Sunday, May 29, 2011

തെറ്റിദ്ധരിക്കാനെളുപ്പമുള്ള വരികള്‍

നിന്നെ മറക്കാനാവുന്നില്ല..

ഓര്‍ക്കാതിരിക്കുന്നത് അസഹ്യമാണെന്നതുപോലെ തന്നെ ഓര്‍ക്കുന്നതും അങ്ങേയറ്റം അസഹ്യമായിത്തീര്‍ന്നിരിക്കുന്നു.

പ്രണയം യാചിച്ചുവാങ്ങേണ്ടതല്ലെന്ന് അനുഭവം കൊണ്ട് ഏതൊരുവനെയുംപോലെ എനിക്കുമറിയാം.ഭയം,തെറ്റിദ്ധാരണ,സുരക്ഷിതത്വം...മതി,ബന്ധങ്ങള്‍ വേരറ്റ മരമാവാന്‍.!


നടിക്കാനെളുപ്പമാണ്,എന്തും.പ്രണയമാണെന്നും പ്രണയമില്ലെന്നും.


വാസ്തവമെന്താണ്..?


ഭംഗിയും ആഢ്യത്വവും തേടി അങ്ങോട്ടുപോയിക്കൊണ്ടേയിരിക്കും..ഇങ്ങോട്ടുവരുന്നതൊന്നും കാണില്ല,കണ്ടാലും തട്ടിത്തെറിപ്പിക്കും.അവമതിക്കും.എന്നിട്ട് പൊട്ടക്കിണറ്റില്‍ വീഴുവോളം തേടിനടക്കും.അവളെ,ആ ഒരാളെ.ഫലമില്ലാതെ.


പ്രണയം ഒരുവന്‍റെ എതിരെവരുന്നതാണോ പിന്നാലെ വരുന്നതാണോ അതോ ഒപ്പം വരുന്നതാണോ..?


എത്ര വൃത്തികേടുകള്‍ കാട്ടിയിട്ടും,നശ്വരമായ സൌന്ദര്യത്തിനുപിന്നാലെ എത്ര പാഞ്ഞിട്ടും പിന്നാലെ വരുന്നത് ഒരുവള്‍മാത്രം.അവള്‍,ദേവത..സരസ്വതി.


പ്രണയമെന്ന പേരില്‍ അവനവന്‍റെ ഉള്ളിലുള്ള കാമത്തെ പകര്‍ത്തിവച്ച് കവിതയെന്നു വിളിക്കുന്ന സമകാലികര്‍ക്കിടയില്‍ നീയെത്ര വാടിപ്പോയി,എത്രയെത്ര അപമാനിതയായി!


മനസ്സിലാവുന്നു,ആശങ്കയും ഭയവുമില്ലാത്തത് ഒരുവള്‍ക്കുമാത്രമാണ്.നിനക്ക്.നീ മാത്രമാണ് യഥാര്‍ത്ഥ തുണ.ഏതിരുട്ടിലും ഏത് കാട്ടിലും ഏത് നഗരത്തിലും ഏത് കഠോരമാര്‍ഗ്ഗത്തിലും കൈയില്‍ത്തൂങ്ങി ഒപ്പം വരുന്നത് നീ മാത്രം.


ദേവത.വാഗ്ദേവത.അമ്മ.


--------------------------------------------------------------------------------------


'കവിയുടെ കാല്‍പാടുകള്‍' വീണ്ടും വായിച്ചു.ആ പ്രചോദനത്തില്‍നിന്നാണ് ഈ വരികള്‍ ഉണ്ടായിവന്നത്.

Saturday, May 28, 2011

വായനക്കാരാ,ഞാന്‍ മരിച്ചാല്‍ ബാക്കിയെന്ത്..?

പ്രിലില്‍ ഞാനെഴുതിയ പുസ്തകപ്രസാധനത്തിലെ ചില സമകാലിക സന്ദിഗ്ധതകളെ സംബന്ധിച്ചുള്ള പോസ്റ്റിലെ ഉള്ളടക്കം വായനക്കാരില്‍ ചിലരെങ്കിലും സ്വാഭാവികമായും,ചിലരെങ്കിലും തികച്ചും മനപ്പൂര്‍വ്വമായും തെറ്റിദ്ധരിച്ചിട്ടുണ്ട്.രണ്ടിലും എന്‍റേതായ സന്തോഷവും അഭിമാനവും അറിയിക്കട്ടെ.
എന്‍റെ പുസ്തകത്തിന് അല്ലെങ്കില്‍ പുസ്തകങ്ങള്‍ക്ക് വില്പനയുണ്ടോ ഇല്ലയോ എന്നതായിരുന്നില്ല ആ പോസ്റ്റിലെ പ്രതിപാദ്യവിഷയം.എന്റെ പുസ്തകങ്ങളുടെ വില്പനയെ സംബന്ധിച്ച് ആ പോസ്റ്റ് വായിച്ച ചിലരൊക്കെ ഭാവന ചെയ്യുകയും ആഹ്ലാദിക്കുകയും ചെയ്ത തരത്തില്‍ ദുഖിച്ചും പായാരം പറഞ്ഞും പരസ്യമായി കണ്ണീരൊഴുക്കാനും മാത്രം വങ്കനല്ല ഞാന്‍.ഞാനുദ്ദേശിച്ചത്,പുസ്തകപ്രസാധനത്തിലെയും പ്രസാധകര്‍ക്ക് എഴുത്തുകാരോടുള്ള ഇന്നത്തെക്കാലത്തെ ബന്ധത്തിലെയും നിലവിലുള്ള (പ്രത്യേകിച്ച് വില്പനയെ സംബന്ധിച്ച്)അവ്യക്തതയെപ്പറ്റി വായനക്കാരോടും പുസ്തകങ്ങളുടെ ഉപഭോക്താക്കളോടും ചിലത് പറയാമെന്നാണ്.അത് പറയുവാന്‍ 9 ന്‍റെ രണ്ടാം പതിപ്പ് വന്ന സാഹചര്യം ഉപയോഗിച്ചു എന്നുമാത്രം.അല്ലാതെ 9 കുറച്ചേ വിറ്റുള്ളൂ എന്ന ദയനീയവിലാപമായിരുന്നില്ല.മൂന്നേകാല്‍ കോടി മലയാളികളുള്ള നാട്ടില്‍ കണക്കനുസരിച്ച് ഒരു പുസ്തകത്തിന്‍റെ 50,000 പ്രതികള്‍ വില്‍ക്കാന്‍പോലും ഭാഗ്യം സിദ്ധിച്ച എഴുത്തുകാര്‍ ലബ്ധപ്രതിഷ്ഠ നേടിയവര്‍ക്കിടയില്‍പ്പോലും ഇന്ന് വിരളമാണ് എന്നത് പരമാര്‍ത്ഥമത്രേ.നിങ്ങള്‍ പല മുതിര്‍ന്ന എഴുത്തുകാരോടും ചോദിച്ചുനോക്കൂ.ഞാന്‍ പറഞ്ഞതിനപ്പുറത്ത് ഞെട്ടിക്കുന്ന സങ്കടങ്ങള്‍ അവര്‍ പറയും.നമ്മളെക്കാള്‍ കുറവ് ഭാഷ സംസാരിക്കുന്ന നാടുകളില്‍നിന്നുപോലും നല്ല കൃതികള്‍ ഉണ്ടാവുകയും ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടുകയും വിപുലമായി ലോകത്തുടനീളം വായിക്കപ്പെടുകയും ചെയ്യുന്നുണ്ട്.രണ്ട് കാരണം കൊണ്ടാണ് അത്.
1)കൃതി നന്നായതുകൊണ്ട്.
2)തര്‍ജ്ജമ വിപുലമായ പ്രചാരം നേടിയതുകൊണ്ട്.
പക്ഷേ എന്‍റെ സന്ദേഹം,ഇത്രയേറെ പ്രബുദ്ധരും പഠിതാക്കളും വായനക്കാരും സര്‍വ്വോപരി ബുദ്ധിജീവികളുമുള്ള കേരളത്തില്‍ എന്തുകൊണ്ട് പുസ്തകം(എന്‍റെ മാത്രമല്ല)വിറ്റുപോകുന്നില്ല എന്നാണ്..!എന്തുകൊണ്ട് ആറുമാസത്തിലധികം വില്പനശാലകളില്‍ ഇരിക്കാത്ത പുസ്തകങ്ങള്‍ക്ക്(അക്കൂട്ടത്തില്‍ എന്‍റെ പുസ്തകങ്ങളും നിസ്സംശയം ഉള്‍പ്പെടും) പുതിയ പതിപ്പ് ഇറക്കാന്‍ പ്രസാധകന്‍ തയ്യാറാകുന്നില്ല എന്നാണ്.!
ഇതായിരുന്നു സന്ദേഹങ്ങള്‍.
എന്തായാലും എന്‍റെ ആ പോസ്റ്റ് f e c പോലുള്ള നല്ല ചര്‍ച്ചാവേദികളിലും ഫേസ് ബുക്കിലെ ചില കൂട്ടായ്മകളിലും ഒക്കെ പല നിലവാരത്തിലുള്ള ചര്‍ച്ചയ്ക്ക് നിദാനമായി എന്നത് സന്തോഷം തരുന്നു.ധാരാളം പ്രമുഖര്‍ ഞാനുന്നയിച്ച യഥാര്‍ത്ഥ അവസ്ഥകള്‍ മനസ്സിലാക്കി കാര്യഗൌരവത്തോടെ പ്രതികരിക്കുകയും ചെയ്തു. ഇപ്പോഴും പലരും ആ പോസ്റ്റ് പലര്‍ക്കും കോപ്പി ചെയ്ത് അയക്കുന്നുമുണ്ട്.അതിലും നിറഞ്ഞ സന്തോഷം.
ഇനി സ്വന്തം കൃതികളുടെ കാര്യത്തിലുള്ള എന്‍റെ നിലപാട്:
കാലമാണ് എഴുത്തുകാരന്‍റെ ഏറ്റവും വലിയ വിധികര്‍ത്താവെന്ന് ഞാന്‍ വിശ്വസിക്കുന്നു.പുരസ്കാരങ്ങളും പണവും ലഭിക്കുന്നുണ്ടെങ്കില്‍ അത് യൌവ്വനത്തില്‍ത്തന്നെ (കാശിന് ആവശ്യമുള്ളപ്പോള്‍,അടിച്ചുപൊളിക്കാന്‍ പറ്റുന്ന പ്രായത്തില്‍ !)കിട്ടണം.
ഞാന്‍ മരിച്ചുകഴിഞ്‍് എനിക്കോ എന്‍റെ കൃതികള്‍ക്കോ കിട്ടാവുന്ന പ്രശംസയിലും ജനപ്രീതിയിലും അംഗീകാരങ്ങളിലും ഒരു കാരണവശാലും ഞാന്‍ ആകുലപ്പെടുന്നില്ല.അതെനിക്ക് ഒരു തരത്തിലും ബാധകവുമല്ല.ഞാന്‍ ഈ ജന്മത്തില്‍ മാത്രമേ ഇപ്പോള്‍ വിശ്വസിക്കുന്നുള്ളു.പരലോകത്തെ വായനക്കാര്‍ എന്നെ ഭ്രമിപ്പിക്കുന്നില്ലെന്ന് സാരം.ഇക്കാര്യങ്ങളില്‍ ഭാവിയിലും ആകുലപ്പെടില്ലെന്നും എനിക്ക് ഉത്തമബോദ്ധ്യമുണ്ട്.
ഒരു വായനക്കാരന്‍/ഒരു വായനക്കാരി ഒരിക്കലെങ്കിലും ഞാനെഴുതിയ എന്തെങ്കിലും വായിച്ച് ഒരു നിമിഷം ലോകത്തെപ്പറ്റി ചിന്തിച്ചുനോക്കിയിട്ടുണ്ടോ,എങ്കില്‍ അതുമാത്രം മതിയെനിക്ക് എഴുത്തുകാരനായി ഭൂമി വിട്ടുപോകാന്‍.
സംവദിച്ച കാണാമറയത്തെ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
മണ്‍സൂണ്‍ ആശംസകള്‍.

Sunday, May 22, 2011

ഒരു നടനും നടനവും അംഗീകരിക്കപ്പെടുന്നു.നമുക്ക് അഭിനന്ദിക്കാം.

പ്രിയപ്പെട്ട ശ്രീ സലീംകുമാര്‍,താങ്കള്‍ക്ക് എന്‍റെ ആത്മാര്‍ത്ഥമായ അഭിന്ദനങ്ങള്‍.ദേശീയ അംഗീകാരത്തിലും ഒപ്പം സംസ്ഥാന ബഹുമതിയിലും.
താങ്കളും താങ്കള്‍ക്ക് അവാര്‍ഡ് നേടിത്തന്ന സിനിമയായ ആദാമിന്‍റെ മകന്‍ അബുവും അതിന്‍റെ പ്രവര്‍ത്തകരും ഈ സന്തോഷം സ്വീകരിക്കുക.പ്രിയ സലീം അഹമ്മദ്,അനുമോദനങ്ങള്‍.
നമുക്ക് ചില ന്യായീകരണങ്ങളുണ്ട്.വിവാഹകന്പോളത്തിലാണെങ്കില്‍ പെണ്ണിന് ഗുണത്തേക്കാള്‍ ഏറെ നിറം മതി എന്നത് അതിലൊന്നാണ്.ആണിനാണെങ്കില്‍ ആണാണ് എന്നതുമാത്രം യോഗ്യതയായി പോരേ എന്നും.!തൊഴിലിടങ്ങളില്‍ മേലധികാരിയാണെങ്കില്‍ അത് പുരുഷനായിരിക്കണം,രണ്ടാമത് സവര്‍ണ്ണനായിരിക്കണം എന്നത് മറ്റൊന്ന്.(ഇല്ലെങ്കില്‍ കസേരയൊഴിഞ്ഞാല്‍ സഹപ്രവര്‍ത്തകര്‍ മേലധികാരി അതുവരെ ഇരുന്ന കസേരയിലും ഉപയോഗിച്ച കാറിലും ചാണകവെള്ളം തളിക്കും.കഴിഞ്‌ഞ മാസം തിരുവനന്തപുരത്ത് സംഭവിച്ചത്.)അങ്ങനെ മലയാളിയെ സംബന്ധിച്ച് ചില വിചാരങ്ങളുണ്ട്.അതില്‍ മത-ജാതീയത മുതല്‍ രാഷ്ട്രീയ-ലിംഗ വിഭാഗീയത വരെ പ്രതിഫലിക്കും എന്നത് തര്‍ക്കമില്ലാത്ത വസ്തുത.ഏത് രംഗത്തായാലും അംഗീകാരം നേടുന്നത് ഏതെങ്കിലും വിധത്തില്‍ അധകൃതനാണെങ്കില്‍ അംഗീകരിക്കാന്‍ നമ്മള്‍ അറയ്ക്കും.അത് ജാതീയമായിത്തന്നെ വേണമെന്നില്ല.ഉദാഹരണത്തിന് സ്കൂളില്‍ മികച്ച പാഠ്യേതരപ്രവ്രത്തനങ്ങള്‍ നടത്തി ഒരു അദ്ധ്യാപകന്‍ വല്ല ജനശ്രദ്ധയും നേടിയാല്‍ അത് പ്രാധാന അദ്ധ്യാപകന് അര്‍ഹതപ്പെട്ടതല്ലേ എന്ന് ചില 'വാലു'കള്‍ക്ക് ഒരു തോന്നല്‍ വരും.മറ്റൊരു ഉദാഹരണം പറഞ്‍ഞാല്‍, നാടുവിറപ്പിച്ച കള്ളത്തിരുമാലിയെ ജീവന്‍ പണയം വച്ച് ഏതെങ്കിലും കോണ്‍സ്റ്റബിള്‍ പിടികൂടിയാല്‍ പേരാര്‍ക്കാണ്?സി.ഐ മുതല്‍ സംവരണത്തില്‍ ഉല്‍പ്പെടുത്തി രണ്ട് വനിതാകോണ്‍സ്റ്റബിള്‍മാരടക്കമുള്ള പടയ്ക്ക്.!ഇങ്ങനെതന്നെ വാര്‍ത്ത വരണമെന്നത് ഈ വരേണ്യചിന്തയുടെ അലിഖിതകീഴ്വഴക്കമാണ്.അഥവാ നമ്മുടെ ഹിപ്പോക്രസി ഇങ്ങനെയൊക്കെയാണ് പെരുമാറാന്‍ പഠിപ്പിച്ചിരിക്കുന്നത്.അവിടെ മരണത്തെപ്പോലും മുഖാമുഖം കണ്ട യാഥാര്‍ത്ഥ സാഹസികന്‍ കൂട്ടത്തിലൊരാളായിരിക്കും. വീട്ടില്‍ കിടന്നുറങ്ങിയ(അല്ലെങ്കില്‍ നേതൃത്വം കൊടുക്കുകമാത്രം ചെയ്ത)മുതിര്‍ന്ന ഉദ്യോഗസ്ഥനായിരിക്കും മുന്‍പന്തിയില്‍.ഇതെല്ലാം മലയാളി സമൂഹത്തില്‍ വ്യാപകമായ ചില പ്രവണതകളാണ്.
സലീംകുമാര്‍ എന്ന ചലച്ചിത്ര നടന്‍ ഏതു ജാതിയില്‍പ്പെട്ടയാളാണെന്ന് എനിക്കറിയില്ല.പക്ഷേ ജാതിവിഭാഗീയതക്കപ്പുറം അദ്ദേഹത്തെ ഒരു നടനായി അംഗീകരിക്കാന്‍ ഇവിടെ പലര്‍ക്കും തടസ്സമായി നില്‍ക്കുന്ന ഒരു പ്രധാന വസ്തുതയുണ്ട്.അത് അദ്ദേഹം പോപ്പുലര്‍ സിനിമകളില്‍ സ്ഥിരമായി തമാശവേഷങ്ങള്‍ കെട്ടുന്നു എന്നതുമാത്രമാണ്.അന്തരിച്ച നടന്മാരായ പപ്പുച്ചേട്ടനും ഒടുവില്‍ ഉണ്ണികൃഷ്ണനും അബൂബക്കറിനും ഒരു പരിധിവരെ ശങ്കരാടിച്ചേട്ടനും വേറൊരു വിധത്തില്‍ അച്ചന്‍കുഞ്ഞിനും നമ്മുടെയിടയില്‍ ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട്.വിദ്യാരംഭമെന്ന ചലച്ചിത്രത്തില്‍ അതുവരെ തമാശവേഷങ്ങളില്‍ മാത്രം കണ്ടിട്ടുള്ള മാമുക്കോയ എന്ന നടനിലെ അഭിനയപ്രതിഭയുടെ പകര്‍ന്നാട്ടം നാം ഒരു സീനില്‍ വ്യക്തമായും കണ്ടു.ദി കിംഗില്‍ പപ്പു ചേട്ടനും മുഖത്തടി കൊടുക്കുംപോലെ അത് പ്രേക്ഷകനെ കാട്ടി.അപ്പോഴൊക്കെ ഹാസ്യനടന്മാരെ നല്ല നടന്മാരായി അംഗീകരിക്കാന്‍ ചലച്ചിത്രലോകത്തിന്(പ്രേക്ഷകലോകത്തിനല്ല) മടിയാണ്.ഭരത് ഗോപിയും ഭരത് മുരളിയും അച്ചന്‍ കുഞ്ഞും ആദ്യമഭിനയിച്ച പടങ്ങള്‍ ഗൌരവമുള്ളതായിരുന്നില്ലെങ്കില്‍ അവരും തമാശപ്പടങ്ങളാണ് അഭിനയിച്ചിരുന്നതെങ്കില്‍ അവരെയും നല്ല നടന്മാരായി നമ്മള്‍ അംഗീകരിക്കില്ലായിരുന്നു.എന്തുകൊണ്ട് അവര്‍ക്ക് ഹാസ്യം വഴങ്ങില്ലെന്ന് നാം തീരുമാനിക്കുന്നു..?ജഗതി ശ്രീകുമാറും സലീംകുമാറും ഇന്ദ്രന്‍സും മാമുക്കോയയും അടങ്ങിയ നടന്മാര്‍ ആദ്യമേതന്നെ ഗൌരവമുള്ള വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ നമ്മുടെ മനോഭാവം മാറിയേനെ.പക്ഷേ അങ്ങനെ തീര്‍ത്തുപറയാന്‍ കഴിയില്ല.ഓരോരുത്തര്‍ക്കും തുറന്നുകിട്ടുന്നത് ഓരോ വഴിയാണ്.കിട്ടിയ വഴിയിലൂടെ വന്ന് വേദി പിടിച്ചടക്കുന്നതാണ് പ്രതിഭകളുടെ രീതി.അതാണ് അവരുടെ മിടുക്ക്.അതാണിപ്പോള്‍ സലീംകുമാര്‍ സാധിച്ചെടുത്തിരിക്കുന്നതും.
മമ്മൂട്ടിയും മോഹന്‍ലാലും മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ മികച്ച നടന്മാരാണ്.അവര്‍ ആഴമുള്ളതും വ്യത്യസ്തവുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കടന്നുവന്ന് പിന്നീട് ധാരാളം തമാശക്കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുണ്ട്.നമ്മള്‍ അംഗീകരിച്ചിട്ടുമുണ്ട്.അതേപോലെ അസാമാന്യ പ്രതിഭകളായ തിലകന്‍ ചേട്ടനും നെടുമുടി വേണുവും ഒന്നാന്തരമായി ഹാസ്യം അവതരിപ്പിച്ച് വിജയിപ്പിച്ചിട്ടുണ്ട്.ജഗതി ശ്രീകുമാറിനെ പോലുള്ള നടന്മാര്‍ അതിഗംഭീരമായി അഭിനയപ്രാധാന്യമുള്ള വേഷങ്ങളും ചെയ്തിട്ടുണ്ട്.അത് നടന്മാരുടെ കഴിവിന്‍റെ വ്യാപ്തിയാണ്.
എന്നാല്‍ മാമുക്കോയയെ പോലെ,സലീംകുമാറിനെപ്പോലെ,ഇന്ദ്രന്‍സിനെപ്പോലെ ഒരു നടന്‍ മുന്‍നിരയിലേക്ക് വരുന്പോള്‍ മലയാളത്തിലെ പല പ്രതിഭകള്‍ക്കും അവരുടെ വാലുകള്‍ക്കും സമ്മതിച്ചുകൊടുക്കാന്‍ പ്രയാസമാണ്.മാധ്യമങ്ങള്‍പോലും ഒരു ചക്കവീണ് മുയല്‍ ചത്തു എന്ന മട്ടില്‍ സംഭവങ്ങളെ അവതരിപ്പിക്കുന്നു എന്നെനിക്ക് തോന്നാറുണ്ട്.സംസ്ഥാന അവര്‍ഡ് പ്രഖ്യാപനം വരുന്ന ഇന്ന്(ഞായറാഴ്ച)മുഖ്യധാരയിലെ മറ്റ് പത്രങ്ങളല്ല മാധ്യമം പത്രമാണ് സലീംകുമാറിനെപ്പറ്റി എഡിറ്റ് പേജില്‍ എഴുതാന്‍ തയ്യാറായത്.നോക്കൂ,സിനിമയെ പ്രോത്സാഹിപ്പിക്കാത്ത ഒരു മതസംഘടനയുടെ പത്രമാണല്ലോ മാധ്യമം.
വിവാഹം കഴിക്കുന്ന പെണ്ണ് എന്തായാലും വെളുത്തിരിക്കണമെന്നും വരന്‍ കാഴ്ചയ്ക്ക് ആണായാല്‍ മതിയെന്നുമുള്ള കടുപിടുത്തങ്ങള്‍പോലെ നല്ല നടന്‍ തൊലിവെളുപ്പുള്ളവനും നല്ല കുടുംബാംഗവും സര്‍വ്വോപരി സ്ഥിരം സംവിധായകരുടെ സ്ഥിരം വടിവൊത്ത വേഷങ്ങള്‍ ചെയ്യുന്നവനുമായിരിക്കണമെന്ന ചിന്താഗതിയും നമുക്കൊന്ന് മാറ്റിപ്പിടിക്കാം.നമുക്ക് തുറന്ന മനസ്സോടെ കഴിവുള്ള ഏതൊരാളെയും അംഗീകരിക്കാം.അവരെ ഇനിയുമിനിയും പ്രോത്സാഹിപ്പിക്കാം.
ഇതിനുമുന്പ് സലീംകുമാറിന് നല്ല വേഷങ്ങള്‍ കൊടുത്ത ലാല്‍ജോസും കമലും അന്‍വര്‍ റഷീദും എം.പത്മകുമാറും ഇപ്പോള്‍ ഓര്‍ക്കപ്പെടേണ്ടതുണ്ട്.
സലീംകുമാര്‍ ഇനിയും പഴയ പോലെ എല്ലാ വേഷങ്ങളും ചെയ്യണം.അതിനിടയില്‍ സലീം അഹമ്മദിനെപ്പോലെ ചിലര്‍ വരും.അവരെ കണ്ടില്ലെന്നു വയ്ക്കാതിരുന്നാല്‍ മതി.ബാക്കി കാലമൊരുക്കിത്തരും.
ഒരിക്കല്‍ കൂടി,ഇന്ത്യയിലെ മികച്ച നടന്മാരുടെ പട്ടികയിലേക്ക് പേര് ചേര്‍ക്കപ്പെട്ട സലീംകുമാര്‍ താങ്കള്‍ക്ക് പുരസ്കാരലബ്ധിയില്‍ അഭിനന്ദനങ്ങള്‍.

Saturday, May 21, 2011

നീലനീലമാം രാവിതില്‍ തേച്ച ചന്ദനവരക്കുറി.

തേയ്,അന്നു ഞാനുറങ്ങുന്പോഴാണ് കുട്ടീ അവര്‍ വന്നത്.നേരം ഉച്ച കഴിഞ്ഞിരുന്നു.അവര്‍ എട്ടുപേരുണ്ടായിരുന്നു.ആരാന്നോ,ങാ,എട്ട് അരയന്നങ്ങള്‍.അതില്‍ നേതാവിന്‍റെ പേര് എന്താന്നറിയോ,സായാഹ്നലത.!
നീ പിണങ്ങല്ലേ,ഞാന്‍ പറയട്ടെ,സായാഹ്നലത എന്നോട് ചോദിച്ചു:
ഊം..എന്താ ഇങ്ങനെ ഉറങ്ങുന്നത്..ഞങ്ങള്‍ വരുമെന്നു പറഞ്ഞിരുന്നതല്ലേ..വേഗം വരൂ പോകാം..
എങ്ങോട്ട്..?
അന്ധാളിപ്പില്‍ നീ ചോദിക്കുന്നത് എനിക്കു കേള്‍ക്കാം.പറയട്ടെ.ധൃതി പാടില്ല,ഒന്നിലും.അതുതന്നെയാണ് ഞാനും അവരോട് ചോദിച്ചത്.അപ്പോ കാര്യം പിടികിട്ടി.
അവരേ കഴിഞ്ഞ ദിവസം എന്നോട് ഫോണില്‍ സൌകര്യം ചോദിച്ചിരുന്നു.എന്തിനെന്ന് ചോദിക്കാന്‍ വരട്ടെ. അക്ഷമ വിടൂ..അവര് ചോദിച്ചത് അവരുടെ കൂടെ വരുന്നോന്നാണ്.വരുന്നോന്നോ..എവിടേക്ക്..അന്പരപ്പോടെ ഞാന്‍ തിരക്കിയിരുന്നു.അപ്പോ സായാഹ്നലത നേര്‍ത്ത ചിരിയോടെ പറയുകാ.,നമുക്ക് മാനസസരസ്സിനടുത്ത് ഒരു തടാകമുണ്ട്,അതിന്‍റെ പേര് സ്വപ്നസരസ്സെന്നാണ്,അവിടെപോകാം എന്ന്.അറിയില്ലേ,ഹിമാലയത്തിലാണ് സംഭവം.അങ്ങോട്ടാണ് പോകേണ്ടത്.!
ദേ,നോക്കൂ..നുള്ളരുത്,ഞാന്‍ പറഞ്ഞു,നീയില്ലാതെ ഞാനെവിടേക്കും വരില്ലാന്ന്.അപ്പോ സായാഹ്നലത ചുണ്ടു കൂര്‍ന്പിച്ച് എന്നോട് പിണങ്ങി.സത്യമായും പിണങ്ങി.ബാക്കി ഏഴ് അരയന്നങ്ങളും പിണങ്ങി.ഞാന്‍ തീര്‍ത്തു പറഞ്ഞൂട്ടോ നീ ഇല്ലാതെ വരാനാവില്ലെന്ന്.വേണെങ്കീ വിശ്വസിച്ചാമതി.
നീ അകലെയാണല്ലോ,എനിക്കറിയില്ലല്ലോ നീ എന്നു വരുമെന്ന്..ശരിക്കും എനിക്ക് നിന്നോട് ദേഷ്യമുണ്ടായിരുന്നു. അതുകൊണ്ട് അരയന്നങ്ങളുടെ കൂടെ കറങ്ങിവരാന്‍ വാസ്തവത്തില്‍ അരമനസ്സുണ്ടായിരുന്നു എനിക്ക്.
വേണ്ട,വേണ്ട,ഒരു കഷണം ബ്ലാക്ക് ഫോറസ്റ്റ് നീട്ടിത്തന്നാലൊന്നും തീരില്ല എന്‍റെ പിണക്കം.ങാ പറയട്ടെ,പിണക്കത്തില്‍ കഥ പറയാനും ഭംഗിയുണ്ട് അല്ലേ..നീയല്ലേ..അതേയ്,ബ്ലാക്ക് ഫോറസ്റ്റ് ഇങ്ങു തരൂ,നീട്ടിയതല്ലേ,ഇരിക്കട്ടെ.
ങാ,അങ്ങനെ പറഞ്ഞിട്ട് ഞാന്‍ തിരിഞ്ഞുകിടന്ന് പിന്നെയും ഉറങ്ങി.നല്ല ഉറക്കം.അപ്പോ ഉറക്കത്തില്‍ നിന്നെ കണ്ടു.നീ കണ്ണട വച്ച് സിനിമ കണ്ടുകൊണ്ടിരിക്കുന്നു.എനിക്കിഷ്ടായി നിന്‍റെ ഇരിപ്പ്.ഇടവേള വരുന്പോ എന്നെ നീ തലചെരിച്ച് നോക്കുമല്ലോ..പക്ഷേ പെട്ടെന്ന് ഭയങ്കര കുലുക്കമുണ്ടായി.ഞാന്‍ കണ്ണു തുറന്നു.
നിനക്കു കേക്കണോ സംഭവിച്ചത്?എട്ട് അരയന്നങ്ങളും ചേര്‍ന്ന് അവരുടെ ചിറകിന്‍റെ വിരിപ്പില്‍ എന്നെ കിടത്തി പറന്നുപോവുകയാണ്.എവിടേക്കെന്നോ സ്വപ്നസരസ്സിലേക്ക്..!
നീ തീയേറ്ററില്‍ ഇരുന്ന് സിനിമ കാണുവാണല്ലോ,ഇടവേള വരുന്പോ നീ എന്നെ തിരയുമല്ലോ എന്നൊക്കെ ഞാനോര്‍ത്തു.വേവലാതിയോടെ അരയന്നങ്ങളുടെ ചിറകില്‍നിന്ന് ചാടാന്‍ പോയി.സത്യമായും ഞാന്‍ ചാടാന്‍ പോയി.അന്നേരം പെട്ടെന്ന് ഓര്‍ത്തു:
അങ്ങനെ ചാടി എന്‍റെ ജീവന്‍ പോയാല്‍ നീ ഭൂമിയില്‍ വിരസയാവില്ലേ.!
അതോര്‍ത്തപ്പോള്‍ എനിക്ക് താഴേക്ക് ചാടാന്‍ തോന്നിയില്ല.
അങ്ങനെ കുറേക്കഴിഞ്ഞ് സ്വപ്നസരസ്സിലെത്തി.
എന്താ ആ ജലഭംഗി മോളേ..നീലയാണോ,അല്ല സ്ഫടികത്തിളക്കമാണോ,അല്ല,പച്ചയാണോ,അല്ല,പിന്നെയെന്തു നിറമാണ്.!
ശരിക്കും നിന്‍റെ ത്വക്കിന്‍റെ ചന്തം.
ചന്ദനത്തണുപ്പുള്ള മൃദുവായ നിറം.നീ നിറഞ്ഞ് താഴെ ഒരു തടാകമായി കിടക്കുംപോലെ.!
ഉടന്‍ അരയന്നങ്ങളുടെ ചിറകുകളുടെ തല്പത്തില്‍നിന്ന് ഞാന്‍ സ്വപ്നസരസ്സിലേക്ക് എടുത്തുചാടി.എന്‍റെ പിന്നാലെ എട്ട് അരയന്നങ്ങളും പറന്നിറങ്ങി.അങ്ങനെ ഞങ്ങള്‍ സ്വപ്നസരസ്സില്‍ നീന്തിത്തുടിച്ചു.
സായാഹ്നലതയാണ് അസ്തമയം കഴിഞ്ഞപ്പോള്‍ നേരമായെന്ന് എന്നെ ഓര്‍മ്മിപ്പിച്ചത്.അതുവരെ നിന്നില്‍ തുടിക്കുകയായിരുന്ന ഞാന്‍ നേരം പോയത് അറിഞ്ഞിരുന്നില്ലല്ലോ.എനിക്കു മതി വന്നിരുന്നില്ല.ഞാന്‍ കോരി കോരി കുടിക്കുകയായിരുന്നു നിന്നെ.ജലകേളിയില്‍ എന്‍റെ നിറം തന്നെ നിന്‍റെ നിറമായി മാറിയിരുന്നു.
സൂര്യനൊക്കെ കടലില്‍ പോയി.മാനത്ത് അന്പിളി തളിക.!എനിക്കായി ആ തളിക താഴ്ന്നുവന്നു.ഈറന്‍ തുടയ്‌ക്കാന് നില്‍ക്കാതെ ഞാന്‍ അന്പിളിയുടെ പുറത്തേറി ഇങ്ങുപോന്നു.അപ്പോഴും സ്വപ്നസരസ്സില്‍ അരയന്നങ്ങള്‍ നീന്തുന്നുണ്ടായിരുന്നു.
ഇതാണ് അന്ന് സംഭവിച്ചത്.നോക്കൂ,ഇപ്പോ എനിക്ക് ജലദോഷമാണ്.അന്നത്തെ കളീം ചിരീം വരുത്തിവച്ചത്.പനിയാവുമോ..!
കണ്ടോ,പിണക്കം മാറി നീ ചിരിക്കുന്നത്!എനിക്ക് വയ്യാണ്ടായെന്ന് അറിഞ്ഞപ്പോ നിന്നെ കൊണ്ടുപോകാത്തതിന്‍റെ പിണക്കം മാറി ഇല്ലേ?
ചിരിക്കേണ്ട..സന്തോഷിക്കേണ്ട..നിന്നില്‍ കുത്തിമറിഞ്ഞിട്ടാണ് ഈ ജലദോഷം വന്നത്.നീയാണ് എനിക്കിത് തന്നത്.പിന്നേയ്,അരയന്നങ്ങള്‍ ഇനി നമ്മെ രണ്ടാളെയും കൊണ്ടുപോകാന്ന് പറഞ്ഞിട്ടുണ്ട് ട്ടോ.

പോയിട്ട് ഒന്നിച്ചു ജലദോഷം പിടിച്ചു മടങ്ങിവരാം

Tuesday, May 17, 2011

പ്രേരണകള്‍ തരുന്ന പെണ്‍കുയില്‍

വേനലാണിത്.കഠിനമായ വേനല്‍.വരണ്ടുകിടക്കുകയാണ് എല്ലാം.മനസ്സും ശരീരവും..ഏകാന്തമായ ദ്വീപുകളില്‍ വസിക്കുന്നവരത്രേ നമ്മളിപ്പോള്‍.എന്നിട്ടും…

നോക്കൂ,കുയിലുകള്‍ നിരന്തരം കൂവുന്ന മാസങ്ങളാണിത്.നമ്മളിലെ നമ്മെ തിരയുന്ന കോകിലങ്ങളായി കാലത്തിനുമുന്നില്‍ നീയും ഞാനും..ഓര്‍മ്മ,മറവിക്കെതിരെയുള്ള കലാപമാണെന്ന് പറഞ്ഞതാരാണ്.ഇപ്പോള്‍ എന്നുമെന്നപോലെ,മുന്പത്തേക്കാള്‍ തീക്ഷ്ണമായി ഞാന്‍ നിന്നെ ഓര്‍മ്മിക്കുന്നു..എല്ലാം ഒന്നുവീതം മാത്രമുള്ള ഈ മുറിയില്‍ ഇരട്ടയായിട്ടുള്ളത് നമ്മള്‍ മാത്രമാണ്.ഞാനും നീയും.എന്‍റെയും നിന്‍റെയും മായാനിഴലുകള്‍..അവരുടെ ചലനങ്ങള്‍..അനവദ്യസുന്ദരം.!

ഈ ഒറ്റമുറിയുടെ അയല്‍പക്കത്ത് കാടുമൂടിയ ഏതോ ഇല്ലപ്പറന്പ്..കഥകളില്‍ പലരും പറഞ്ഞുകഴിഞ്ഞിട്ടുള്ളപോലെ പൂമൂടിയ വള്ളികള്‍ ചുറ്റിയ മരങ്ങള്‍.പഴങ്ങള്‍ തൂങ്ങുന്ന ലതകള്‍.ഇലകള്‍ തിങ്ങിയ കുറേയേറെ വിജനപ്രദേശം.മരങ്ങള്‍ക്കിടയിലൂടെ കാണുന്ന നിത്യപൂജയില്ലാത്ത അന്പലത്തിന്‍റെ മേല്‍ക്കൂര. സദാ പക്ഷികളുടെ ദര്‍ബാര്‍.കിളികള്‍ മാത്രമല്ല അണ്ണാറക്കണ്ണനും ശലഭങ്ങളും.അതിനിടയില്‍ മറഞ്ഞിരുന്നാണ് കുയില്‍ എനിക്കുവേണ്ടി പാടുന്നത്..നീ കേള്‍ക്കുന്നില്ലേ അതവിടെ..?അടുക്കളയിലോ പുറംവരാന്തയിലോ ബാല്‍ക്കണിയിലോ നില്‍ക്കുന്പോള്‍ നീ മറുകൂവലിടുന്നത് എനിക്ക് സങ്കല്‍പ്പിക്കാം.മയിലിനെപ്പോലെ ഒച്ചയുണ്ടാക്കു്നതും കുയിലിനെപ്പോലെ കൂവുന്നതും നിന്‍റെ പതിവാണല്ലോ.കുസൃതിയില്‍ നിന്നെ തോല്‍പ്പിക്കാന്‍ ആര്‍ക്കാണ് കഴിയുക..തലവെട്ടിച്ചുള്ള കുടുകുടാ ചിരിയില്‍,പ്രസരിപ്പില്‍,മുഖകാന്തിയില്‍..

പ്രിയമേ,എന്നോടുവന്ന് കുയില്‍ പറയുന്നത് നിന്നെപ്പറ്റിയല്ലേ..നീ അവിടെ വിരഹിയാണെന്ന്.!

പരിമിതമായ വസന്തമാണ് നമ്മുടെത്.അതിനെ നമ്മള്‍ മറികടക്കുന്നത് മനസ്സുകൊണ്ടാണ്.മനസ്സിലെന്നും പൂക്കാലം.വിരസമായ പകലുകളിലും രാത്രികളിലും കാടുമൂടിയ പറന്പിലേക്ക് നോക്കി ഞാനിപ്പോള്‍ നില്‍ക്കാറുണ്ട്.നിലാവില്‍ കാണുന്ന കാടിന് എന്തൊരു ഭംഗിയാണ്.അപ്പോള്‍ പകല്‍ മുഴുവന്‍ പാടി തളര്‍ന്നുറങ്ങിപ്പോയ ഇണപ്പക്ഷിയെ എനിക്കോര്‍മ്മവരും.

പ്രേരണകള്‍ തരുന്ന എന്‍റെ പെണ്‍കുയില്‍..

ചിറകിനടിയില്‍ സൌരഭ്യമൊളിപ്പിച്ച കോകിലം..

എന്‍റെ പോകാവസന്തം.!

ഇടപെടലുകള്‍ക്ക് നന്ദി.

ന്‍റെ കഴിഞ്ഞ പോസ്റ്റിന് വളരെയധികം പ്രതികരണങ്ങള്‍ ഉണ്ടായി എന്നു ഞാന്‍ മനസ്സിലാക്കുന്നു. പുസ്തകപ്രസാധനത്തിലെ പ്രവണതകളെ സംബന്ധിച്ചുള്ള എന്‍റെ നിരീക്ഷണങ്ങള്‍ക്ക് ഫേസ്ബുക്കിലും ഓര്‍ക്കൂട്ടിലും മറ്റ് ബ്ലോഗുകളിലും കാര്യമായ ശ്രദ്ധ കിട്ടി.fec പോലുള്ള സജീവവും ആഴമേറിയതുമായ ഇന്‍റ്ര്‍നെറ്റ് കൂട്ടായ്മകളില്‍ ആവേശകരമായ സംവാദമായി അത് മാറിയതില്‍,വായനക്കാരും പത്രപ്രവര്‍ത്തകരും മാറ്റിയതില്‍ ചെറുതല്ലാത്ത ആഹ്ലാദമുണ്ട്.സച്ചിദാനന്ദന്‍ മാഷേപ്പോലെ നിരവധി പ്രമുഖര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.ബ്ലോഗല്ലാതെ മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഞാന്‍ അംഗമല്ലാത്തതിനാല്‍ ചര്‍ച്ചകളുടെ ഗതി എന്നെ യാഥാസമയം അറിയിച്ച ധാരാളം സുഹൃത്തുക്കളുണ്ട്.എല്ലാവര്‍ക്കും നന്ദി.

പുസ്തകം വിറ്റുപോകാത്തതിലുള്ള എന്‍റെ കരച്ചിലും വിലാപവുമായി ആ അഭിപ്രായങ്ങളെ കണ്ടെത്തിയ ഏതാനും പേരുണ്ട്.അവരോടുള്ള എന്‍റെ അഗാധമായ സഹതാപവും രേഖപ്പെടുത്തുന്നു.എന്നെങ്കിലും സ്വന്തം പേരില്‍ ഒരു പുസ്തകം മുന്‍നിര പ്രസാധകനിലൂടെ പ്രസിദ്ധീകരിക്കാന്‍ അവര്‍ക്ക് കഴിയട്ടെ എന്നും അതിന് വായനക്കാരെ നേടിയെടുക്കാന്‍ സാധിക്കട്ടെ എന്നും അതിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കട്ടെ എന്നും ആശംസിക്കുന്നു.

മറ്റൊരു വിശേഷം.

2009 ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ എന്‍റെ ആതിര 10 സി എന്ന ചിത്രത്തിന് ഹ്രസ്വചിത്ര വിഭാഗത്തില്‍ 5 അവാര്‍ഡുകള്‍ ലഭിച്ചു എന്ന സന്തോഷവാര്‍ത്തയാണ്.മികച്ച ചിത്രം,സംവിധായകന്‍,തിരക്കഥ,എഡിറ്റിംഗ്,ശബ്ദലേഖനം എന്നിലയ്ക്കാണ് അവാര്‍ഡുകള്‍ ലഭിച്ചത്.എനിക്ക് ആദ്യമായി ലഭിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരമാണ്‌ ഇത്.അത് തിരക്കഥയ്ക്ക് ആയതില്‍ പ്രത്യേക ചാരിതാര്‍ത്ഥ്യമുണ്ട്.

ആതിര 10 സിയുടെ സംവിധായകനടക്കമുള്ള സഹപ്രവര്‍ത്തകര്‍ക്ക് എന്‍റെ അനുമോദനങ്ങള്‍.