Friday, November 19, 2010

ചക്ക

രു രാത്രിയാത്രയില്‍ അപ്രതീക്ഷിതമായിട്ടാണ്‌ പ്രീമിയര്‍ ജംഗ്‌ഷനിലിറങ്ങി വീട്ടിലേക്ക്‌ പോകേണ്ടിവന്നത്‌.പതിനഞ്ച്‌ നിമിഷമെടുക്കുന്ന ആ ഹ്രസ്വയാത്രക്കിടയില്‍,കൃത്യം അവിടെവച്ച്‌ ഓട്ടോറിക്ഷ നിന്നുപോവുകയായിരുന്നു.കുറേനേരം കിക്കര്‍ വലിച്ച്‌ വണ്ടിയെ ഉണര്‍ത്താന്‍ ശ്രമിച്ചശേഷം ഇനിയെന്തുചെയ്യുമെന്ന മട്ടില്‍ ഓട്ടോ ഡ്രൈവര്‍ തലതിരിച്ച്‌ എന്നെ നോക്കി.ആകാശത്ത്‌ അങ്ങിങ്ങ്‌ കാര്‍മേഘങ്ങളുണ്ടായിട്ടും മങ്ങിയ നിലാവുണ്ട്‌.എതിരെ വാഹനങ്ങളൊന്നും വരുന്നുണ്ടായിരുന്നില്ല.ഈ അസമയത്ത്‌ വഴിയില്‍ ആളുകളെ പ്രതീക്ഷിക്കുന്നതും തികഞ്ഞ വിഡ്ഡിത്തമാണ്‌.ഓട്ടോയില്‍ നിന്ന്‌ പുറത്തേക്ക്‌ ഇറങ്ങിക്കൊണ്ട്‌ ഞാന്‍ പറഞ്ഞു.
``സാരമില്ല.ഇനി നടന്നോളാം.ഇവിടെ അടുത്താണ്‌..''
അയാള്‍ വണ്ടിക്കുള്ളിലെ വെളിച്ചമിട്ടു.ഞാന്‍ പണമെണ്ണി നല്‌കിയശേഷം ഒരു പയ്യനെപ്പോലെ തോന്നിച്ച ഡ്രൈവറോട്‌ ചോദിച്ചു.
``അല്ല.അനങ്ങാത്ത ഈ വണ്ടി ഇനി താനെന്തുചെയ്യും.''
കഴിഞ്ഞ രണ്ടുമൂന്ന്‌ വര്‍ഷമായി രാത്രി ഒന്‍പത്‌ മണി കഴിഞ്ഞാല്‍ നഗരത്തിലും പരിസരങ്ങളിലും ആളൊഴിയും.വീടിനുപുറത്തോ ഗേറ്റിനരികിലോ നിന്ന്‌ രാത്രി സംസാരിക്കുന്നതുപോലും ശിക്ഷിക്കപ്പെടാവുന്ന ഒരു കുറ്റമായിട്ടാണ്‌ ആളുകളില്‍ പലരും പരിഗണിക്കുന്നത്‌.ചെറിയ വഴിക്കവലയിലോ മതിലരികിലോ ആരെയെങ്കിലുമൊക്കെ അങ്ങനെ കണ്ടെത്തിയാലും സംശയത്തോടെയേ നമുക്ക്‌ നോക്കാനൊക്കൂ.
ഓട്ടോറിക്ഷ നിന്നുപോയിരിക്കുന്ന സ്ഥലം വിജനപ്രതീതിയുള്ള ഒരു ചതുപ്പാണ്‌.അത്ര വിസ്‌തൃതമായിട്ടൊന്നുമില്ല.പഴയ വയലും തോടും ഇടിഞ്ഞുതൂര്‍ന്ന്‌ പുല്ലും ചെളിയുമായി മാറിയതാണ്‌.ധാരാളം വീടുകള്‍ക്കിടയില്‍ ഏറെക്കുറെ ഒറ്റപ്പെട്ട്‌ ഏതൊക്കെയോ പോയകാലത്തിന്റെ നിഗൂഢഭാവങ്ങളും രഹസ്യങ്ങളും പേറിയാണ്‌ ആ സ്ഥലം കിടക്കുന്നതെന്ന്‌ അതിലെ കടന്നുപോകുമ്പോള്‍ എനിക്കു തോന്നാറുണ്ട്‌.
പകല്‍സമയം ധാരാളം പോത്തുകളും എരുമകളും എവിടെനിന്നൊക്കെയോ അവിടെ വന്നു കിടക്കുന്നത്‌ കാണാം.ഇടത്തരക്കാരും ഉദ്യോഗസ്ഥരുമായ നഗരവാസികള്‍ക്ക്‌ നായ്‌ക്കളെപ്പോലും വളര്‍ത്താനുള്ള ചുറ്റുപാടുകള്‍ ഇല്ല.ചിലപ്പോള്‍ നഗരപ്രാന്തത്തിലുള്ള ചുരുക്കം പാവപ്പെട്ടവരുടെ കറവ എരുമകളായിരിക്കാം അവ.കൊറ്റികളും താറാവുകളും തെരുവുനായ്‌ക്കളും ദേശാടനപ്പക്ഷികളും ആ ചതുപ്പില്‍ വരാറുണ്ട്‌.
ചതുപ്പിന്‌ അപ്പുറം മതില്‍ കെട്ടിയിട്ടിരിക്കുന്ന ചെറിയൊരു വളപ്പാണ്‌.നാലഞ്ച്‌ ഏക്ര ഉണ്ടാവും.അതിനുള്ളില്‍ പലതരത്തിലുള്ള പാഴ്‌മരങ്ങള്‍ വളര്‍ന്നുനില്‍ക്കുന്നുണ്ട്‌.ഗേറ്റിനരികില്‍ തുരുമ്പിച്ച തകരഫലകം.ഡിസൂസ വില്ല.നഗരത്തില്‍ നിന്ന്‌ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പച്ചപ്പിന്റെ കാഴ്‌ചകളാണ്‌ ഇത്തരം വളപ്പുകള്‍.വൈകാതെ ആ വളപ്പും ആരെങ്കിലും വാങ്ങിപ്പോകും.സ്വാഭാവികമായും ചതുപ്പും അപ്രത്യക്ഷമാകും.അവിടെയൊക്കെ ഹൗസിങ്ങ്‌കോളനികളുയരും.മുമ്പ്‌ ഒന്നുരണ്ട്‌ തവണ അതുവഴി വരേണ്ടിവന്നപ്പോള്‍ ഭാര്യയോട്‌ ഞാനത്‌ പറഞ്ഞിട്ടുമുണ്ട്‌.
അതേ ഡിസൂസ വില്ലയ്‌ക്കു മുമ്പിലാണ്‌ ഇപ്പോള്‍ വണ്ടി നില്‍ക്കുന്നത്‌.അതെല്ലാം മനസ്സില്‍ വച്ചാണ്‌ ഡ്രൈവറോട്‌ അങ്ങനെ ചോദിച്ചത്‌.വണ്ടി സ്‌റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ അയാള്‍ പറഞ്ഞു.
``ഇതിപ്പോ ശരിയാവും.അല്ലേ ഏതെങ്കിലും വണ്ടി വരും''
``എന്നാ ശരി.''
ഇറക്കമിറങ്ങി ചതുപ്പു കാണാവുന്നിടത്ത്‌ എത്തിയപ്പോള്‍ ഞാന്‍ നിന്നു.നിലാവില്‍ തിളങ്ങിക്കിടക്കുന്ന ജലാര്‍ദ്രമായ പ്രദേശം.ഒരു നീളന്‍ ഞാഞ്ഞൂലിനെപ്പോലെ കിടക്കുന്ന മദ്ധ്യരേഖ കരിവെള്ളമൊഴുകുന്ന തോടാണ്‌.അങ്ങിങ്ങ്‌ ചേമ്പിന്‍കൂട്ടങ്ങള്‍.അതിന്റെ അഴകേറിയ ഇരുളിമ.ഇറക്കമിറങ്ങി വന്ന റോഡ്‌ വീണ്ടും കയറ്റത്തിലേക്ക്‌ പോകുന്നു.
ഒന്നിനുമല്ലാതെ അങ്ങനെ നിലാവും പരിസരവും കണ്ടുനിന്ന നിമിഷത്തില്‍ കലുങ്കിനു താഴെയായി തഴച്ചുവളര്‍ന്നിട്ടുള്ള കരിമ്പച്ചക്കാട്‌ യാദൃച്ഛികമായി ഞാന്‍ കണ്ടു.ഒരു ഞെട്ടലോടെയാണ്‌ ഞാനത്‌ കുനിഞ്ഞ്‌ നോക്കിയത്‌.എന്റെ സംശയത്തെ ശരിവയ്‌ക്കും വിധത്തില്‍ വളര്‍ന്നിട്ടുള്ള ഒരു കൂട്ടം പ്ലാവിന്‍തൈകള്‍ തന്നെയായിരുന്നു അത്‌.പത്തുനാല്‌പത്തഞ്ചെണ്ണമെങ്കിലും കാണും.
മേഘങ്ങള്‍ക്കിടയിലെ ചന്ദ്രബിംബം ആകാംക്ഷയോടെ താഴേക്ക്‌ നോക്കുന്നതായി എനിക്കുതോന്നി.തലപൊക്കി ഞാന്‍ ആകാശത്തേക്ക്‌ നോക്കി.മങ്ങിയ ചാരപ്പൊടിമേഘങ്ങള്‍ക്കിടയിലൂടെ ധൃതിയില്‍ ഭൂമിയിലേക്ക്‌ ചന്ദ്രന്‍ ഊര്‍ന്നിറങ്ങിവരുന്നു.ഉറക്കെ ശ്വാസമെടുത്തുകൊണ്ട്‌ കലുങ്കിലേക്ക്‌ ഞാനിരുന്നു.ഒട്ടിപ്പിടിച്ച്‌ കൂട്ടമായി വളര്‍ന്നുപൊങ്ങിയ പ്ലാവിലകളില്‍ ഞാന്‍ തൊട്ടു.എന്നെവന്ന്‌ ഒരു വല്ലാത്ത കുളിരുമൂടി.രാത്രിയുടെയോ മഞ്ഞുകാലാവസ്ഥയുടെയോ തരിപ്പായിരുന്നില്ല അത്‌.ആ പ്ലാവിലകള്‍ക്കു വിത്തു നല്‌കിയ ഒരു ചക്കയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തിയ ഞെട്ടലായിരുന്നു.
ആറേഴ്‌ മാസം മുമ്പ്‌ വിഷുവിനോട്‌ അടുപ്പിച്ചാണ്‌.
ഞാനും ഭാര്യയും താമസിക്കുന്ന വാടകവീടിന്റെ അയല്‍പക്കത്ത്‌ പ്ലാവുള്ള ഒരു വീടുണ്ട്‌.ആ പരിസരത്താകെയുള്ള ഒരേയൊരു പ്ലാവ്‌ എന്നുവേണമെങ്കില്‍ പറയാം.വര്‍ഷങ്ങളായെങ്കിലും നഗരത്തിലെ വാടകക്കാരായ അയല്‍ക്കാരുടെ പൊതുസ്വഭാവത്തില്‍ കവിഞ്ഞൊന്നും ഞങ്ങളുടെ അയല്‍ബന്ധത്തിലും ഉണ്ടായിരുന്നില്ല.എന്നിട്ടും ഞായറാഴ്‌ചയുടെ ഉച്ചപ്പാതിയിലിരിക്കുമ്പോള്‍ നിറയെ കായ്‌ച്ചു കിടക്കുന്ന പ്ലാവുനോക്കി അന്നാളില്‍ ഞാന്‍ ഭാര്യയോട്‌ പറഞ്ഞു.
``എടോ..അവരുടെ ചക്ക കണ്ടോ..''
പ്ലാവിന്റെ ഉടമസ്ഥയും അതിനു ചുവട്ടില്‍ നില്‍പ്പുണ്ട്‌.അവര്‍ക്ക്‌ ഞങ്ങളുടെ സംസാരം കേള്‍ക്കാന്‍ കഴിയുകയില്ല.
``കാണാമെന്നല്ലാതെ..കൊതിച്ചിട്ടുകാര്യമില്ലല്ലോ..''
ഭാര്യ പെട്ടെന്നുതന്നെ മറുപടിയും പറഞ്ഞു.അതവഗണിച്ചുകൊണ്ട്‌ പ്ലാവില്‍ത്തന്നെ നോക്കി ഞാന്‍ പറഞ്ഞു.
``അതീന്ന്‌ ഇടിച്ചക്ക വെട്ടണം.എന്നിട്ട്‌ മിക്‌സിയില്‍ വച്ച്‌ ചതയ്‌ക്കണം.അവനെ ഉഴുന്നും അരിയും വറുത്തിട്ട്‌ ഇടിച്ചക്കക്കൂട്ടാനുണ്ടാക്കണം.ഞാന്‍ തൃശൂരായിരിക്കുമ്പോള്‍..''
``കാര്‍ത്യായനിയമ്മ അമ്മിക്കല്ലേ വച്ച്‌ ഇടിച്ച്‌ ഇടിച്ചക്കത്തോരന്‍ ഉണ്ടാക്കിത്തരണ കഥയല്ലേ.അതിവിടെ പലവാരം ഓടിയതാ.''
ഞാന്‍ അവളെ സ്‌നേഹത്തോടെയും സഹതാപത്തോടെയും നോക്കി.പിന്നെ പതുക്കെ തലയിലൊന്നു തലോടി.
``പറയുമ്പം കാര്‍ത്യായനിയമ്മ നായര്‍ത്തറവാട്ടിലൊക്കെയാ ജനിച്ചത്‌.വടക്കാഞ്ചേരിക്കപ്പുറമാ അവരുടെ വീട്‌.പക്ഷേ,പത്താംവയസ്സില്‌ വേറേ വീട്ടില്‌ വേലയ്‌ക്ക്‌ നില്‍ക്കാനായിരുന്നു യോഗം.''
ഞാന്‍ പറഞ്ഞു.
``ഞാനും ആ നാട്ടുകാരിയൊക്കെ തന്നെയാ..ചക്ക കൊണ്ടുവന്നാ അസ്സലായിട്ടു വച്ചുതരാം.''
ചെറുതും വലുതുമടക്കം അവരുടെ പ്ലാവില്‍ മുപ്പത്തിയൊന്നു ചക്കയുണ്ട്‌.കണ്ടാല്‍ കുശലം പറച്ചിലൊക്കെയുണ്ടെങ്കിലും കയറിച്ചെന്ന്‌ വീട്ടുകാരോട്‌ ചക്ക ചോദിക്കാനൊരു മടി.അവര്‍ വടക്കന്‍ പറവൂരുകാരാണെന്നറിയാം.എന്നാലും ഇന്നത്തെ കാലത്ത്‌ ഒരു വീട്ടില്‍ ചക്ക ചോദിച്ചുചെന്നാല്‍ ദരിദ്രവാസിയെന്നല്ലാതെ `തങ്കപ്പെട്ട മനുഷ്യന്‍' എന്നാരും പറയില്ല.അതുറപ്പാണ്‌.
``പ്രീമിയറീ ചെന്നാ ചക്ക വാങ്ങാന്‍ കിട്ടും.ചെലപ്പോ ഇടിച്ചക്കപ്പരുവോം കാണും.പോയി വാങ്ങീട്ടുവാ..''
കളമശ്ശേരിയില്‍ പണ്ട്‌ പ്രീമിയര്‍ ടയേഴ്‌സ്‌ ഉണ്ടായിരുന്ന കാലത്തെ പേരാണത്‌.ഇപ്പോള്‍ പ്രീമിയര്‍ പോയി അപ്പോളോ ടയേഴ്‌സ്‌ വന്നു.എന്നിട്ടും അറിയപ്പെടുന്നത്‌ പ്രീമിയര്‍ ജംഗ്‌ഷന്‍ എന്നുതന്നെ.അവിടെപ്പോയി ചക്ക വാങ്ങി വരാനുള്ള അവളുടെ നിര്‍ദ്ദേശം കുഴപ്പമില്ല.ലോറിയില്‍ കയറ്റി വാട്ടിക്കൊണ്ടുവന്ന ചക്കയാവുമെന്നേയുള്ളു.മുള്ളൊക്കെ ചതഞ്ഞിട്ടുണ്ടാകും.മുളഞ്ഞീനും കാര്യമായി ഉണ്ടാവില്ല.ചീരയും കപ്പയും മാങ്ങയുമൊക്കെയായി ഏരൂര്‍,മഞ്ഞുമ്മല്‍ ഭാഗത്തുനിന്ന്‌ പ്രായമായ കൃഷിക്കാരെത്തുന്നത്‌ പ്രീമിയറിലേക്കാണ്‌.
അങ്ങനെയൊക്കെ സംസാരിച്ചെങ്കിലും അന്ന്‌ ഞാന്‍ ചക്ക വാങ്ങാന്‍ പോയില്ല.എന്നിട്ടും വിഷുവിന്‌ മൂന്നുദിവസം മുമ്പ്‌ ഞാന്‍ നോക്കിക്കൊതിച്ച ചക്കയുടെ ഉടമസ്ഥ വലിയൊരു ചക്കയും ചുമന്ന്‌ കോണി കയറിവന്നു.ഞാനും ഭാര്യയും വീട്ടില്‍ത്തന്നെയുണ്ടായിരുന്നു.നാലംഗങ്ങളുള്ള കുടുംബത്തിന്‌ രണ്ടു നേരം സുഭിക്ഷമായി കഴിക്കാനുള്ള വലുപ്പമുണ്ട്‌ ചക്കയ്‌ക്ക്‌.
``കൊറെ നാളായി വിചാരിക്കുന്നു നിങ്ങക്ക്‌ ചക്ക തരണമെന്ന്‌..''
എന്റെ മനസ്സു വായിച്ചതുപോലെ ചെവിപ്പുറകിലേക്ക്‌ മുടിയൊതുക്കിവച്ചുകൊണ്ട്‌ അവര്‍ പറഞ്ഞു.അവരുടെ പേര്‌ ജോളി എന്നാണ്‌.ഒത്ത ഉയരവും മദ്ധ്യവയസ്സിന്റെ ഉറച്ച ശരീരവും.ക്രിസ്‌ത്യന്‍ കുടുംബം.മുറ്റത്തെ പ്ലാവിലകള്‍ അടിച്ചുവാരുന്ന ജോളിയെ ഞാന്‍ രാവിലത്തെ തിരക്കുകള്‍ക്കിടയില്‍ വല്ലപ്പോഴും കാണാറുണ്ട്‌.ചക്ക നോക്കിക്കൊണ്ട്‌ ഞാന്‍ ഉപചാരപൂര്‍വ്വം ചിരിച്ചു.മുള്ളമര്‍ന്ന മൂത്ത ചക്ക.പച്ചയ്‌ക്കുതന്നെ തിന്നാന്‍ തോന്നും.
``ഉപ്പേരിയുണ്ടാക്കാം കേട്ടോ.നിങ്ങടെ വിഷുവല്ലേ വരണത്‌.''
കൈ തമ്മിലുരച്ച്‌ മണ്ണുകളഞ്ഞുകൊണ്ട്‌ ജോളി പറഞ്ഞു.
``അല്ലെങ്കീ വെട്ടിപ്പുഴുങ്ങാം.ബാക്കി പഴുപ്പിക്കാം.നല്ലപോലെ മൂത്തതാ.പുഴുക്കുണ്ടാക്കാനൊക്കെ അറിയില്ലേ.''
എന്റെ ഭാര്യയോട്‌ അയല്‍ക്കാരി കാര്യമായിത്തന്നെ ചോദിച്ചു.അറിയാമെന്ന്‌ അവള്‍ സമ്മതിക്കുകയും ചെയ്‌തു.പിന്നെ അവരുടെ വര്‍ത്തമാനങ്ങളായി.ഞാന്‍ ചക്ക താങ്ങിയെടുത്ത്‌ അടുക്കളയില്‍ വച്ചു.അയല്‍ക്കാരിയുടെ ആരോഗ്യത്തില്‍ എനിക്ക്‌ മതിപ്പുതോന്നി.തേങ്ങയും ജീരകവും പച്ചമുളകും പാകത്തിന്‌ വെളുത്തുള്ളീം കറിവേപ്പിലയും വെളിച്ചെണ്ണയില്‍ കുഴഞ്ഞുകിടക്കുന്ന കടുംമഞ്ഞ ചക്കപ്പുഴുക്ക്‌ ഞാന്‍ മനസ്സില്‍ കണ്ടു.പ്ലേറ്റിന്റെ ഒരരികില്‍ നിന്ന്‌ കഴിച്ചുതുടങ്ങണം.കുറച്ചുനേരത്തെ സംസാരത്തിനുശേഷം അവര്‍ പോകാനൊരുങ്ങി.
``ഒരു ചക്ക താഴേം കൊടുക്കണം.നമ്മുടെ ഇത്തായ്‌ക്കും കൊടുക്കണം.''
ജോളി `താഴെ'എന്നതുകൊണ്ടുദ്ദേശിച്ചത്‌ ഞങ്ങളുടെ വീട്ടുടമസ്‌ഥരെയാണ്‌.അവരും ജോളിയുമൊക്കെ ഒരേ ഇടവകാംഗങ്ങള്‍ കൂടിയാണ്‌.തൊട്ടുമുന്നിലെ മറ്റുരണ്ട്‌ അയല്‍ക്കാരിലൊരാളാണ്‌ ട്രാവല്‍സ്‌ നടത്തുന്ന കരീമിക്കയും വ്യവസായവകുപ്പിലെ മുരളിയും.കരീമിക്കയുടെ ഭാര്യയാണ്‌ ഖദീജാത്ത.എപ്പോളും ചിരിക്കുന്ന ഞങ്ങളുടെ ഇത്ത.അതിനപ്പുറം ശേഖറും കുടുംബവും...ആര്‍ക്കും കാര്യമായ മുറ്റമോ കായ്‌കറികളോ അതിലൊരു വാഴയെങ്കിലുമോ ഇല്ല.
സര്‍ക്കാരുദ്യോഗസ്ഥരായിരുന്ന മുരളിക്കും ഭാര്യയ്‌ക്കും വീട്ടുമുറ്റത്ത്‌ രണ്ടുകൊല്ലം മുമ്പുവരെ വലിയൊരു പ്ലാവുണ്ടായിരുന്നു.ഇടപ്പള്ളി കവലയ്‌ക്കടുത്ത്‌ മറ്റൊരു വീടുകൂടി വച്ച്‌ അവര്‍ താമസം മാറിയതോടെ ഇവിടുത്തെ വീട്‌ അവരൊന്നു പരിഷ്‌കരിച്ചു.വില്‌പനയായിരുന്നു ഉദ്ദേശം.പുതുക്കിപ്പണിയലിന്റെ ഭാഗമായി മതിലിന്‌ ചേര്‍ന്ന്‌ തണല്‍ പരത്തി നിന്നിരുന്ന പ്ലാവ്‌ വെട്ടി.മുറ്റത്ത്‌ അകപ്പൂട്ടുള്ള ഇഷ്‌ടിക വിരിച്ചു.ആ പ്രദേശത്തിന്റെ ശോഭയും പോയി ചൂടും കൂടി.സമീപകാലത്തുണ്ടായ ഭൂമിവില്‌പനയിലെ ചില തകിടംമറികളാണ്‌ അവരുടെ വീടുവില്‌പനയെയും ബാധിച്ചത്‌.ഇപ്പോളുമത്‌ വില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.പ്ലാവ്‌ വെട്ടലും മോടിപിടിപ്പിക്കലും ഒഴിവാക്കിയിരുന്നെങ്കില്‍ വില കുറച്ച്‌ മുരളിക്ക്‌ വീട്‌ പണ്ടേ വില്‍ക്കാമായിരുന്നു.എന്തായാലും ആള്‍പ്പാര്‍പ്പില്ലാത്തത്‌ അവിടെമാത്രം.അങ്ങനെ 23 കുടുംബങ്ങള്‍.11 മാസം മുമ്പ്‌ ഞങ്ങളെല്ലാംകൂടി `സ്‌ട്രോബറി റസിഡന്റ്‌സ്‌ അസോസിയേഷന്‍' രൂപീകരിച്ചു.അതോടെ ആലപ്പുഴക്കാരന്‍ ഔതാ മുതലാളി 1989-ല്‍ അവസാനിപ്പിച്ച ട്രാവന്‍കൂര്‍ ഒമേഗാ ഗ്ലാസ്‌ ഫാക്‌ടറിയുടെ ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ഞങ്ങളുടെ പ്രദേശം `സ്‌ട്രോബറി നഗറാ'യി മാറി.പേരങ്ങിനെയാണെങ്കിലും ആര്‍ക്കും മുറ്റത്ത്‌ സ്‌ട്രോബറിയൊന്നുമില്ല.
ജോളി പോയിക്കഴിഞ്ഞ ഉടനെതന്നെ ഞാനും ഭാര്യയും ചക്കയുടെ പണി തുടങ്ങി.താഴത്തെ വീട്ടില്‍ നിന്ന്‌ വലിയ മടവാള്‍ സംഘടിപ്പിക്കുകയാണ്‌ ആദ്യം ചെയ്‌തത്‌.ചക്ക രണ്ടുതുണ്ടമായി ഞാന്‍ വെട്ടിപ്പിളര്‍ത്തി.തറയിലേക്ക്‌ പാലുപോലെ മുളഞ്ഞീന്‍ ഒഴുകാന്‍ തുടങ്ങി.പ്രകൃതിയുടെ ജൈവഗന്ധം ചുറ്റിനും നിറഞ്ഞു.
``എന്തൊരു മണാ,അല്ലേടോ.''
ആവേളത്തോടെ ഞാന്‍ പറഞ്ഞപ്പോള്‍ ഭാര്യ എന്നെനോക്കി.അവള്‍ക്കറിയാം.കപ്പ,ചക്ക,ചേന.ചേമ്പ,കാച്ചില്‍ ഒക്കെയാണ്‌ എനിക്ക്‌ പ്രിയം.
``കുറച്ച്‌ പഴുപ്പിക്കാനെടുക്കാം.കുറച്ച്‌ വറുത്തുപ്പേരിക്കുമെടുക്കാം.''
ഞാന്‍ പറഞ്ഞു.മടല്‍ നീക്കിയ ചക്ക വെട്ടി ചുള വേര്‍തിരിക്കുന്നതിനിടയില്‍ അവള്‍ ഒരു മോഹം വെളിപ്പെടുത്തി.
``മാങ്ങ വാങ്ങിയാ ചക്കക്കുരുവിട്ട്‌ നല്ല കൂട്ടാന്‍ വയ്‌ക്കായിരുന്നു.''
``മാങ്ങേടെ വെലയെന്താന്നറിയ്യോ നിനക്ക്‌.കിലോയ്‌ക്ക്‌ അമ്പത്തിയെട്ട്‌ രൂപ.''
``അയ്യോ.എന്നാ മുരിങ്ങക്കായ മതി.''
മടലും മറ്റും വാരി തറ വൃത്തിയാക്കിയശേഷം ഞാനും അവളുടെ കൂടെക്കൂടി.കുരു വേര്‍പെടുത്തിക്കൊടുത്തു.അവള്‍ വേഗം വേഗം ചക്ക അരിഞ്ഞു.സ്‌ഫടികത്തിന്റെ വട്ടപ്പാത്രത്തില്‍ വിരല്‍നീളമുള്ള ചന്ദനച്ചക്കക്കൊത്തുകള്‍ നിറയാന്‍ തുടങ്ങി.ഇടക്കിടെ അതിലോരോന്നെടുത്ത്‌ ഞാന്‍ ചവച്ചു.
``മതി.വയറുവേദനയെടുക്കും.ചക്കയാ സാധനം.''
നികക്കെ വെള്ളമൊഴിച്ച്‌ ഉപ്പിട്ട്‌ ചക്ക അടുപ്പില്‍ കയറുന്നതുവരെ ഞാന്‍ അതിലെ ചുറ്റിപ്പറ്റി നടന്നു.പിന്നെ ചക്കയെ വേകാന്‍ അനുവദിച്ച്‌ പുറത്തുകടന്നു.
വലിയൊരു കഷണം ബാക്കിയുണ്ട്‌.വിഷുവിന്‌ ചക്കയുപ്പേരി പുറത്തുനിന്ന്‌ വാങ്ങേണ്ടതില്ല.വറുത്താലും ബാക്കിവരും.അത്‌ പഴുപ്പിക്കാം.പെട്ടെന്ന്‌ മറ്റൊരാശയം തോന്നി.
``എങ്കീ നമുക്ക്‌ ചക്കപ്പഴം വരട്ടി ചക്കയടയുണ്ടാക്കാം.''
``അതിന്‌ നല്ല കനമുള്ള ഉരുളി വേണം.പിന്നെ ചക്ക വരട്ടാന്‍ പണിയെത്രയുണ്ടെന്നറിയാമോ..എളുപ്പമല്ല.''
നിരാശനാവാതെ ഞാന്‍ പറഞ്ഞു.
``നോക്കാം.വരട്ടെ.''
അന്നത്തെ അത്താഴം ഹൃദ്യമായി.ചോറല്ല,ചക്കപ്പുഴുക്കാണ്‌ അധികവും കഴിച്ചത്‌.കടുമാങ്ങ ഉപ്പിലിട്ടതായിരുന്നു തൊടുകറി.
പിറ്റേന്ന്‌ വൈകുന്നേരം,ചക്ക കുറച്ചെടുത്ത്‌ വറുത്തുപ്പേരിയുണ്ടാക്കി.അപ്പോഴാണ്‌ അവളോര്‍ത്തത്‌.
``അടുത്ത കൊല്ലം നമ്മള്‌ ചക്ക തിന്ന്‌ മടുക്കും.''
``എന്തേ..പ്ലാവു വല്ലതും പാട്ടത്തിനെടുക്കാന്‍ പ്ലാനുണ്ടോ.''
ഞാന്‍ ചോദിച്ചു.
``ചന്ദ്രേട്ടാ..തമാശ കള.''
``കളഞ്ഞു.''
``ഈ വല്യ ചക്കമുറി നമുക്ക്‌ കണി വയ്‌ക്കാം.''
വിഷുവിന്‌ രണ്ടുദിവസം കൂടിയുണ്ട്‌.ആശയം നല്ലതായി എനിക്കും തോന്നി.കഴിഞ്ഞ രണ്ടു കൊല്ലവും ചക്കയുണ്ടായിരുന്നില്ല.തുടര്‍ന്ന്‌ ഒരു സംശയവും അവള്‍ തന്നെ ചോദിച്ചു.
``അപ്പളേക്കും പഴുത്തുപോക്വോ.''
``പഴുത്താല്‍ പഴുക്കട്ടെ.അല്ലെങ്കില്‍ പഴച്ചക്കയാവട്ടെ കണി.''
അവള്‍ക്ക്‌ ചെറുതായി ദേഷ്യം വന്നു.ചുണ്ടു കൂര്‍മ്പിച്ചുപിടിച്ച്‌ അവള്‍ പറഞ്ഞു.
``എന്നാപ്പിന്നെ പഴമാങ്ങ,പഴച്ചക്ക...''
ബാക്കി ഞാന്‍ പൂരിപ്പിച്ചു.
``പഴപ്പാവുമുണ്ട്‌,പഴവാല്‍ക്കണ്ണാടി,പഴക്കണ്ണന്‍...''
അവള്‍ എന്നെയൊന്നുനോക്കി.പിന്നെ താഴെ വീടുകളില്‍ വറുത്തുപ്പേരി കൊടുക്കാനായി പടിയിറങ്ങി.
രണ്ടുപേരുടെയും ജോലിത്തിരക്കിനിടയില്‍ അടുക്കളത്തട്ടിനു താഴെ വച്ചിരുന്ന ചക്കയെപ്പറ്റി ഞങ്ങള്‍ പിന്നീട്‌ ഓര്‍ത്തില്ല.വിഷുത്തലേന്നാണ്‌ ആ കാര്യം ആലോചിച്ചത്‌.നോക്കുമ്പോള്‍ ഭാഗ്യം,പഴുത്തിട്ടില്ല.പൂപ്പല്‍ പരന്നിട്ടുണ്ട്‌.ഒരു വൃത്തിയുമില്ലാത്ത കറുത്ത പൂപ്പല്‍.
``ഈ കരി കാണണോ കാലത്തുതന്നെ..''
``അതു കരിയൊന്നുമല്ല.ഫംഗസാ..''
``സിഫിലിസ്‌ കയറിയ ചക്ക.''
``ഛേ..''
വിഷു കഴിഞ്ഞ്‌ രണ്ടു ദിവസമായിട്ടും ചക്ക പഴുത്തില്ല.
ഞാന്‍ ഓഫീസില്‍ പലരോടും ഇതേപ്പറ്റി പറഞ്ഞിരുന്നു.ഒരു ചക്ക കിട്ടിയതിനെപ്പറ്റി ഇത്രയൊക്കെ പറയാനുണ്ടോന്ന്‌ ചിലരൊക്കെ തിരക്കുകയും ചെയ്‌തു.എന്തായാലും പഴച്ചക്ക മണം പരത്താന്‍ കാത്തിരിക്കുന്നതിനിടയിലാണ്‌ പുതിയ വീട്ടില്‍ താമസം തുടങ്ങിയ മുരളി വിളിച്ചത്‌.
``ചന്ദ്രകുമാറേ..ഒരു ടൂറുണ്ട്‌.കൂടുന്നോ..''
ഒരാഴ്‌ചത്തെ ഉല്ലാസയാത്രയാണ്‌ അവര്‍ ഒരുക്കിയിരുന്നത്‌.ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളിലൂടെ ഒരു പര്യടനം.ആകെ ആറുകുടുംബം.അതിലൊരു സംഘം അവിചാരിതമായി യാത്ര ഒഴിവാക്കി.ആ വിടവില്‍ രണ്ടുപേര്‍ക്ക്‌ പോകാം.ആരെങ്കിലും പോയേ പറ്റൂ.ഇല്ലെങ്കില്‍ മറ്റുള്ളവരുടെ യാത്രയും തകരാറിലാവും.
``എന്താ വേണ്ടേ..ഈ അവസ്ഥയില്‍ അവര്‌ നമ്മളെ പ്രതീക്ഷിക്കുന്നുണ്ട്‌.''
``എന്നാ പോകാം.ലീവുണ്ടല്ലോ..പൈസയ്‌ക്കും വല്യ പ്രശ്‌നമില്ല.''
``പക്ഷേ..?''
ഞാന്‍ ചെറിയൊരാലോചന നടത്തി.അവള്‍ക്ക്‌ മനസ്സിലായില്ല.
``ഊം..എന്താണ്‌.''
``ചക്ക പഴുക്കുമ്പോ...''
അവള്‍ എന്നെയൊന്നു നോക്കി.പിന്നെ ഒട്ടും ചിരിക്കാതെ സ്‌ത്രീസഹജമായ നര്‍മ്മത്തില്‍ പറഞ്ഞു.
``നമുക്കതും കൂടി എടുക്കാം.വണ്ടീവച്ച്‌ തിന്നാല്ലോ.''
ഞങ്ങള്‍ തീര്‍ത്ഥാടനത്തിന്‌ പോകാന്‍ തന്നെ തീരുമാനിച്ചു.അപ്പോഴാണ്‌ വീണ്ടും ചക്ക പ്രശ്‌നമായത്‌.ബാക്കിയിരിക്കുന്ന അരമുറി ചക്കയെ എന്തുചെയ്യണം.മൂന്ന്‌ അയല്‍ക്കാര്‍ക്കും വേണ്ട.അതിനാല്‍ കളഞ്ഞേ പറ്റൂ.എവിടെ കളയും.
സ്‌ട്രോബറി റസിഡന്റ്‌സ്‌ അസോസിയേഷന്‍ രൂപീകരിക്കുന്നതു വരെ ടി.ഓ.ജി റോഡരികിലായിരുന്ന ഇവിടുത്തുകാര്‍ മാലിന്യം നിക്ഷേപിച്ചുകൊണ്ടിരുന്നത്‌.അതൊക്കെ ചീഞ്ഞുനാറി ദുര്‍ഗന്ധമായി.ഒടുവിലാണ്‌ അസോസിയേഷന്‍ ഉണ്ടാക്കിയതും കുടുംബശ്രീയുടെ സേവനം പ്രയോജനപ്പെടുത്തിയതും.അതോടെ റോഡ്‌ മാലിന്യമുക്തമാകുകയും വെള്ളയും നീലയും തകരക്കുട്ടകള്‍ അപ്രത്യക്ഷമാകുകയും ചെയ്‌തു.കുടുംബശ്രീ തരുന്ന കുട്ടകളിലായി ഇവിടത്തുകാരുടെ മാലിന്യശേഖരണം.
വീട്ടില്‍ ഞങ്ങള്‍ രണ്ടാളുകള്‍ മാത്രമായതിനാലും സസ്യഭുക്കുകളായതിനാലും അടുക്കളമാലിന്യം നന്നേ കുറവായിരുന്നു.ഇത്തിരി പഴകിയ കറി..അല്‌പം പച്ചക്കറിത്തോല്‌..അതൊക്കെ തൊട്ടടുത്ത ആളില്ലാപ്പറമ്പിലേക്ക്‌ ടെറസ്സില്‍ നിന്ന്‌ എറിയുകയായിരുന്നു പതിവ്‌.വില്‍ക്കാതെ തര്‍ക്കത്തില്‍ പെട്ടുകിടക്കുന്ന തരിശുപറമ്പായിരുന്നു അത്‌.പ്ലാസ്റ്റിക്കും കടലാസ്സുമൊക്കെ താഴെ വീട്ടുടമസ്ഥരുടെ അനുമതിയോടെ പിന്‍വശത്തെ ഇടുങ്ങിയ മുറ്റത്തിട്ട്‌ കത്തിക്കും.നാലുമാസം മുമ്പ്‌ തര്‍ക്കം തീരുകയും ഒഴിഞ്ഞുകിടന്ന സ്ഥലം ഭാഗങ്ങളാക്കി വിറ്റുപോവുകയും അവിടെ വിസ്‌മയിപ്പിക്കുന്ന വേഗതയില്‍ കെട്ടിടങ്ങള്‍ ഉയരുകയും ചെയ്‌തു.അതോടെ ഞങ്ങള്‍ക്ക്‌ മാലിന്യം കളയാന്‍ വാസ്‌തവത്തില്‍ ഇടമില്ലാതായി.
``മുമ്പാണെങ്കില്‍ ചക്ക അങ്ങോട്ട്‌ ഇട്ടാല്‍ മതിയായിരുന്നു.''
പിന്നിലായി ഉയര്‍ന്നിട്ടുള്ള മൂന്നുനില വീടു നോക്കി അടുക്കളക്കടുത്തുനിന്ന്‌ ഞാന്‍ പറഞ്ഞു.
``കുടുംബശ്രീയില്‍ പറഞ്ഞ്‌ നമുക്കും രണ്ട്‌ ബക്കറ്റ്‌ വയ്‌ക്കണം.''
``ഈ നേരത്ത്‌ അതുപറ്റില്ലല്ലോ.ഇപ്പോള്‍ എന്തുചെയ്യും.അതാലോചിക്ക്‌.''
``റോഡില്‍ക്കൊണ്ടുപോയിട്‌.''
``വീപ്പകളൊന്നുമില്ല.വെറുതെയിടാനും പറ്റില്ല.''
അവള്‍ ആലോചിച്ചുനിന്നു.പിന്നെ ആത്മഗതം നടത്തി.
``വെറുതെയല്ല മനുഷ്യന്മാരൊക്കെ ഹോട്ടല്‍ജീവികളായത്‌.''
എന്തായാലും ചക്കയെ അടുക്കളയില്‍ നിന്ന്‌ ഒഴിവാക്കിയേ പറ്റൂ.അല്ലെങ്കില്‍ തീര്‍ത്ഥാടനം കഴിഞ്ഞ്‌ വരുമ്പോളേക്കും പഴുത്തുനാറി വീട്‌ വൃത്തികേടായിട്ടുണ്ടാവും.
പിറ്റേന്ന്‌ യാത്രപോകാനുള്ള ഒരുക്കങ്ങളിലാണ്‌ ഭാര്യ. അനുദിനം സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന നഗരജീവിതത്തെ പറ്റി ഞാന്‍ ആലോചിച്ചുകൊണ്ടിരുന്നു.ഒടുവിലാണ്‌ ഈ സ്ഥലം മനസ്സില്‍ തെളിഞ്ഞത്‌.യൂണിവേഴ്‌സിറ്റി സ്റ്റോപ്പ്‌ വഴിയാണ്‌ ഞങ്ങളുടെ യാത്രകള്‍ അധികവും.പ്രീമിയര്‍ ജംഗ്‌ഷനിലേക്ക്‌ അധികം പോകാറില്ല.എങ്കിലും ചക്ക കളയാനായി പ്രീമിയറിലേക്കുള്ള വഴിയിലെ ചതുപ്പുസ്ഥലത്തുപോകാനായി ഞാന്‍ തീരുമാനിച്ചു.
``അയ്യോ.കുരു എടുത്തുവച്ചിട്ട്‌ കളയായിരുന്നു.''
ചക്കയുമായി ഇറങ്ങാന്‍നേരം അവള്‍ പറയുന്നത്‌ കേട്ട്‌ എനിക്കു ദേഷ്യം വന്നു.ഇത്രനാളും ഇവിടെയിരുന്നിട്ട്‌ തോന്നാത്ത കാര്യംമാണ്‌ ഇപ്പോള്‍ മൂന്നാംമണിക്കൂറില്‍....ഒരു പ്രേതത്തെ കൊണ്ടുപോയി മറവുചെയ്യുന്നതുപോലെ ദുഷ്‌കരമായതും കണ്ടുപിടിക്കപ്പെട്ടാല്‍ നാണക്കേടാവുന്നതുമാണ്‌ ഈ കര്‍മ്മം.കൊല ചെയ്യുന്നതിനേക്കാള്‍ പാതകമാണ്‌ നഗരത്തില്‍ മാലിന്യം വിതററുന്നത്‌.
ഞാന്‍ ചക്കയെ ഒരു പോളിത്തീന്‍ കവറിലാക്കി.ഒരു കബന്ധം ഒളിപ്പിക്കുന്നതുപോലെ എനിക്ക്‌ ശൂന്യത അനുഭവപ്പെട്ടു.മൂകമായ മനസ്സോടെ ഞാന്‍ ചതുപ്പിലേക്ക്‌ നടന്നു.പരിസരത്തെ വീടുകള്‍ മിക്കവാറും നിശ്ശബ്‌ദമായിരുന്നു.ദൂരെ നിന്ന്‌ ടെലിവിഷന്‍ പ്രവര്‍ത്തിക്കുന്ന ശബ്‌ദങ്ങള്‍ മാത്രം.ഞാന്‍ പതിയെ നടന്നു.
ഇറക്കമിറങ്ങിക്കിടക്കുന്ന പച്ചപ്പിന്റെ നെടുംവര.നിലാവിന്റെ സമ്മോഹനമായ രാക്കാഴ്‌ച.
കലുങ്കിനരികില്‍ ചെന്നുനിന്ന്‌ ചുറ്റും നോക്കി ചക്കപ്പൊതി ഞാന്‍ പതിയെ നിലത്തേക്ക്‌ ഊര്‍ത്തിയിട്ടു.കൈയിനെയും ശരീരത്തെയും ആവേശിച്ചിരുന്ന ഭയാനകമായ ഭാരം ഒഴിഞ്ഞുപോയി.
``ഓടിവരണേ...ആരോ ശവം തള്ളിയേച്ച്‌ പോണേ...''
ആ നിമിഷം ഇരുട്ടില്‍നിന്ന്‌ അങ്ങനെയാരോ വിളിച്ചുകൂവുന്നതായി എനിക്കുതോന്നി.കിതച്ചുകൊണ്ട്‌ ഞാന്‍ ചുറ്റും നോക്കി.ആരുമില്ല.എന്റെ വിഭ്രാമകമായ തോന്നല്‍മാത്രം.പക്ഷേ അതെന്നെ വല്ലാതെ വിയര്‍പ്പിച്ചിരുന്നു.
ആഴ്‌ചകള്‍ കഴിഞ്ഞിട്ടും അതേ തോന്നലാണ്‌ ഇപ്പോഴുമെനിക്ക്‌.ഞാനെറിഞ്ഞ അവശിഷ്‌ടം നിരവധി സാക്ഷികളോടെ ആ പാഴ്‌പ്പറമ്പില്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു.ഭൂമിയില്‍ നിന്ന്‌ പറിച്ചെറിയാനാവാത്ത മനുഷ്യരുടെ രഹസ്യംപോലെ..
അരമുള്ള കരിമ്പച്ച ഇലകളില്‍ നിലാവനങ്ങുന്നു.ഞാന്‍ പ്ലാവിലകളില്‍ തലോടി.കരുത്തോടെയാണ്‌ അവ തലപൊക്കിനില്‍ക്കുന്നത്‌.
കലുങ്കിന്‌ താഴേക്കിറങ്ങി ഇളകിയ മണ്ണില്‍നിന്ന്‌ ഒരു പ്ലാവിന്‍ തൈ ഞാന്‍ പിഴുതെടുത്തു.ചക്കക്കുരു പിളര്‍ന്ന്‌ ഉയര്‍ന്ന തണ്ടില്‍നിന്ന്‌ നാലഞ്ചിലകള്‍.അപ്പോഴൊരു കാറ്റുവീശി.കഥകളില്‍ പറയാറുള്ളതുപോലെ,കുളിര്‍പ്പിക്കുന്ന ഒരു മന്ദമാരുതനായിരുന്നു അത്‌.

Monday, November 8, 2010

പേപ്പര്‍ ലോഡ്‌ജ്‌

1. വാഴ്‌ചയൊഴിഞ്ഞ തമ്പുരാക്കന്മാരുടെ നഗരം

`ഗര്‍ഭച്ഛിദ്രവേന്ദ്രന്മാരുടെ ആദ്യത്തെ സമ്മേളന'ത്തില്‍ പങ്കെടുക്കുന്നതിന്‌ വേണ്ടിയാണ്‌,നീണ്ട പത്തുവര്‍ഷങ്ങള്‍ക്കുശേഷം ഞാനീ നഗരത്തില്‍ വീണ്ടും വരുന്നത്‌.
നിങ്ങള്‍ കേട്ടിട്ടുണ്ടോ ഞങ്ങളുടെ `പോയ്‌സണ്‍വാട്ടര്‍' എന്ന സംഘടനയെപ്പറ്റി.ഉണ്ടാവില്ല.`മാനംനോക്കി' എന്ന ബ്ലോഗറായ സണ്ണിയാണ്‌ ഈ ഒത്തൊരുമിക്കലിന്‌ പോയ്‌സണ്‍വാട്ടര്‍ എന്നു പേരിട്ടത്‌.ആദ്യത്തെ പോസ്റ്റില്‍ത്തന്നെ ഒരു വേദനച്ചിരിയോടെ നമ്മളൊക്കെ ഗര്‍ഭച്ഛിദ്രവേന്ദ്രന്മാരാണെന്ന്‌ അഭിപ്രായപ്പെട്ടത്‌ ശിവറാം ഭാസ്‌കറും.
ഇത്‌ ഇന്റര്‍നെറ്റ്‌ വരിക്കാരുടെ ഒരു കൂട്ടായ്‌മയാണ്‌.ഒരര്‍ത്ഥത്തില്‍ രക്ഷാധികാരിയോ ഭാരവാഹികളോ ആജീവനാന്ത അംഗങ്ങളോ ഇല്ലാത്ത ഒരു സ്വയംനിയന്ത്രിത സംഘടന.ലോകത്തിന്റെ പല ഭാഗത്തായി കിടക്കുന്ന വളരെക്കുറച്ചു മലയാളികള്‍.ഏറെയും ഈ നഗരവാസികള്‍..ശരിക്കും പറഞ്ഞാല്‍ ഗര്‍ഭഛിദ്രം നടത്തേണ്ടിവന്നതിന്റെ പേരില്‍ വേദനിക്കുന്ന മുപ്പത്തിനാല്‌ പുരുഷന്മാര്‍..ഇപ്പോഴത്തെ അംഗസംഖ്യ അതാണ്‌.അത്‌ കൂടുകയോ കുറയുകയോ ചെയ്യാം.സമാനമായി സ്‌പന്ദിച്ചുകൊണ്ടിരിക്കുന്ന ഞങ്ങള്‍ കുറേപ്പേരുടെ വളരെ നാളായുള്ള ആഗ്രഹവും സ്വപ്‌നവുമാണ്‌ ഈ സമ്മേളനത്തില്‍ സഫലമാകുന്നത്‌.
സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞവരുടെ കൂട്ടായ്‌മ എന്നൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ വിസ്‌മയം തോന്നുന്നുണ്ടോ.ഉണ്ടെങ്കില്‍ പറയാം,ഈ ലോകത്തിന്റെ വളരെക്കാലമായുള്ള ഗതിയില്‍ ഇതൊന്നുമൊരു ഗൗരവമുള്ള കാര്യമല്ല സുഹൃത്തേ.ഞങ്ങള്‍ക്കുപോലും.എങ്കിലും ഞങ്ങള്‍ക്ക്‌ ഒത്തുകൂടണം.ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ഭാരത്തെ,ആരോടും പറയാതെ വച്ചിട്ടുള്ള വേദനകളെ,അപ്പോഴനുഭവിച്ച ആന്തരിക ദുരിതങ്ങളെ പ്രയോഗികജീവിതത്തോട്‌ ചേര്‍ത്ത്‌ ഇനിയും നിര്‍വീര്യമാക്കണം,അത്രതന്നെ.
പഴക്കമേറെച്ചെന്ന ഈ നഗരത്തെപ്പറ്റി എന്താണ്‌ നിങ്ങള്‍ക്കറിയാവുന്നത്‌? ഇവിടെയൊരു രാജാവ്‌ ഭരിച്ചിരുന്നുവെന്നോ.അതോ അദ്ദേഹത്തിന്റെ വേനല്‍ക്കാലവസതിയില്‍ ഇപ്പോള്‍ കലാലയത്തിന്റെ കാഹളങ്ങളാണെന്നോ.ഭരണവാഹനത്തിലേറിയ ജനാധിപത്യത്തിന്റെ കാര്യവാഹികളാണ്‌ ആജ്ഞകള്‍ പുറപ്പെടുവിക്കുന്നതെന്നോ.പുതിയകാലത്തിന്റെ കാറുകളും വീടുകളും ചിന്തകളും അനുനിമിഷം പുളച്ചുയരുന്നുവെന്നോ.
എന്തായാലും ഒരുകാര്യം നിങ്ങള്‍ക്കറിയാമായിരിക്കും,ഞാനിവിടെ നിന്നുപോയിട്ട്‌ ഒരു ദശകക്കാലമായി എന്ന യാഥാര്‍ത്ഥ്യം.അതിനുമുമ്പ്‌ ഞാനിവിടെ വിദ്യാര്‍ത്ഥിയും അതിനേക്കാളേറെ തൊഴിലാളിയുമായിരുന്നു.അഞ്ച്‌ വര്‍ഷവും മൂന്ന്‌ മാസവും അക്കാലത്ത്‌ ഞാനിവിടെ താമസിച്ചിട്ടുണ്ട്‌.എനിക്കിവിടെ ഒരുപാട്‌ സൗഹൃദങ്ങളുമുണ്ടായിരുന്നു.
എനിക്ക്‌ നഗരത്തിനെയല്ല,നഗരത്തിന്‌ എന്നെയായിരുന്നു പരിചയം.ഇന്ന്‌ തിരിഞ്ഞുനോക്കുമ്പോള്‍ അഗാധമായ ബന്ധം എന്നുതന്നെ അതിനെ വിശേഷിപ്പിക്കാം.അന്ന്‌ ഇവിടുത്തെ തൂണുകളും നിലവിളികളും എന്റെ ശരീരത്തിന്റെ കാമനകളും തിരിച്ചറിവുകളും എന്നോടൊരുപാട്‌ കഥകളും പറഞ്ഞിട്ടുണ്ട്‌.മറന്നിട്ടില്ല ഞാന്‍.ഒന്നും മറന്നിട്ടില്ല.വേര്‍പാടിനുശേഷം അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കുന്ന രോദനങ്ങളുടെ മാറ്റൊലിപോലെ അവ എന്നെ പിന്തുടരുന്നു.ആ അര്‍ത്ഥത്തില്‍ ശവപ്പറമ്പിലെ മൃതശരീരങ്ങളുടെ സംഘഗാനമാണ്‌ ഇപ്പോള്‍ ഞാന്‍ കേട്ടുകൊണ്ടിരിക്കുന്നത്‌.
നിങ്ങള്‍ക്കോര്‍മ്മിക്കാന്‍ പറ്റുന്നുണ്ടോ എന്നെ?മെലിഞ്ഞ്‌ ഉയരം വച്ച കറുത്ത എന്റെ രൂപത്തെ?ശരീരവും മനസ്സും നിറയെ വേദനകള്‍ വഹിച്ച്‌,കാലുകള്‍ വലിച്ച്‌,ഹൃദയം ഓര്‍മ്മിപ്പിക്കുന്ന അപമാനങ്ങളാല്‍ ശിരസ്സിനെ കുനിച്ച്‌ എങ്ങോട്ട്‌ നീങ്ങണമെന്നറിയാതെ നിങ്ങളെ ഓരോരുത്തരേയും സ്‌മൃതികളില്‍ സമാഹരിച്ച്‌ ഞാന്‍ ഇതിലെ നടന്നുപോയിരുന്നത്‌.ഒരുപക്ഷേ,ആരും ഓര്‍ക്കുന്നുണ്ടാവില്ല.അതില്‍ ഞാനാരേയും കുറ്റപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുമില്ല.എന്തുകൊണ്ടെന്നാല്‍ അതും കാലത്തിന്റെ ഒരു നീക്കമായിരുന്നു,രാജാവ്‌ നയിച്ചിരുന്ന ചതുരംഗത്തിലെ നിശ്ശബ്‌ദമായ,എന്നാല്‍ അതിഗംഭീരവും ധിഷണാപരവുമായ ഒരു നീക്കം പോലെ മറ്റൊന്ന്‌.പരിണതഫലങ്ങള്‍ രാജാവിനുമാത്രം അറിയാമായിരുന്ന ഒരു നീക്കം.
ഇന്ത്യയില്‍ കുമിഞ്ഞുപെരുകിയ നാട്ടുരാജ്യങ്ങളിലൊന്നായിരുന്നു ഈ നഗരവുമുള്‍പ്പെട്ട കൊച്ചിരാജ്യം.അതിനൊരു രാജാവ്‌..
കാലാന്തരത്തില്‍ കൊച്ചിരാജ്യം ലയിച്ച്‌ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ഓഫ്‌ ട്രാവന്‍കൂര്‍ ആന്‍ഡ്‌ കൊച്ചിന്‍ ആയി. രാജാവിന്റെ വസതികള്‍,രാജാക്കന്മാര്‍ ഒഴിഞ്ഞുപോയ വസതികളായി മാറി.സമ്പൂര്‍ണ്ണ രാജാധിപത്യത്തില്‍ നിന്ന്‌ ജനാധിപത്യത്തിലേക്കുള്ള വളര്‍ച്ച.സംഗീതവും സാഹിത്യവും പ്രജാക്ഷേമവും രാഷ്‌ട്രീയവും സജീവമാക്കിയ നാളുകളുടെ ശവമെടുപ്പ്‌...
രാജ്യത്തിന്റെ അതിരുകള്‍ കാവല്‍ത്തുറകളില്ലാതെയാവുകയും രാജ്യത്തിന്റെ വിസ്‌തൃതി വിശദമാകുകയും ചെയ്‌തപ്പോള്‍ സംസ്‌കാരത്തില്‍ കലര്‍പ്പുകളുണ്ടായി...
ഞാനും ഈ രാജ്യത്ത്‌ എത്തിപ്പെട്ടു..ഒരിക്കല്‍ ഞാനും ഈ രാജ്യത്തിന്റെ രാജാവായിത്തീര്‍ന്നു...എനിക്കുകീഴിലും ഒരു ജനതയുണ്ടായി.
മഹാരാജാവിന്റെ കടല്‍ നനയ്‌ക്കാത്ത പാദുകം.
നിങ്ങള്‍ക്കറിയാമായിരിക്കും,അന്ന്‌ ഞാനീ നഗരത്തെ വിശേഷിപ്പിച്ചത്‌ അങ്ങനെയാണ്‌.കടല്‍ അതിന്റെ സൗന്ദര്യത്താല്‍ തന്നെയും തന്റെ വംശത്തേയും ജനതയേയും നശിപ്പിക്കുമെന്ന്‌ കാലാകാലങ്ങളില്‍ ഈ നാട്ടുരാജ്യം ഭരിച്ച രാജാക്കന്മാര്‍ ഭയന്നിരിക്കാം.അല്ലെങ്കില്‍ നിഷ്‌പ്രയാസം അവര്‍ക്ക്‌ അതിരില്‍ക്കിടക്കുന്ന കടലിനെ ഈ വഴിക്ക്‌ തെളിച്ചുകൊണ്ടുവരാമായിരുന്നു.വേനല്‍ക്കാലവസതിയില്‍ മുറ്റത്തെ കടലിലേക്ക്‌ കാലിട്ടിരിക്കാമായിരുന്നു.അതിനായി ഒരു വെള്ളച്ചാല്‍..അല്ലെങ്കില്‍ ഒരു വാര്‍പ്പ്‌ കടല്‍...അത്ര മതിയായിരുന്നു.എന്നാല്‍ വാഴ്‌ചയൊഴിയുംവരെ അതൊന്നും സംഭവിച്ചില്ല.അതിനാല്‍,നിര്‍ഭാഗ്യത്തിന്റെ വക്കുകടിച്ചുകൊണ്ട്‌ ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കട്ടെ,പല രാജാക്കന്മാര്‍ ഭരിച്ച ഈ നഗരത്തിനുചുറ്റും ഇന്നും കടലിന്റെ അലര്‍ച്ചയില്ല സ്‌നേഹിതാ!അതുകൊണ്ട്‌ പറയാം.കടലിനെ കടലിന്റെ വഴിക്കുവിട്ട മഹാരാജാക്കന്മാരുടെ പിന്മുറക്കാരാണ്‌ നമ്മള്‍.
റസാഖ്‌,ഒടുവില്‍ നമ്മള്‍ കണ്ടുപിരിഞ്ഞതും ഈ നഗരത്തില്‍ വച്ചാണ്‌.നിന്റെ കൈയിലപ്പോള്‍ നാടന്‍പൂക്കള്‍ ചേര്‍ത്തുപിടിച്ചുണ്ടാക്കിയ ഒരു പൂച്ചെണ്ടുമുണ്ടായിരുന്നു.വരുന്ന വഴിക്ക്‌ ആരോ തന്നതായിരുന്നു അത്‌.നിത്യപരാജയങ്ങളുടെ സ്‌മരണക്കായ്‌ നിനക്ക്‌ ലഭിച്ച ഉപഹാരം.വേറാരാവാന്‍!നിന്റെ സഹയാത്രികരായ മനോലോകജീവികള്‍ തന്നെയായിരിക്കാം.ഒരുകാലത്ത്‌ വിപ്ലവകാരികളും കാമുകിമാരുമടങ്ങിയ സംഘങ്ങളുടെ നായകനായിരുന്നുവല്ലോ നീ.
ബ്രെഹ്‌റ്റിന്റെ വരികള്‍ ഉറക്കെ ചൊല്ലാറുണ്ടായിരുന്ന അച്ചടിത്തൊഴിലാളി.എന്റെ നേതാവ്‌.പലപ്പോഴും എന്റെ ക്രിസ്‌തു.`കീഴടക്കാനാവാത്ത വരികളി'ലെ അവസാനഭാഗമാണ്‌ ഒടുവില്‍ കണ്ടപ്പോഴും നീ ചൊല്ലിയത്‌.ഓര്‍ക്കുന്നുണ്ടോ..
-ഇനി നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ ഈ ചുമരുകള്‍ തകര്‍ത്തുടയ്‌ക്കാം...
എവിടെ ലെനിന്‍ പ്രിന്റേഴ്‌സ്‌.?
റസാഖ്‌,എന്റെ പ്രിയ തോഴാ, എവിടെയാണിപ്പോള്‍ നിന്റെ താമസവും ജീവിതവും?നിന്റെ അച്ചുകൂടവും പ്രസിദ്ധീകരണസ്ഥാപനവും നിന്റെ മാത്രമായിരുന്ന സ്വപ്‌നങ്ങളും എവിടെ.ഞാന്‍ കൈ നീട്ടി നില്‍ക്കുന്നു,തരൂ ഈ ദിവസങ്ങളിലേക്ക്‌ എനിക്കുള്ള നിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍...
ദീര്‍ഘദൂരയാത്രയ്‌ക്ക്‌ തീവണ്ടിയും ഹ്രസ്വദൂരയാത്രയ്‌ക്ക്‌ കാല്‍നടയും ശീലമാക്കിയ,ഭക്ഷിക്കുന്നതും ശ്വസിക്കുന്നതും നാടകം തന്നെയായിരിക്കണമെന്ന്‌ നിര്‍ബന്ധം പിടിച്ച ഏറനാടന്‍ സഹൃദയനായിരുന്നു റസാഖ്‌.ഈ നഗരത്തിലെ ലെനിന്‍ പ്രിന്റേഴ്‌സിന്റെ സാരഥി.സര്‍ക്കാര്‍ ശകടങ്ങളുടെ താവളത്തിനപ്പുറം ദിവസവേദനത്തിന്‌ നല്‌കുന്ന വാടകക്കെട്ടിടത്തിലെ സ്വപ്‌നം പതിച്ച മുറിയുടെ ഉടമ.
പേപ്പര്‍ ലോഡ്‌ജ്‌.
അതായിരുന്നു ആ കെട്ടിടം.
അതിന്റെ ചുമരുകളായ ചുമരുകള്‍ മുഴുവന്‍ ആലേഖനങ്ങളായിരുന്നു.
ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലും എണ്‍പതുകളിലും.ലോഡ്‌ജിലെ ഓരോ മുറിയുടെയും തറയും ചുമരുകളും നിറയെ ചെറുതും വലുതുമായ ആഹ്വാനങ്ങള്‍.ജനങ്ങള്‍ അകല്‍ച്ചയോടെയും പൊലീസുകാര്‍ സംശയത്തോടെയും നിങ്ങള്‍ അഭിമാനത്തോടെയും വിളിച്ചു,പേപ്പര്‍ ലോഡ്‌ജ്‌.
വരുന്നവര്‍ക്കും പോകുന്നവര്‍ക്കും ഇനി വരാനിരിക്കുന്നവര്‍ക്ക്‌ വഴിച്ചെലവിനായി ചില്ലറകളിട്ടുവയ്‌ക്കാന്‍ അവിടെയൊരു കൂജയുണ്ടായിരുന്നു.
ആര്‍ക്കും ദാഹജലം നല്‍കുന്ന കൂജ.
ഓര്‍ക്കുന്നുണ്ടോ റസാഖ്‌,അതെല്ലാം?നീ അതിന്റെ ഭാഗമായിരുന്നു.പിന്നീട്‌ തൊണ്ണൂറുകളിലാണ്‌ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളുടെ തിരക്കുകള്‍ ഒഴിവാക്കി നീ നിന്റെ പ്രസ്സിലെ പണിത്തിരക്കിലേക്ക്‌ പിന്‍വാങ്ങിയത്‌.ജനിച്ചുവളര്‍ന്ന ഹൈദരാബാദില്‍നിന്ന്‌ തൊണ്ണൂറുകളുടെ മദ്ധ്യത്തിലാണ്‌ ഞാനിവിടെയെത്തിയത്‌. അതിനുംമുമ്പ്‌ സ്വപ്‌നങ്ങളുടെ പാര്‍ലമെന്റായിരുന്ന പേപ്പര്‍ ലോഡ്‌ജ്‌ നിലംപൊത്തി.അതിലെ പഴയ ആള്‍ക്കൂട്ടവും.
ദൃക്‌സാക്ഷികള്‍ പറഞ്ഞത്രേ,കല്ലുകളും ഇഷ്‌ടികകളും കണ്ടില്ല,ഉയര്‍ന്നുപൊങ്ങിയ എല്ലുകളും കടലാസ്സുകളും മാത്രമാണ്‌ കണ്ടതെന്ന്‌.അവര്‍ക്ക്‌ തെറ്റിപ്പോയി അല്ലേ റസാഖ്‌.വെറും കടലാസ്സുകളല്ല,ആത്മകഥകളും ജീവചരിത്രങ്ങളുമായിരുന്നു അത്‌.പിന്നെ കുറെ മരണമില്ലാത്ത കവിതകളും.
അക്കാലത്തവിടെ ഒത്തുകൂടിയിരുന്ന നിങ്ങളെല്ലാവരും ഉറക്കെയുറക്കെ സംസാരിക്കുമായിരുന്നു.ചിലപ്പോഴൊക്കെ ഞാനവിടെ വന്നുപെടുമായിരുന്നു എന്നെനിക്കു തോന്നാറുണ്ട്‌.മുപ്പത്‌ വര്‍ഷം മുമ്പ്‌.എങ്ങനെ സംഭവിക്കാന്‍ അല്ലേ.അല്ല,നിങ്ങള്‍ സംസാരിക്കുന്നത്‌ ഞാന്‍ കേട്ടിരിക്കും.ഇടപെട്ടുതര്‍ക്കിക്കും.പേപ്പര്‍ ലോഡ്‌ജില്‍ വന്നിരുന്നവരില്‍ ചിലരൊക്കെ രാഷ്‌ട്രീയപ്രവര്‍ത്തനത്തിന്‌ പില്‍ക്കാലത്ത്‌ ഞങ്ങളുടെ കോളേജിലും വരാറുണ്ടായിരുന്നു.ആ ബന്ധം കൊണ്ടാണല്ലോ മൂന്ന്‌ വര്‍ഷത്തെ കോളേജ്‌ പഠനത്തിന്‌ ശേഷം മടിക്കാതെ ഞാന്‍ നിന്റെ പ്രസ്സില്‍ കമ്പോസിറ്ററായ്‌ ചേര്‍ന്നതും.പിന്നെയുള്ള രണ്ട്‌ വര്‍ഷങ്ങള്‍...ലോഹത്തില്‍ കൊത്തിയ അക്ഷരങ്ങള്‍ കൈകൊണ്ട്‌ പെറുക്കിനിരത്തുന്ന മിനക്കെട്ട പണി നമ്മുടെ നാട്ടിലും അവസാനിക്കാന്‍ പോകുകയായിരുന്നു.അതറിയാതെയാണ്‌ ഞാനവിടെ ചേര്‍ന്നത്‌.
ഒരു ഡെസ്‌ക്‌ ടോപ്പ്‌ കംപ്യൂട്ടറും മിനി ഓഫ്‌സെറ്റ്‌ പ്രസ്സും വാങ്ങാന്‍ നിനക്ക്‌ കഴിഞ്ഞില്ല.നിന്റെ അച്ചടിശാല പിന്നീട്‌ തൊഴിലില്ലാത്തവരുടെ വെറും വര്‍ത്തമാനവേദിയായി മാറി.പേപ്പര്‍ ലോഡ്‌ജ്‌ നിന്നിടം വീതിയേറിയ നിരത്തായി.വെറുതെയിരുന്ന്‌ സംസാരം മാത്രമായി ജീവിക്കാന്‍ നിനക്ക്‌ ഇഷ്‌ടമുണ്ടായിരുന്നില്ല.പിന്നെപ്പിന്നെ ഞാനും അത്തരം വര്‍ത്തമാനങ്ങളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കാന്‍ ശ്രമിച്ചു.
നിന്റെ കഷ്‌ടപ്പാടും ദുരിതങ്ങളും കണ്ട അപൂര്‍വം ചില പണക്കാര്‍ മാത്രം ബില്ലുകളും ചിട്ടിപ്പിരിവ്‌ രസീതുകളും ചില പാവപ്പെട്ട എഴുത്തുകാര്‍ അവരുടെ പുസ്‌തകപ്രകാശനവാര്‍ത്തകളും ചില ചരമഅറിയിപ്പുകളും അച്ചടിക്കാന്‍ തന്നുകൊണ്ട്‌ നിന്നോട്‌ അനുഭാവം കാണിച്ചു.പാര്‍ട്ടിക്കാരും.അതോ പകരം വീട്ടിയതോ..പക്ഷേ അതുകൊണ്ടും മതിയാകുമായിരുന്നില്ല.ഒടുവില്‍ നീ പിടിച്ചുനില്‍ക്കാനും കടങ്ങള്‍ വീട്ടാനുമായി രതിക്കഥാപുസ്‌തകങ്ങള്‍ ചിത്രങ്ങളോടൊപ്പം അവിടെ രഹസ്യമായി അച്ചടിച്ചിരുന്നെന്നും കേട്ടു.അത്‌ എഴുതിത്തന്നിരുന്നത്‌ സോമശേഖരനായിരുന്നു എന്നറിഞ്ഞപ്പോഴും ഞാന്‍ നടുങ്ങി.അതിന്റെ പേരില്‍ ഒരു റെയ്‌ഡ്‌ ഉണ്ടായെന്നും കേട്ടു.അപ്പോഴും നമ്മുടെ കമ്പോസിറ്റര്‍ ശാന്ത അവിടെയുണ്ടായിരുന്നോ.തുറന്നുചോദിക്കട്ടെ,അവളുടേതായിരുന്നോ അച്ചടിത്താളിലെ നഗ്നമായ ശരീരം...എല്ലുന്തിയ ആ പാവം ദരിദ്ര...
റസാഖ്‌,നമ്മളാഗ്രഹിച്ചത്‌ ഇങ്ങനൊന്നുമാകാനായിരുന്നില്ല.പക്ഷേ നമ്മള്‍ ആയിത്തീര്‍ന്നനത്‌ ഇങ്ങനൊക്കെയാണ്‌ അല്ലേ.?
അതിനുംമുമ്പ്‌,പേപ്പര്‍ ലോഡ്‌ജിലെ സ്ഥിരാംഗങ്ങളും ആഗ്രഹിച്ചത്‌ ലോകത്തിന്റെ വ്യവസ്ഥിതികള്‍ ഇങ്ങനൊന്നുമായിരിക്കാനല്ല.എന്നിട്ടും വാര്‍ത്തകളും അറിയിപ്പുകളും അമര്‍ഷങ്ങളും രേഖപ്പെടുത്തിവച്ചിരുന്ന ചുമരുകളോട്‌ കൂടിയ ആ ലോഡ്‌ജ്‌ അടയാളങ്ങളില്ലാതെ തകര്‍ന്നുപോയി.
ഇന്നലെയാണ്‌ ഞാനിവിടെ വന്നത്‌. റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ നേരെ ഹോട്ടല്‍ എലൈറ്റിലേക്ക്‌.മുറിയില്‍ ബാഗും മറ്റും വച്ച ഉടനെ പുറത്തേക്കിറങ്ങി.തിരുവമ്പാടി റോഡിലെ ശ്രീരംഗം ലൈനിലേക്കാണ്‌ നടന്നത്‌.റസാഖ്‌,നിനക്കറിയാമല്ലോ,അവിടെയായിരുന്നു നമ്മുടെ ജീവിതം.ആവേശങ്ങളില്ലാതെ പറയട്ടേ ഞാന്‍.ആ കെട്ടിടം അതേപോലെ തന്നെയുണ്ടായിരുന്നു.ലെനിന്‍ പ്രിന്റേഴ്‌സ്‌ എന്നു ചുമരിലെഴുതിയിരുന്നതുപോലും.ചാരനിറത്തില്‍ അറ്റം വളഞ്ഞ ദീര്‍ഘചതുരത്തിനുള്ളില്‍ വെളുത്ത അക്ഷരങ്ങളായിരുന്നല്ലോ.കറുത്ത ഒരു ചുറ്റുവരയും അതിനുണ്ടായിരുന്നു.അത്‌ മാത്രം അങ്ങിങ്ങ്‌ മാഞ്ഞിരുന്നു.കെട്ടിടത്തിന്റെ ചില ഭാഗങ്ങളും പൊളിഞ്ഞിട്ടുണ്ട്‌.ഞാന്‍ വളരെ നേരം മറ്റൊന്നും ആലോചിക്കാനാവാതെ അവിടെ നിന്നു.
ഇപ്പോള്‍ ഈ നഗരത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന നിങ്ങളില്‍പ്പലര്‍ക്കും എന്റെ തറഞ്ഞുനില്‍പ്പിന്റെ പൊരുള്‍ മനസ്സിലാവുകയില്ല.അകത്ത്‌ ചക്രങ്ങള്‍ എണ്ണയുടെ കാരുണ്യത്തില്‍ തേയ്‌മാനം കുറഞ്ഞ്‌ കറങ്ങുന്നതും സിലിണ്ടറുകള്‍ ഉരുളുന്നതും കടലാസ്സുകള്‍ അരിഞ്ഞുമുറിയുന്നതും ഞാന്‍ കേട്ടു.പുറത്ത്‌ മഷി കലങ്ങിയ ഒരു ബക്കറ്റ്‌ വെള്ളം ഇരിപ്പുണ്ടായിരുന്നു.അതിനരികില്‍,എന്നും ചമ്മന്തിയും രണ്ട്‌ പച്ചമുളകുമായി ചോറു കൊണ്ടുവരുന്ന ശാന്തയുടെ ചോറ്റുപാത്രവും.ആ വെള്ളപൂച്ച അതിനരികില്‍ കിടന്ന്‌ ഉറങ്ങുന്നുണ്ട്‌.അകത്ത്‌ അറുപത്‌ വാട്ട്‌ ബള്‍ബിന്റെ അതേ മഞ്ഞപ്രകാശം.
നിങ്ങള്‍ക്കറിയാമോ,അപ്പോള്‍ എന്റെ അകമെത്ര ശൂന്യമായിരുന്നുവെന്ന്‌.വരണ്ടുകിടക്കുന്ന ആ പടികളിലേക്ക്‌ എനിക്ക്‌ ചവിട്ടിക്കയറണമെന്നുണ്ടായിരുന്നു.പക്ഷേ ഞാന്‍ തിരിഞ്ഞുനടക്കുകയാണ്‌ ചെയ്‌തത്‌.
വഴിയുടെ ചിലയിടങ്ങളൊക്കെ മാറിപ്പോയെങ്കിലും ഏറെക്കുറെ എല്ലാം അതുപോലെ തന്നെയുണ്ടായിരുന്നു.പാതിയിടിഞ്ഞു കിടന്ന ആ മതിലും അതിനപ്പുറത്തെ വേപ്പുമരവും.അതില്‍ അന്നത്തെപ്പോലെ അണ്ണാറക്കണ്ണന്മാരുണ്ടായിരുന്നില്ലെന്നു മാത്രം.ശരിക്കും പറഞ്ഞാല്‍ പത്തുവര്‍ഷംകൊണ്ട്‌ ഒന്നും സംഭവിക്കുന്നില്ല അല്ലേ.ഒരു മരത്തില്‍ കുറേ അണ്ണാറക്കണ്ണന്മാരുടെ എണ്ണം കുറയുന്നതല്ലാതെ.അല്ല റസാഖ്‌,എനിക്കറിയാം.ചില കാര്യങ്ങളില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്‌.
കൂട്ടത്തില്‍ പറയട്ടെ,അന്ന്‌ അക്കാദമിവളപ്പില്‍ ഒടിഞ്ഞുമടങ്ങിയിരിക്കാറുണ്ടായിരുന്ന ആ നാടകപ്രവര്‍ത്തകനില്ലേ,അദ്ദേഹം ഇപ്പോള്‍ പേരെടുത്ത ചലച്ചിത്രസംവിധായകനാണ്‌.അന്ന്‌ ഞാന്‍ പറഞ്ഞിട്ടുണ്ട്‌.ആ പ്ലാവിന്‍ചുവട്ടിലിരിക്കുമ്പോള്‍ ഒരു പ്രതിഭയുടെ തീവ്രവിഷാദം മുഴുവന്‍ അയാള്‍ വഹിക്കുകയും അത്‌ ലോകത്തിലേക്ക്‌ പകരാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന്‌.അതുകൊണ്ടുതന്നെ അകന്നുനിന്ന്‌ ആദരിക്കാനോ അകറ്റിനിര്‍ത്തി അറിയാനോ ആണ്‌ അയാള്‍ നമ്മെ പ്രേരിപ്പിക്കുന്നതെന്ന്‌.പക്ഷേ,നിന്റെ സുഹൃത്തായിരുന്നു അയാള്‍.അതിലെനിക്ക്‌ വിസ്‌മയമില്ല.
റസാഖ്‌ എന്തുകൊണ്ടാണ്‌ നിനക്ക്‌ ഒന്നുമാവാന്‍ കഴിയാതെ പോയത്‌.ഒരു നാടകം പോലും അരങ്ങിലെത്തിക്കാന്‍ കഴിയാതെ..തണുത്തുറഞ്ഞ ഒരു ശവം പോലുമാകാതെ....ഒരു കാര്യം പറയാം.ചരിത്രാന്വേഷകര്‍ക്കു കണ്ടെത്താന്‍ പാകത്തിനൊരു അസ്ഥിത്തുണ്ടാവേണ്ടവനല്ല നീ.
റസാഖ്‌,സോവിയറ്റ്‌ യൂണിയനായിരുന്നു നിന്റെ ഏറ്റവും വലിയ പ്രതീക്ഷ.ലെനിന്‍ പ്രിന്റേഴ്‌സായിരുന്നു നിന്റെ താവളം.ഈ നഗരമായിരുന്നു നിന്റെ അഭയം.പേപ്പര്‍ ലോഡ്‌ജായിരുന്നു നിന്റെ പിതാവ്‌.
റഷ്യ.ഇപ്പോള്‍ റിക്ഷ എന്നൊക്കെ പറയുംപോലെ...അല്ലേ.അതിന്റെ കനം നഷ്‌ടപ്പെട്ടുപോയി.
ഈ നഗരത്തില്‍ വന്നിറങ്ങിയപ്പോള്‍ കൂടെപ്പോന്ന ഗൃഹാതുരതകളെപ്പറ്റിയാണ്‌ നമ്മള്‍ പറഞ്ഞുവന്നത്‌.അത്‌ റിക്ഷകളായിരുന്നു.കാലഹരണപ്പെട്ട പുത്തന്‍പേട്ടയായിരുന്നു.പഴയ കാളവണ്ടികളായിരുന്നു. അമ്പലത്തിന്റെ തെക്കേനടയ്‌ക്കല്‍ പുത്തന്‍ പള്ളിക്ക്‌ കൈചൂണ്ടി നില്‍ക്കുന്ന രാജാവിന്റെ പ്രതിമയ്‌ക്ക്‌ ചുവട്ടിലുള്ള റിക്ഷാപ്പാര്‍പ്പിടമായിരുന്നു.വേനലില്‍ കത്തുന്ന വാകമരങ്ങളുടെ ആര്‍ഭാടം.അവിടമായിരുന്നു എനിക്ക്‌ ഏറ്റവുമിഷ്‌ടം.നമ്മള്‍ അവിടെ നിന്ന്‌ എവിടേക്കെല്ലാം റിക്ഷ വിളിച്ചിരിക്കുന്നു.
ഞാനിങ്ങനെ പറയുമ്പോള്‍ നിങ്ങള്‍ മുഖം ചുളിച്ചേക്കും.കാരണം മറവി അഭിനയിക്കുന്നവരാണ്‌ നിങ്ങള്‍.മറക്കാനാണ്‌ നിങ്ങള്‍ വിദ്യാഭ്യാസം ചെയ്യുന്നത്‌.മറക്കാനാണ്‌ നിങ്ങള്‍ പരീക്ഷകള്‍ എഴുതുന്നത്‌.മറക്കാനാണ്‌ നിങ്ങള്‍ വിജയങ്ങള്‍ ആഘോഷിക്കുന്നത്‌.മറക്കാനാണ്‌ നിങ്ങള്‍ സ്വദേശം വെടിയുന്നത്‌.മറക്കാന്‍ കഴിയാതെ വരുമ്പോഴാണ്‌ നിങ്ങള്‍ മരിക്കാന്‍ തയ്യാറെടുക്കുന്നത്‌.മരിക്കുമ്പോള്‍ നിങ്ങള്‍മാത്രം മറവിയെ ആശ്ലേഷിക്കുന്നു,നിങ്ങള്‍ക്കരികില്‍ ജീവിച്ചിരിക്കുന്നവര്‍ നിങ്ങളെ മറക്കാനാവാതെ നട്ടം തിരിയുന്നു.
ഞാന്‍ അങ്ങനെയല്ല.ഞാന്‍ ഓര്‍മ്മിക്കുന്നു.ഓരോന്നും...അതീവ സൂക്ഷ്‌മമായി സ്‌മൃതിയുടെ അടരുകളില്‍ കാത്തുവയ്‌ക്കുന്നു.
പേപ്പര്‍ ലോഡ്‌ജിനെയും ലെനിന്‍ പ്രിന്റേഴ്‌സിനെയും മാത്രമല്ല.ദീദിയെ,അവരെടുത്തു വളര്‍ത്തുന്ന കുഞ്ഞുങ്ങളെ,ശാന്തയെ,ശാന്ത മനസ്സിനകത്ത്‌ പ്രസവിച്ചുകൊണ്ടേയിരിക്കുന്ന നമ്മുടെ ചാപിള്ളകളെ...മാര്‍ക്‌സിനെ...കടല്‍സ്രാവിനെ...ബെര്‍തോള്‍ട്ട്‌ ബ്രഹ്‌റ്റിനെ...ബ്രഹ്‌റ്റിന്റെ വമ്പന്‍ പ്രേതത്തെ..അതിനെ ഇപ്പോഴും ചുമക്കുന്ന ജീവികളെ...അങ്ങനെയങ്ങനെ വാഴ്‌ചയൊഴിഞ്ഞ അനേകം തമ്പുരാക്കന്മാരെ.
ഓര്‍ക്കുമ്പോള്‍ ഭൂതകാലത്തിന്റെ കടുംനാറ്റം നിറയുന്നു വിചാരങ്ങളില്‍.റസാഖും എനിക്കൊരോര്‍മ്മയാകുന്നത്‌ ഇങ്ങനെയാണ്‌.
റസാഖ്‌,ഒരു കാര്യം കൂടി.കോളേജിലെ എന്റെ പ്രസംഗങ്ങള്‍ സ്വരുക്കൂട്ടി പ്രകാശിപ്പിക്കാമെന്ന്‌ ഒരിക്കല്‍ നീ പറഞ്ഞിരുന്നല്ലോ.ഇനിയതൊരിക്കലും നടക്കുകയില്ല.നീ അപ്രത്യക്ഷമായതുകൊണ്ടോ പ്രസ്സ്‌ ഇല്ലാതായതുകൊണ്ടോ അല്ല.ആരൊക്കെയോ കേട്ടെഴുതിത്തന്ന ആ പഴയ പ്രസംഗങ്ങള്‍ വര്‍ഷങ്ങള്‍ സൂക്ഷിച്ചശേഷം ഞാന്‍ തന്നെ കത്തിച്ചുകളഞ്ഞു.വിദൂരനഗരത്തിലെ എന്റെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയിലിട്ട്‌.മിലി സാക്ഷിയാണ്‌.അവള്‍ തടഞ്ഞില്ല.ഗൂഢമായി സന്തോഷിച്ചിട്ടുണ്ടാവാം.
റസാഖ്‌,അതൊരു പുസ്‌തകമാക്കാം എന്നു നീയറിയിച്ചപ്പോള്‍ ഞാന്‍ പറയാതെ വിട്ടത്‌,ഇപ്പോഴാവാം.
നന്ദി.
നിന്റെ ഓര്‍മ്മയ്‌ക്ക്‌,ഇതാ എന്നെപ്പറ്റി ഒരുകഷണം ബ്രഹ്‌റ്റ്‌.
-ഞാന്‍..
കറുകറുത്ത വനങ്ങളില്‍ നിന്ന്‌
പണ്ടുപണ്ട്‌
എന്റെ അമ്മയുടെ ഉള്ളില്
‍ടാറിട്ട നഗരങ്ങളിലേക്ക്‌ വഹിക്കപ്പെട്ടവന്‍...

(മാധ്യമം അഴ്‌ചപ്പതിപ്പി-ലക്കം 664-ല്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയ എന്റെ നോവലിന്റെ ആദ്യ അദ്ധ്യായം.തുടര്‍ന്നുള്ള ലക്കങ്ങള്‍ക്ക്‌ മാധ്യമം ആഴ്‌ചപ്പതിപ്പ്‌ ദയവായി വായിക്കുമല്ലോ.)

Saturday, November 6, 2010

ഇതിനെന്താഴമെന്നു നിനയ്‌ക്കുവാന്‍ വയ്യ!

ത്ഭുതങ്ങളെത്രമേല്‍ കാത്തുവയ്‌ക്കുന്നു,
നമുക്കായി സ്വജീവിതം.

അത്രമേലതിശയം!
ഊഷരം,സന്തപ്‌തം,ദുഖാകുലം
വാഴ്‌വുകളൊക്കെയുമെന്നാകിലും,
പുഷ്‌കലമാക്കുന്നു പിന്നെയും നീ!

ഓരോ കിനാവിലും കാതോര്‍ക്കയായി
പൊലിമ പകരും നിന്‍ നാവൊച്ചകള്‍.

ഇതെന്റെമേല്‍ വീഴുന്ന പൂക്കള്‍
ഇന്നിന്റെ,എന്നിന്റെയും നറുഗന്ധമുതിരും
പുതുപൂക്കള്‍.
ഇതിന്റെ ചുവട്ടില്‍ മരിച്ചടക്കട്ടെയെന്നെ,
ഈ ഭൂവിന്റെ ചാരുവാം കലണ്ടറിന്‍ താഴെ.
എന്നിരിപ്പിടം,അതെന്‍ സുഷുപ്‌തിതന്നിടം.

Wednesday, November 3, 2010

മഴവില്ല്‌

1
ആയിരത്തൊന്നുരാവുകള്‍
കഥകള്‍ പറഞ്ഞത്‌ ഞാനാണ്‌.
നീ കേള്‍ക്കുകയായിരുന്നു.
2
മറക്കാന്‍ കഴിയുന്നില്ല തരിമ്പും
ശ്രമിച്ചിട്ടുമാവുന്നില്ല,
പടികയറിച്ചിരിച്ചെത്തുകയാണ്‌
ഓര്‍മ്മതന്‍ പൂവാലി.
3
അങ്ങാടിയിലെ കരിമ്പുകള്‍
മധുരിക്കില്ല,
തൊടിയിലെ
ഒറ്റക്കരിമ്പ്‌ പൂക്കുകില്‍.!
4
പ്രണയത്തിന്റെ
മറുഭാഷയാണ്‌
സങ്കടം.
അതൊരുടുപ്പുപോലെ
നാമണിഞ്ഞുകൊണ്ടേയിരിക്കും
മാറിമാറി.
5
വഴിക്കണ്ണിന്റെ വേദനയെപ്പറ്റി
നിനക്കെന്തറിയാം,
അതനുഭവിച്ച മിഴി പറഞ്ഞറിയാതെ?
6
ആയിരമുണ്ണികള്‍ക്കു
തൊട്ടിലാട്ടുവാന്‍
ആയിരമുണ്ണിക്കനികള്‍ക്കു
പേരു തിരയുവാന്‍
അലയുകയാണൊരു
കാമിനി.
അവള്‍ക്കുപേര്‌
കണ്ണിമാങ്ങയെന്ന്‌.
7
പ്രണയത്തിന്റെ കയത്തില്‍
അവിശ്വാസത്തിന്റെ വാക്കുകള്‍
നീലിച്ചുകിടക്കും.
ആ വാക്കുകളുടെ കറ
ജലപ്പരപ്പില്‍ പരക്കും.
കയത്തില്‍ മരിച്ച കാമുകന്‌
മത്സ്യത്തിന്റെ ഒറ്റക്കണ്ണ്‌
പൂക്കുന്നതുകാണാം.
പ്രണയത്തിന്റെ കയത്തില്‍
വിടരുന്നത്‌,സദാ-
മൃതിയുടെയും ദുഖിയുടെയും
ഇരട്ടക്കണ്ണുകളാണ്‌.

Monday, November 1, 2010

ഫോണും നെറ്റുമില്ലാത്ത ലോകത്ത്‌ തനിച്ചിരിക്കുന്നൊരു പ്രണയിയെ സംബന്ധിച്ച്‌...

ടിവാതില്‍ക്കലോളം
വന്നുനില്‍പ്പുണ്ട്‌ ഭ്രാന്തന്‍
ക്ഷണനേരം മതി
‌അകത്തേക്കുവരാനും
അടക്കിഭരിക്കാനും!-