ്ങള്‍ക്ക് സൂര്യന്‍ കൊടുത്ത അവസാനചുംബനത്തിന്‍റെ അരുണിമ.ആനക്കരയുടെ ഭാഗത്ത് തടാകത്തിന് കാവല്‍ നില്‍ക്കുന്ന കരിന്പനകള്‍.ചെറിയ കാട്ടുപടര്‍പ്പുകള്‍.
സന്ധ്യകള്‍ക്ക് വല്ലാത്ത വിഷാദഭാവമാണെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്.എനിക്കും തോന്നിയിട്ടുണ്ട്.ഇന്നും തോന്നി.മരിക്കാനുള്ള വെന്പല്‍.ഒന്നിനുമല്ല.ഇഷ്ടം പോലെ സമയമുണ്ടല്ലോ.അതുകൊണ്ട് ഒന്നുമരിച്ചുവരാമെന്ന തോന്നല്‍.
കരയില്‍ കണ്ട അലക്കുകല്ലില്‍ ഞാനിരുന്നു.വെള്ളമിറങ്ങിയതിനാല്‍ അലക്കാനും കുളിക്കാനുമായി ആരോ അവിടെ സ്ഥാപിച്ചതാണ്.ഏതൊക്കെയോ വീടുകളിലെ നൊന്പരങ്ങളും തേങ്ങലുകളും സന്തോഷക്കണ്ണീരും തല്ലിക്കഴുകിയ കല്ല് ഞാനിരുന്നപ്പോള്‍ ഒന്നു നെടുവീര്‍പ്പിട്ടോ.തോന്നിയതാവും!
അകലെ നിന്ന് നനഞ്ഞ തുണി കല്ലില്‍ വീഴുന്ന ശബ്ദം നിശ്ശബ്ദതയെ പിളര്‍ത്തി.വരുന്പോള്‍ കണ്ടിരുന്നു വെളുത്തു തടിച്ച ഏതോ ചെറുപ്പക്കാരി മുട്ടൊപ്പം വെള്ളത്തില്‍ ഇറങ്ങിനില്‍ക്കുന്നത്.അവരുടെ നഗ്നമായ കൈകളും പുറവും അന്തിവെയിലില്‍ മഞ്ഞള്‍ തേച്ചപോലെ ജ്വലിച്ചിരുന്നു.അവര്‍ കുളികഴിഞ്ഞ് നേരം വൈകിയ ധൃതിയില്‍ ഉടുത്ത പുടവ തല്ലിക്കഴുകുകയാവും.
അമ്മയെ ഓര്‍ത്തു.കുട്ടിക്കാലത്ത് അമ്മയ്ക്കൊപ്പം കുളിക്കാന്‍ തോട്ടില്‍ പോയിരുന്ന കാലം.സന്ധ്യ കലങ്ങുന്പോള്‍ കുളിച്ചുകയറാന്‍ അമ്മ ധൃതി വയ്ക്കുമായിരുന്നു.അവിടെയും വഴിവക്കില്‍ പനകള്‍ കാവല്‍ നിന്നിരുന്നു.ഇവിടുത്തെ കരിന്പനകളല്ല,കുടപ്പനകള്‍.
പോത്തുകളും എരുമകളും അടുത്തുവന്നു.കൈയില്‍ അവര്‍ക്ക് കൊടുക്കാന്‍ ഒന്നുമുണ്ടായിരുന്നില്ലല്ലോ.കാമറ കണ്ടിട്ടാവാം അടുത്തുവന്നത്.അതുകൊണ്ട് അവരുടെയും കുറേ ഫോട്ടോകള്‍ ഏടുത്തു.
ഇനി മടങ്ങാം എന്നുതോന്നി.തണുത്ത കാറ്റ്.നൊന്പരപ്പെടുത്തുന്ന ശാന്തത.ധ്യാനിയായ പിതാവിനെപ്പോലെയാണ് ഇപ്പോള്‍ കൊടുമുടികള്‍.കുളികഴിഞ്ഞ് സന്ധ്യാവിളക്കിനരികിലിരിക്കുന്ന അമ്മയെപ്പോലെ ജലാശയം.ചുറ്റുനിന്നും കിളികളുടെ ഭജന.കാറ്റ് ഭസ്മം തൊട്ടപോലെ അവിടവിടെയായി കൊറ്റികള്‍.ആ തണുത്ത ശാന്തതയില്‍വച്ച് ശരിക്കും എനിക്ക് സങ്കടം വന്നു.
മാഷെ വിട്ട് ജലാശയത്തിന്‍റെ വിജനതയിലേക്ക് ഞാന്‍ നടന്നു.ഇരുട്ടായിക്കഴിഞ്ഞു.നിലം അത്ര വ്യക്തമല്ല.ഒരിടത്ത് ഞാനിരുന്നു.അവിടെയിരുന്നുകൊണ്ട് ഏറെനാളുകള്‍ക്കുശേഷം പി.ടി.അബ്ദുറഹിമാന്‍ സാഹിബ് എഴുതിയ കവിത ഓര്‍ത്തെടുത്തു.
ഓത്തുപള്ളീലന്ന് നമ്മള് പോയിരുന്ന കാലം..
ഓര്‍ത്തു കണ്ണീര്‍ വാര്‍ക്കയാണ് നീലമേഘം..
കോന്തലയ്ക്കല് നീയെനിക്കായി കെട്ടിയ നെല്ലിക്ക,
കണ്ട് ചൂരല് വീശിയില്ലേ നമ്മുടെ മൊല്ലാക്ക...
എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണ് പ്രിയപ്പെട്ട ഈ പാട്ട് ഓര്‍ത്തെടുക്കുന്നത്.ഒരു വരിപോലും മറന്നുപോയിരുന്നില്ല.അപ്പോള്‍ ഒന്നുകൂടി മനസ്സിലായി.
ഇല്ല,ഒന്നും മറന്നുപോയിട്ടേയില്ല.


Sunday, January 8, 2012

വരുമാതിര!

തോമ ചുറ്റും നോക്കി.എന്നോ വെട്ടിക്കിളച്ചിട്ട മണ്ണില്‍ കരിഞ്ഞ പുല്ലുകള്‍ തണുത്തു പറ്റിക്കിടന്നു.കുരുമുളകിന്‍ ചുവടുകളിലെ കരിയിലകളില്‍ വെളുത്ത ചെറുപുഴുക്കള്‍ ഇഴഞ്ഞുനടന്നു.നാളത്തെ മഴ കൂടി;അഴുകാന്‍ തുടങ്ങും.ചൂട്ടുമലകളും കൊതുന്പുകളും ധാരാളം വീണിട്ടുണ്ട്.ഉണക്കത്തേങ്ങകളും.തോമ ഉണക്കത്തേങ്ങകളെ മടലുകള്‍ കൊണ്ട് മൂടി.പിന്നെയെടുക്കാം.സാവധാനം കിണറ്റുകരയിലെത്തി.രണ്ട് മഴ കൂടി.പിന്നെ നിന്‍റെ ആവശ്യമില്ല.തോമ കിണറ്റിനോട് പറഞ്ഞു.പിന്നെ തോട്ടില്‍ മുങ്ങിക്കുളിക്കാം.തണുത്ത വെള്ളത്തിലമരാം.തോര്‍ത്ത് ഒഴുകുന്ന വെള്ളത്തിലുരച്ചു വാരി കഴുകിയെടുക്കാം.തോമ സാവധാനം ഒരു തൊട്ടി വെള്ളം കോരി.പാണല്‍ക്കന്പു പിളര്‍ന്ന് നാവു വടിച്ചു.മുഖം കഴുകി.ഹാ,പുതുമഴ വന്നാല്‍ ഭൂമിയിലൊരു കരടുപോലും അതറിയാതെ പോവില്ല.വെള്ളത്തിനെന്തൊരു മണം.മഴയില്‍ പറന്നുവീണ ഉണക്കപ്പുല്ലുകളും ഇലകളും വെള്ളത്തില്‍ നിരന്നുകിടന്നു.
(
സക്കറിയയുടെ മഴ എന്ന കഥയില്‍.)
ത് മഴക്കാലമല്ല.എന്നിട്ടും ഈ ഭാഗം ഞാനോര്‍മ്മിച്ചു.ഓര്‍ക്കാനെന്താണ് കാരണം..കഥയായതുകൊണ്ടാണോ..തണുപ്പും കുളിരും ഇപ്പോള്‍ പുലര്‍കാലത്തിന്‍റെ അതിഥികളാണല്ലോ.ശരിയാണ്.ഇത് മഞ്‍ഞുകാലമാണ്.അതുമാത്രമാണോ കാരണം..അല്ല.തിരുവാതിരയാണ്.
ഓ..മൃദുവാതിര.!
എനിക്കിഷ്ടമുള്ള ആതിരനിലാവിന്‍റെ സാന്നിദ്ധ്യം.
കുളങ്ങളുടെ സ്മരണ.
വെറ്റിലമുറുക്കിന്‍റെ വട്ടം.
ദൃഢനിതംബിനികളുടെ താഴ്ന്നിരുന്നുള്ള കളിമേളം.
മുറുക്കിച്ചുവന്ന ചുണ്ടുമായി ശൃംഗാരഹാസം പൊഴിക്കുന്ന പ്രകൃതിയുടെ ലാസ്യം.
ഓര്‍മ്മയില്‍ നിലാവിന്‍റെ സഖിയായി നീ വന്നകാലം മുതല്‍ തിരുവാതിര എന്നോടൊപ്പമുണ്ടായിരുന്നു.ഒരു കാലവും മുടക്കം വന്നിട്ടേയില്ല.പിന്നെ,നീ അരികിലുണ്ടായിരുന്നപ്പോള്‍ നിലാവിനെന്തൊരു വീര്യമായിരുന്നു.നടുകീറിയ വെറ്റിലയില്‍ ചിരിച്ചുകൊണ്ട് നീ നിലാവ് തേച്ചുതന്നു.അടക്കയുടെ കനവും ചവര്‍പ്പും നിലാവിന്‍റെ താരള്യവും വെറ്റിലനീരിന്‍റെ വൈദ്യസ്പര്‍ശവും..ഓര്‍ക്കാന്‍ വയ്യ.
ഒരു മോഹമുണ്ടായിരുന്നു.
ഒരിക്കല്‍...മധ്യത്തിലേക്ക് നാലുപാടും പടവുകള്‍ കെട്ടിയിറക്കിയ കുളത്തില്‍ ആതിരരാവില്‍ നീ നീരാടുന്നതു നോക്കിയിരിക്കണം.പച്ചച്ച ജലത്താലത്തില്‍ പുടവ വലിയ വെള്ളക്കുമിളകളായും കുടകളായും വിരിഞ്‍ഞുയരുന്നത് കാണണം.എന്നിട്ട്,പടവുകളിലിരിക്കണം.മുകളിലെ തളികയില്‍ വച്ച് ചന്ദനമരച്ചുരുട്ടി നിനക്കിട്ടു തരുന്ന വാനത്തെ മുത്തശ്ശിയെ ശുണ്ഠിപിടിപ്പിച്ചുകൊണ്ട് കളിക്കണം.കൈയടിച്ചുകൈയടിച്ചുകളിക്കണം,ജലത്തില്‍.
ശബ്ദങ്ങള്‍ കുളപ്പടവുകളിലും ഭിത്തികളിലും തല്ലിയമരണം..
അതിലേതാണ് നിന്‍റെ ചിരിയെന്ന് കാതുഴിഞ്ഞ് ചികയണം ചരാചരങ്ങള്‍.!
അതിനുശേഷമുള്ള ആലിംഗനങ്ങള്‍..പൊട്ടിപ്പൊട്ടിച്ചിരികള്‍...പിന്നത്തെ...വേണ്ട.നിലാവണഞ്ഞുപോകും ഇനി പറഞ്ഞാല്‍!

ഇപ്പോള്‍ നിന്നെ ഞാന്‍ കാണുന്നുണ്ട്.പറയട്ടെ..?
ഉടുത്തമുണ്ടിന്‍റെ ഞൊറിവുകള്‍ ഒട്ടും ശരിക്കായില്ല.മുറുക്കിക്കെട്ടാത്തതുകൊണ്ട് മുടി തുളുന്പിപ്പോയിരിക്കുന്നു.കരിയെണ്ണയെഴുതിയതുകൊണ്ട് പേടമാനുകളുടെ കണ്ണുതട്ടും മട്ടില്‍ കണ്‍വെള്ളക്കിത്ര തിളക്കവും. എന്നിട്ടും എന്തു ഭംഗിയാണ് നിനക്ക്.!
അതെ.കൊതിച്ചുവരുത്തിയ സായംകാലങ്ങളുടെയും നിലാവറിഞ്ഞ പാതിരാവുകളുടെയും ഏകാന്തധന്യമായ പാലപ്പൂഗന്ധത്തിന്‍റെയും പൊന്നാതിര.നമുക്കെല്ലാം അങ്ങനെയോരോന്നാണ് ധനുമാസ നിലവൊളി ചൂടിയ പ്രിയമെഴും തിരുവാതിര.
മുകളിലെ കഥയില്‍ പ്രിയകഥാകാരന്‍ മഴയെപ്പറ്റിയാണ് പറയുന്നത്.അവിടെ നിന്നാണ് ഞാനീ തിരുവാതിര സ്മൃതികളിലേക്ക് എത്തിയത്.ഞങ്ങള്‍ എഴുത്തുകാര്‍ എന്തിനെയും ഏതിനെയും ബന്ധിപ്പിച്ചു കാണുന്നവരും അറിയുന്നവരുമാണല്ലോ.

Friday, January 6, 2012

വിശ്വവിഖ്യാതമാവാനിടയുള്ള പൊങ്ങച്ചങ്ങള്‍...

ജനുവരി 3 മറക്കാനാവാത്ത ഒരു വേര്‍പാടിന്‍റെ പത്താം വാര്‍ഷികവുമായിട്ടാണ് ഇത്തവണ കടന്നുവന്നത്.2002-ല്‍ ഇതേ വര്‍ഷമാണ് കഥാകൃത്തും കവിയും അധ്യാപികയുമായിരുന്ന ഗീതാ ഹിരണ്യന്‍ അന്തരിച്ചത്.ഞാനന്ന് തൃശൂരിലുണ്ട്.എറെക്കുറെ ടീച്ചറിന്‍റെ വീടിനടുത്ത്.മിക്കവാറും വൈകുന്നേരങ്ങളില്‍,രോഗം ടീച്ചറെ മറ്റുള്ളവര്‍ക്കുമുന്നില്‍ തന്നെ പിടിച്ചിരുത്തുന്നതില്‍നിന്‌ സ്വയം പിന്തിരിപ്പിക്കും വരെ,അതൊരു അപേക്ഷയായി വേണ്ടപ്പെട്ടവരോട് പറയും വരെ,ജോലി കഴിഞ്ഞ വൈകുന്നേരങ്ങളില്‍ ടീച്ചറെ കാണാന്‍ ഞാനെന്നും തന്നെ പോകാറുമുണ്ടായിരുന്നു.എന്‍റെ കൂടെ ടീച്ചറുടെ വിദ്യാര്‍ത്ഥിയും മരണം വരെ ടീച്ചറുടെ ഏറ്റവും വേണ്ടപ്പെട്ട സഹായിയും പകര്‍ത്തിയെഴുത്തുകാരനും ഒരു ശ്രുശ്രൂഷകനുമായിത്തന്നെ സദാ കൂടെനിന്ന കെ.വി.അനൂപും ഉണ്ടാകും.പറഞ്ഞതു തിരിഞ്ഞുപോയി.അദ്ദേഹത്തിന്‍റെ കൂടെ ഞാനാണ് ഉണ്ടാവുക.!(നക്ഷത്രമെവിടെ,പുല്‍ക്കൊടിയെവിടെ..!)
അവിടെ വച്ചാണ് ഞാന്‍ ടീച്ചറെ വായിക്കാന്‍ തുടങ്ങുന്നത്.
വൈകുന്നേര കൂടിക്കാഴ്ചകളില്‍ അധികമൊന്നും സംസാരിക്കാന്‍ ടീച്ചറിന് ആവുമായിരുന്നില്ല.ഞാനന്ന് ഒന്നോ രണ്ടോ കഥ മാത്രം അങ്ങിങ്ങ് വന്നിട്ടുള്ള നവാഗത എഴുത്തുകാരനും.അനുപേട്ടനും ഗീത ടീച്ചറും പറയുന്നത് ഞാന്‍ കേട്ടിരിക്കും.ചിലപ്പോ ഞാന്‍ നേരത്തെ പോരും.അങ്ങനെയുള്ള സന്ദര്‍ശനങ്ങള്‍ ഇടക്കിടെ ഉണ്ടായി. രണ്ടുവര്‍ഷത്തിനുള്ളില്‍ ടീച്ചര്‍ മരിച്ചു.പിന്നീട് ഏതാനും തവണ കൂടി അനൂപേട്ടനൊപ്പം ആ വീട്ടില്‍ പോയിട്ടുണ്ട്.ഇപ്പോള്‍ ഹിരണ്യന്‍ മാഷെ നഗരപരിധിയില്‍ വച്ച് കാണുകയും സംസാരിക്കുകയും ചെയ്ത് പിരിയുന്നു.അടുത്തിടെയായിരുന്നു ടീച്ചറുടെ മൂത്ത മകളുടെ വിവാഹം.
ഈ ജനു.3 ന് സാഹിത്യ അക്കാദമിയില്‍ വച്ച് ഗീതാ ഹിരണ്യനെ അനുസ്മരിക്കുന്നുണ്ടായിരുന്നു.ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടികള്‍.ഗീതാ ഹിരണ്യന്‍ സ്മാരകസമിതിയും അക്കാദമിയും ചേര്‍ന്നായിരുന്നു സംഘാടനം.കാലത്ത് പുതുകഥയെപ്പറ്റിയും ഉച്ചതിരിഞ്ഞ് പുതുകവിതയെപ്പറ്റിയും ചര്‍ച്ചയും വൈകുന്നേരം അനുസ്മരണ സമ്മേളനവും ഉണ്ടായി.
അങ്ങനെ ആ ദിവസം-നല്ല ജലദോഷക്കോളും കഫക്കെട്ടും ഉണ്ടായിട്ടും-അക്കാദമി പരിസരത്ത് കഴിച്ചുകൂട്ടി.അനൂപേട്ടന്‍ നേരത്തെതന്നെ വന്നിരുന്നു.പലസുഹൃത്തുക്കളെയും പരിചിതരെയും കുറേക്കാലത്തിനുശേഷം കാണാനും മിണ്ടാനും സാധിച്ചു.പി.രാമനെയും കുടുംബത്തെയും കുറേ നാളുകള്‍ക്കുശേഷം കാണുകയായിരുന്നു.പിന്നെ,കഥകളൊക്കെ വായിച്ചിട്ടുണ്ടെങ്കിലും കെ.രേഖയെ ആദ്യമായി കാണുന്നതും സംസാരിക്കുന്നതും അന്നായിരുന്നു.ഞാന്‍ അറിയിച്ചതനുസരിച്ച് ശങ്കരേട്ടനും എത്തിയിരുന്നു.(തൃശൂര്‍ നഗരത്തിലൂടെ ഞങ്ങളൊന്ന് നടന്നിട്ട് എത്ര കാലമായി.)ഗീത ടീച്ചറുടെ ഒരു തലക്കെട്ട് കടമെടുത്തു പ്രയോഗിച്ചാല്‍,ഹൃദയപരമാര്‍ത്ഥികളായ കുറേപ്പേരോടൊപ്പം ചെലവിടാന്‍ കഴിഞ്ഞ ദിവസം.
എനിക്കിഷ്ടമാണ് ഗീതാ ഹിരണ്യന്‍റെ കഥകള്‍.സംഘടിത എന്ന പുസ്തകത്തിന്‍റെ പ്രൂഫ് ഞാന്‍ വായിച്ചിട്ടുണ്ട്.ഇപ്പോള്‍ ആ കഥകള്‍ വീണ്ടും വായിക്കുന്നു.
എന്‍.എ.നസീറിനെ കണ്ടുമുട്ടിയതും പരിചയപ്പെട്ടതുമാണ് അന്നുണ്ടായ മറ്റൊരു പ്രധാന വര്‍ത്തമാനം.യാദൃച്ഛികമായിരുന്നു അത്.പരസ്പരം കാണാനിടയായത് ഞങ്ങള്‍ക്ക് വളരെ സന്തോഷമായി.ഏറെനേരം സംസാരിച്ചു.അപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് ഞാന്‍ ബ്ലോഗിലെഴുതിയത് ആരോ പറഞ്ഞ് അറിഞ്ഞ കാര്യവും എന്നോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ വായനയില്‍നിന്ന് മികച്ച പുസ്തകമായി വി.മുസാഫിര്‍ അഹമ്മദും തിരഞ്ഞെടുത്തത് ഈ പുസ്തകമാണെന്ന് ഞാന്‍ നസീറിനെ അറിയിച്ചു.പിന്നെ എന്‍റെ ആഹ്ലാദം മറച്ചുവയ്ക്കാതെ പറഞ്ഞു,മുസാഫിര്‍ അഹമ്മദിനെപ്പോലെയൊരു നല്ല വായനക്കാരന്‍ നസീറിന്‍റെ പുസ്തകത്തെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ ശരാശരി വായനക്കാരന്‍ പോലുമല്ലാത്ത എന്‍രെ തിരഞ്ഞെടുപ്പ് ആയിരം വട്ടം ശരിയാണ്.ആ പുസ്തകത്തിന്‍റെ പുതിയ പതിപ്പ് കവി വിജയലക്ഷ്മിയുടെ അവതാരികയോടെ വൈകാതെ വരുന്ന വിവരവും നസീര്‍ അറിയിച്ചു.നല്ല വാര്‍ത്തകള്‍ കേള്‍ക്കുന്പോള്‍ കര്‍ണ്ണങ്ങള്‍ക്കുണ്ടാകുന്ന ആഹ്ലാദം ഏറെക്കാലം നീണ്ടുനില്‍ക്കുന്നതാണ്.
നാട്ടുപച്ച(nattupacha.com)യുടെ പുതുവര്‍ഷപ്പതിപ്പിലേക്കായി മൈന ഉമൈബാന്‍ ഒരു കുറിപ്പെഴുതിപ്പിച്ചു.'ഡോ.ഷിവാഗോയുടെ ഉടമസ്ഥന്മാര്‍.'ഈ വര്‍ഷമാദ്യത്തെ എന്‍രെ എഴുത്തുപണി!
ഇങ്ങനെയൊക്കെയാണ് എന്‍റെ 2012 ആരംഭിച്ചത് എന്നു പറഞ്ഞ് ഈ കുറിപ്പ് ആവസാനിപ്പിക്കട്ടെ.