Sunday, October 31, 2010

രാത്രിയാത്രയ്‌ക്കുശേഷം...

നറല്‍ കമ്പാര്‍ട്ടുമെന്റിലാണിടം കിട്ടിയത്‌.
നിന്നും ഇരുന്നും കൈകളില്‍ മുഖമുരച്ചും
കഴിച്ചുകൂട്ടിയപ്പോള്‍ ഖേദിച്ചതേയില്ല..
നിന്നെ കാണാനാണല്ലോ..!

പുലര്‍കാലത്തെ
റെയില്‍വേ സ്റ്റേഷന്‍
രാത്രിയേറ്റുവാടിയ പൂവുപോലെ.

ഉണര്‍ന്നുവരാന്‍ വൈകുന്ന
നഗരപ്പുലരിയില്‍ ഓട്ടോക്കാരന്‌
ക്ഷൗരം,പൂജ,തേവാരം തിരക്കുകള്‍..
കിട്ടിയത്‌ ചവറുവലിക്കാന്‍ പോകുന്ന
നഗരസഭയുടെ മുഷിഞ്ഞ വാഹനം.
മുന്നില്‍ ഡ്രൈവര്‍ക്കൊപ്പം
ഞെരുങ്ങിയിരിപ്പും ബീഡിപ്പുകമണവും
നിന്നെക്കാണാനാണല്ലോ..!

മുഷിഞ്ഞ മുടിയൊതുക്കി മുന്‍വാതിലിനരികില്‍
നില്‍ക്കുമ്പോള്‍ ഞെട്ടലോടെയോര്‍ത്തു.
ഇല്ല,നിനക്കായൊന്നും കൊണ്ടുവന്നിട്ടില്ല.
തിരിച്ചുപോകണോ,വല്ലതും വാങ്ങിവരണോ..?

ആലോചിക്കുമ്പോഴേക്കും കതകുതുറക്കപ്പെട്ടു.

മുന്നില്‍ വിരഹസമുദ്രമൊഴികളെഴുതിയ
മിഴികളുമായി വന്‍തിരപോലലച്ചെത്തും മുഖം.

ആര്‍ദ്രം
നിമീലിതം

കൈകളില്‍ ക്ഷമാപണം സ്വയം സമര്‍പ്പിക്കുമ്പോള്‍
നഗരക്കുയിലുകളുടെ സിംഫണി.
കുക്കറിന്റെ ചൂളംവിളി.

അനുരാഗികളൊരു സമ്മാനവും തേടാറില്ല
വേണ്ടതിനൊന്നും,കാണാന്‍ കൊതിക്കും-
പ്രിയരൂപമല്ലാതെ മറ്റൊന്നും.

ശേഷം,തീ കുറച്ചുവച്ച
അരച്ചട്ടി വെണ്ടയ്‌ക്ക കരിയാന്‍
അധികനേരം വേണ്ടെ.

Saturday, October 30, 2010

ഹൃദയത്തില്‍ നങ്കൂരമിട്ട പഴയ കപ്പലിന്‌ നിന്റെ പേരിട്ടുവിളിക്കുമ്പോള്‍

രേസമയം ചെറുതായിരുന്നു നീ
അതേപോലെ വലുതുമായിരുന്നു.

'അരക്കഴഞ്ചാ'ണാകെയെന്നു ഞാനൊരിക്കല്‍
കളി പറഞ്ഞപ്പോള്‍,
'അരക്കഴഞ്ചി'ലേക്കൊന്നും പോകേണ്ട മോന്‍,
തരാനെനിക്കറിയാം സമയമാകട്ടെ,
നീ കാണാത്തതു പലതുമുണ്ടിനിയും.
ഞാന്‍ തടുത്താലും നിനക്കെടുക്കാനാവുന്നത്‌..

ഏറെ ഒച്ചപ്പൂക്കളെറിഞ്ഞ്‌
ഏറെ മിണ്ടാതെ,കേള്‍ക്കാതെ,
നനഞ്ഞ പാദങ്ങള്‍
പതുക്കെവച്ചുകൊണ്ടൊരു നടത്തം മാത്രം.

ചുറ്റിനും തിണര്‍ത്തുചോന്ന
പൂങ്കുഴലുകളായി ദേശീയപാതകള്‍

ഉടയ്‌ക്കാതെ,ഉലയ്‌ക്കാതെ നീ
സൂക്ഷിച്ചുടുത്ത വസന്തമാണീ മാസം.

എന്റെ ശൂന്യത്തില്‍നിന്ന്‌‌
നിനക്കു തരാനെനിക്കാവുന്നത്‌
വാകമരങ്ങളുടെ മേലാപ്പുപോലൊരു
കിനാത്തളിക.

അതിലിരുന്നാല്‍ താഴെ വീഴില്ല
കാറ്റെടുത്തുകീറില്ല
വെയിലെടുത്തു ചൂടില്ല
മഴയെടുത്തുകുടയില്ല

വണ്ടുകള്‍,കരിവണ്ടുകള്‍
ചുറ്റിപ്പറക്കുകയുമില്ല.

ഇത്രയും കാല്‌പനികനാകണോ സഖേ..?

ഇത്രയും,കാ-ല്‍-പ-നി-ക-നാ-ക-ണോ-സ...ഖേ...?

ആമാശയം വന്‍കുടലാര്‍ത്തവം
പുളിച്ചുതികട്ടലുകളാവലാതികള്‍
പണം കടം പലിശ പഠിപ്പ്‌ പത്രാസുകള്‍...
ആലോചിച്ചാലൊന്നിനുമില്ല സുഖം..!

അന്താരാത്മാവു കുടഞ്ഞിട്ട പ്രാണികള്‍ ചീറ്റുന്നു

അഭിശപ്‌തനാര്‍ത്തന്‍ ആലംബഹീനന്‍
അടയാളം കൊത്താത്ത പൊള്ളപ്പത്തായം.
ഞാന്‍,നിലയില്ലായ്‌മയിലേക്കെറിയപ്പെട്ട
തെല്ലുപോലും പിഴയ്‌ക്കാത്ത ഉന്നം.

എല്ലാം വാസ്‌തവങ്ങള്‍,എങ്കിലും
അരക്കഴഞ്ചുള്ളോരീയഴകിനോടാണെന്റെ ദാസ്യം.

Wednesday, October 27, 2010

തര്‍ജ്ജമയല്ലാത്ത വരികള്‍

താ ഇത്രയേയുള്ളൂ നീയെന്നു,സ്വയം
പലപാടു വിരല്‍ചൂണ്ടി ഞാന്‍ പറഞ്ഞു
താഴെ അഗാധതയിലെന്റെ തണുത്ത നിഴല്‍
എന്നോടുതന്നെയെന്റെ ആത്മകഥ!

''രാജാക്കന്മാരുടെ രാജാവേ
ആഴങ്ങളുടെ ആഴമാണ്‌ താഴെ."

വെയില്‍ പോലെ എന്നെയും മൂടി
നിന്റെയൊച്ചകള്‍ താഴേക്കു പോകുമ്പോള്‍,
മുകളിലേക്കു നോക്കാതെ ഞാനുറച്ചു ചോദിക്കുന്നു.

എങ്ങനെയാണു നിനക്കിങ്ങനെ
മേഘമായി,കൊക്കരണിക്കും
ഒരു മനുഷ്യന്റെ ഗദ്‌‌ഗദം
കുറുകുന്ന കൊക്കിനുമിടയില്‍
ചലനമില്ലാതെ നില്‍ക്കാന്‍,
അതേവിധം നിന്നുകൊണ്ടവനെ
അളന്നുമുറിച്ച്‌ ഛെ,ഛെ-യെന്നു
ചിരിക്കുവാന്‍ കഴിയുന്നത്‌..?

മറുപടിയെ ആരുമറിയാതൊരു
കാറ്റുകൊണ്ടുപോയി.
കാറ്റിനും കൊടുക്കാതെ
ഞാനെന്നെയൊന്നു സൂക്ഷിച്ചു.

പിന്നെ,
ഞാനങ്ങനെ തൂവിപ്പോയി,
ആഴത്തിലേക്ക്‌.

അവസാനമായി കേട്ട മാറ്റൊലി
കൈയടിയാവാം
ചിറകടിയാവാം
നിന്റെയൊരു ചെറുതുമ്മലാവാം.

ഇത്രയേയുണ്ടായിരുന്നുള്ളൂ
ഞാനെന്ന്‌ നാളെ നിനക്കും പറയാം.
9-5-2003-ല്‍ എഴുതിയത്‌.

Tuesday, October 26, 2010

തലക്കെട്ടഴിഞ്ഞ കവിതേ..

കെട്ടിപ്പിടിക്കുന്ന പോലൊരൊറ്റവരവാണ്‌.

ചെവിയോരത്തുനിന്ന്‌
ചെറുകുന്നുകളിലേക്കിറങ്ങി വിലസുന്ന
സന്ധ്യയിലെ ഇളംകാറ്റ്‌.
പൂവുകളുറങ്ങി സുഗന്ധിയായ വര്‍ഷമേഘം.

പുല്ലുകള്‍ മുളങ്കൂട്ടമാകും
കീറക്കടലാസുകള്‍ നനഞ്ഞുപരന്ന്‌‌
വഴികള്‍ക്കു പാണ്ടുകയറും.

നീ വന്നതില്‍പ്പിന്നെയാണ്‌
തെച്ചിക്കാട്ടില്‍ പുഞ്ചിരികള്‍ വിരിഞ്ഞത്‌.

ഇതള്‍ച്ചോപ്പിനാല്‍ കുറിയിട്ട മുടിയുമായി
മുറ്റം കടക്കുമ്പോള്‍,
നനഞ്ഞ മുടി തല്ലിവരയ്‌ക്കുന്ന ഭൂപടം
നിന്റെ പിന്നഴകില്‍ വിടരുമ്പോള്‍,
വാക്കുകള്‍,വാക്കുകള്‍ വന്നെന്റെ
കൈവിരലില്‍ ചുംബിക്കുന്നു....

Wednesday, October 20, 2010

ഗസല്‍


ചെഞ്ചൊടിമലരുകള്‍ തളരുമ്പോലെ

ധൃതിയിലന്നു നമ്മള്‍ ചുംബിച്ചതോര്‍മ്മയില്ലേ

കവിളിലേക്കിഴയുമെന്‍ ചുണ്ടുകള്‍ക്കൊപ്പം നീ

വിരലിനാലെന്‍ മുടി ചുറ്റിപ്പിടിച്ചിട്ടും

മതിയെന്നു പറഞ്ഞിട്ടും

കുതറാന്‍ മറന്നു നിന്നില്ലേ

എന്നോടമര്‍ന്നു നിന്നില്ലേ


കുളമേറിനിറഞ്ഞൊരാ മഴയുടെ വരവിലന്നുനിന്‍

ഉടലാകെ പൂവിട്ടു വാസനിച്ചുവോ

പിന്നില്‍ വന്നെന്‍ ഈറന്‍ വിരലുകളമര്‍ത്തി

പ്പിടിച്ചുനീ കസ്‌തൂരി പൂശി തുടുത്തുവോ

സാരംഗിയില്‍വീഴുമൊരു വിരല്‍ നടനമായിന്ന്‌

ഹൃദയത്തിലമരുന്നു കാലത്തിന്‍ കണ്ണീര്‌..


നിഴലായെന്നും കൂടെയലഞ്ഞ

ഗാനശകലങ്ങളെന്തെന്തു പരിഭവം പറഞ്ഞില്ല!

അടര്‍ന്നുപോയ പൂവിതളുകള്‍ തണ്ടില്‍

വന്നൊരുവട്ടംകൂടി ചേരട്ടേയെന്നെത്രയോ

നീ കേള്‍ക്കേയോതിയില്ല..!


ഓര്‍മ്മയില്ലേ നിനക്കാമുറിപ്പാടുകള്‍ തന്നൊരു

പൂക്കാവസന്തത്തിന്‍ നേരൊലിപ്പാട്ടുകള്‍

ധൃതിയിലന്നു നമ്മള്‍ ചുംബിച്ചു

വേര്‍പെട്ടതോര്‍മ്മയില്ലേ..?

ഓര്‍മ്മയില്ലേ,

ഒന്നുമൊന്നും നിനക്കോര്‍മ്മയില്ലേ..?

ഛായ:സുസ്‌മേഷ്‌ ചന്ത്രോത്ത്‌





Tuesday, October 19, 2010

മധുമതി

ഓര്‍മ്മകളുടെ ഒരറ്റത്തും
ഇന്നു നിനക്കു വളകളില്ല.

സ്ലേറ്റമര്‍ത്തിപ്പിടിക്കുമ്പോഴും
പിന്നെ,കിതച്ചുചാടും മാറിടം
പ്ലേറ്റുവച്ചു നീയമര്‍ത്തുമ്പോഴും
അണിയാന്‍ മറക്കാത്ത വാക്കുകള്
‍കൈവളകള്‍.

കോലായച്ചായ പകരും വേള
വളക്കിലുക്കങ്ങളില്ലാതെ,
ശബ്ദമില്ലാപാനോപചാരങ്ങള്‍.
നാം പങ്കിട്ട നീണ്ട നീണ്ട-
നിശ്ശബ്ദവാഗ്‌ദാനകാലങ്ങള്‍...

പിന്നൊരുകാലം,
നിന്റെ വിപ്ലവങ്ങള്
‍സ്വയം വരിച്ച തടവറകള്
‍സ്വന്തം സ്വാതന്ത്ര്യസമരങ്ങള്‍..

അന്ന്‌‌,
വളകളെയെറിഞ്ഞുടയ്‌ക്കുമ്പോള്‍
നീ,യെന്തതില്‍ തുല്യം ചാര്‍ത്തി..?

ഇന്ന്‌,ആകസ്‌മികമീ പാതിരാമിന്നലില്
‍പ്രഭ്വിയായി വന്നണയുകയാണുനിന്
‍വളക്കൈയുകളെന്റെ ചിത്തത്തില്‍.

ഒറ്റയോട്ടുവള ഒഴുകിക്കിടക്കു-
മെന്നൊരിക്കല്‍ നിനച്ചു.
എന്റെ സ്‌പര്‍ശത്താല്‍ ക്ലാവടിയാതെ
തിളങ്ങിക്കിടക്കുമെന്നാശിച്ചു.

ഇന്ന്‌,നിന്റെ കൈകള്
‍നിന്റേതല്ലാതെയായി മാറി
കടങ്ങള്‍ വന്നു
വളകളഴിച്ചതാവാം ക്രൂരമായി.

ശരിയാണ്‌,
എല്ലായ്‌പ്പോഴും
എല്ലാമെവിടെയോ
നഷ്ടമാകുന്നു.
അതോ,നഷ്ടങ്ങള്‍ വന്നു
നമുക്കുള്ളതെല്ലാം കവര്‍ന്നെടുക്കുന്നതോ..
അല്ലെങ്കില്‍,നഷ്ടങ്ങളൊക്കെയും
കവര്‍ന്നെടുക്കപ്പെടാതെ നമുക്കുള്ള
ശേഷിപ്പുകളാക്കപ്പെടുന്നതോ..?

മധുമതീ...
സന്ദേഹങ്ങളവസാനിക്കുമ്പോള്‍
കണ്ണിന്നൊരാവര്‍ത്തികൂടി
വായിക്കുവാനാകുമോ
കിലുകിലെയോടിനടക്കും
പഴയമോഹത്തിന്നദൃശ്യ-
നിഴല്‍വളയങ്ങളെ..!

Thursday, October 14, 2010

ചില വ്യക്തിഗതവിശേഷങ്ങള്‍

പ്രിയപ്പെട്ട സുഹൃത്തുക്കളേ..,
കഴിഞ്ഞ രണ്ടാഴ്‌ചക്കാലം ദെല്ലിയിലായിരുന്നതിനാല്‍ എല്ലാ കമന്റ്‌സിനും മറുപടിയയക്കാനോ പല പോസ്‌റ്റുകളും വായിച്ച്‌ അഭിപ്രായം എഴുതാനോ കഴിഞ്ഞില്ല.ബ്ലോഗിലെ പല കാര്യങ്ങളും വല്ലാതെ വൈകി.ക്ഷമിക്കുമല്ലോ.കേന്ദ്ര സാഹിത്യ അക്കാദമി കോമണ്‍വെല്‍ത്ത്‌ ഗെയിംസിനോടനുബന്ധിച്ച്‌ ദെല്ലിയില്‍ നടത്തിയ,കോമണ്‍ വെല്‍ത്ത്‌ റൈറ്റേഴ്‌സ്‌ ഫെസ്റ്റിവലിലും സെമിനാറി(ഹിസ്റ്റോറിക്കല്‍ ലെഗസി ആന്‍ഡ്‌ റൈറ്റിംഗ്‌‌ ഇന്‍ ദി കോമണ്‍വെല്‍ത്ത്‌)ലും പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു.കേരളത്തില്‍ നിന്ന്‌ ഇക്കുറി രണ്ട്‌ പേരാണ്‌ പങ്കെടുത്തത്‌.ശ്രീ എന്‍.പ്രദീപ്‌കുമാറും ഞാനും.വളരെ ഊഷ്‌മളമായ അനുഭവമായി അത്‌.കേന്ദ്ര സാഹിത്യ അക്കാദമിക്ക്‌ നന്ദി.നമ്മുടെ ഭാഷയ്‌ക്കും എന്റെ വായനക്കാര്‍ക്കും.
  • മരണവിദ്യാലയവും നായകനും നായികയും.
രണ്ട്‌ പുസ്‌തക പ്രകാശനങ്ങളെപ്പറ്റിയും പറയട്ടെ.എന്റെ അടുത്തിടെ വന്ന പത്ത്‌ കഥകളുടെ സമാഹാരമായ 'മരണവിദ്യാലയം',മാതൃഭൂമി ബുക്‌സ്‌ വളരെ നല്ല രീതിയില്‍ പുറത്തിറക്കി.ആഗസ്റ്റ്‌ 17 മുതല്‍ സെപ്‌തംബര്‍ 18 വരെ കോഴിക്കോട്‌ വച്ച്‌ മാതൃഭൂമിയും പെന്‍ഗ്വിനും ചേര്‍ന്ന്‌ നടത്തിയ പുസ്‌തകോത്സവത്തില്‍ വച്ചാണ്‌ മരണവിദ്യാലയം പ്രകാശനം ചെയ്‌തത്‌‌.സെപ്‌തംബര്‍ 13 ന്‌ വൈകുന്നേരം ശ്രീ എന്‍.പ്രഭാകരന്‍‌,കഥാകാരി ശ്രീമതി ബി.എം.സുഹറയ്‌ക്ക്‌ പുസ്‌തകം നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.ഒപ്പം കെ.വി.അനൂപിന്റെയും ഇ.സന്തോഷ്‌കുമാറിന്റെയും പ്രിയ എ.എസിന്റെയും ശ്രീബാല കെ.മേനോന്റെയും ധന്യാരാജിന്റെയും കഥാസമാഹാരങ്ങളും പ്രകാശനം ചെയ്‌തു.ചടങ്ങില്‍,സി.എസ്‌‌.ചന്ദ്രിക,കെ.സുരേഷ്‌കുമാര്‍,പി.വി.ഷാജികുമാര്‍ പുസ്‌തക രചയിതാക്കള്‍ എന്നിവരും പങ്കെടുത്തു.
കേരള സാഹിത്യ അക്കാദമി അങ്കണത്തില്‍ സെപ്‌തംബര്‍ 15 മുതല്‍ 19 വരെ എച്ച്‌‌ ആന്‍ഡ്‌‌ സി ബുക്‌സ്‌ നടത്തിയ പുസ്‌തകോത്സവത്തിലാണ്‌ 'നായകനും നായികയും' നോവെല്ല പ്രകാശനം ചെയ്‌തത്‌‌.കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചതാണ്‌ നായകനും നായികയും.ഇ.സന്തോഷ്‌കുമാര്‍,സന്തോഷ്‌ ഏച്ചിക്കാനത്തിന്‌ നല്‌കി സെപ്‌തംബര്‍ 17 ന്‌ വൈകുന്നേരമാണ്‌ നായകനും നായികയും പ്രകാശനം നടത്തിയത്‌‌.വി.ദിലീപ്‌,വി.ആര്‍ നരേന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
യുവാക്കളുടെ ഒത്തുചേരലും സര്‍ഗ്ഗാത്മകതയുടെ സമാനതകളില്ലാത്ത പങ്കുവയ്‌ക്കലുമായിരുന്നു രണ്ട്‌ ചടങ്ങുകളും.പ്രസാധകര്‍ നല്‌കിയ ഊഷ്‌മളമായ ചടങ്ങുകള്‍ക്ക്‌ നന്ദി.എഴുത്തുകാര്‍ക്ക്‌ ആത്മാഭിമാനം നല്‌കുന്ന വേദികളായിരുന്നു ഇവ എന്ന്‌ എടുത്തുപറയട്ടെ.
  • വ്യൂഫൈന്‍ഡര്‍-ഏഷ്യാനെറ്റ്‌ ന്യൂസില്‍.
അമൃത ടിവിയിലെ ഹരിതഭാരതം കാര്‍ഷിക പരമ്പരയ്‌ക്ക്‌ ശേഷം ഞാന്‍ രചന നിര്‍വ്വഹിക്കുന്ന ടെലിവിഷന്‍ പരിപാടിയാണ്‌ 'വ്യൂഫൈന്‍ഡര്‍'.കാശ്‌മീര്‍ മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച്‌ പകര്‍ത്തുന്ന ദൃശ്യയാത്രാവിവരണമാണ്‌ വ്യൂഫൈന്‍ഡര്‍.ആദ്യഭാഗങ്ങളില്‍ കാശ്‌‌മീരാണ്‌.ഈ വരുന്ന ശനിയാഴ്‌ച (ഒക്ടോബര്‍ 16.)വൈകുന്നേരം 5.30 മുതല്‍ ഏഷ്യാനെറ്റ്‌ന്യൂസില്‍ വ്യൂഫൈന്‍ഡര്‍ കാണാം.ആഴ്‌ചയിലൊരിക്കലാണ്‌ സംപ്രേഷണം.അല്‍ ജസീറ ടിവിയില്‍ കാമറാമാനായിരുന്ന ആഗിനാണ്‌ ഛായാഗ്രഹണവും സംവിധാനവും.അവതരണം ആയില്യന്‍.
എന്റെ പ്രിയ വായനക്കാരെയും പ്രേക്ഷകരെയും ഞാന്‍ സാദരം വ്യൂഫൈന്‍ഡറിലേക്ക്‌ ക്ഷണിക്കുന്നു.
  • പേപ്പര്‍ലോഡ്‌ജ്‌
മാധ്യമം ആഴ്‌ചപ്പതിപ്പില്‍ വൈകാതെ 'പേപ്പര്‍ലോഡ്‌ജ്‌ ' പ്രസിദ്ധീകരിച്ചുതുടങ്ങും.
2007-ല്‍ പ്രസിദ്ധീകരിച്ച 9 (മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌) എന്ന നോവലിനുശേഷം ഞാനെഴുതുന്ന നോവലാണ്‌ പേപ്പര്‍ ലോഡ്‌ജ്‌.ഡി യില്‍ നിന്നും 9-ല്‍ നിന്നും വ്യത്യസ്‌തമായിട്ടാണ്‌ പേപ്പര്‍ലോഡ്‌ജ്‌ വരുന്നത്‌.
എന്റെ സഹൃദയരായ വായനക്കാര്‍ ആദ്യം മുതലേ പേപ്പര്‍ലോഡ്‌ജ്‌ വായിക്കുകയും അഭിപ്രായം എന്തുതന്നെയായാലും തുറന്ന്‌ പറയുകയും വേണം.ഞാന്‍ കാത്തിരിക്കുന്നു..നിങ്ങള്‍ ഓരോരുത്തരുടെയും പിന്തുണയും സ്‌നേഹവുമാണ്‌ എഴുതാന്‍ എനിക്കുള്ള പ്രേരണ.
ഇത്‌‌ വ്യക്തിഗതമായ ചില വിശേഷങ്ങളാണ്‌.പൊങ്ങച്ചത്തിന്റെയോ വീമ്പുപറയലിന്റെയോ അരികുപറ്റി നില്‍ക്കുന്ന വിശേഷങ്ങള്‍.ലോകത്ത്‌ ഇതൊന്നുമല്ല പ്രധാനകാര്യങ്ങള്‍ എന്നറിയാം...
എങ്കിലും,നമുക്കിടയില്‍ മറകള്‍ വേണ്ടല്ലോ.

  • എല്ലാവര്‍ക്കും നവരാത്രി ആശംസകള്‍.
  • ജീവിതം അറിവിനാല്‍ സമ്പന്നമാവട്ടെ.