Wednesday, September 29, 2010

ജനിച്ചദിവസംതന്നെ "മരിച്ചുപോയവര്‍"വിവരദോഷം പറയുമ്പോള്‍..

the only thing we have to fear is fear itself.
-Franklin D Roosevelt.
ആരാണ്‌ വായനക്കാരന്‍..?അക്ഷരങ്ങള്‍ക്ക്‌ ഗൂഢാലോചനയുണ്ടോ..?2010-ലെ പ്രധാന ചോദ്യങ്ങള്‍ ഇതാണ്‌.ട്രെന്റ്‌ വന്നു എന്നും ട്രെന്റ്‌ കടന്നുപോയി എന്നും പറയുന്നവര്‍ക്കുവേണ്ടിയാണ്‌ ഇതെഴുതുന്നത്‌.
``വായനക്കാരാ നിങ്ങള്‍ ജീവിച്ചിരിക്കുന്നോ''എന്നൊരിക്കല്‍ ചോദിച്ചത്‌ മരിച്ചുപോയ എം.കൃഷ്‌ണന്‍ നായര്‍ സാറാണ്‌.അദ്ദേഹമുണ്ടായിരുന്ന കാലത്തേക്കാള്‍ ഇപ്പോഴാ ചോദ്യത്തിന്‌ പ്രസക്തിയേറിയിരിക്കുന്നു.അദ്ദേഹം മുന്നില്‍ക്കണ്ടത്‌ സാഹിത്യത്തിന്റെ വായനക്കാരെയായിരുന്നെങ്കില്‍ ഇന്നത്തെ സ്ഥിതിമാറി.നിസ്സാരമാണ്‌ അതിനുള്ള മറുപടി.വായന വിപുലീകരിക്കപ്പെട്ടിരിക്കുന്നു.മൊത്തം ജീവിതവും.വായനക്കാരന്റെ അഭിരുചി അഭിരുചിയുടെ വിപ്ലവത്തിന്റെ മാര്‍ഗ്ഗത്തില്‍(അത്‌ മനുഷ്യവര്‍ഗ്ഗത്തിന്റെ മൊത്തം അഭിരുചിയാണ്‌.)ഏറെ ദൂരം മുന്നോട്ടുപോയതാണ്‌ ഈ തോന്നലിനെല്ലാമുള്ള കാരണം.
വിപുലീകരിക്കപ്പെട്ടത്‌ എങ്ങനെയൊക്കെയാണ്‌?അഭിരുചിയുടെ വിപ്ലവം സാദ്ധ്യമായത്‌ എങ്ങനെയാണ്‌?
ഉദാഹരണത്തിന്‌ നാട്ടിലിറങ്ങുന്ന പ്രസിദ്ധീകരണങ്ങളുടെ മാറിയ സ്വഭാവം നോക്കാം.മുമ്പ്‌,സാഹിത്യം വായിക്കാന്‍ സാഹിത്യപ്രസിദ്ധീകരണങ്ങളും രാഷ്‌ട്രീയം വിലയിരുത്താന്‍ രാഷ്‌ട്രീയ പ്രസിദ്ധീകരണങ്ങളും സിനിമ അറിയാന്‍ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളും അധമരതി ആസ്വദിക്കാന്‍ കമ്പിപ്പുസ്‌തകങ്ങളും സ്‌ത്രീകള്‍ക്ക്‌ വായിക്കാന്‍ സ്‌ത്രീ പ്രസിദ്ധീകരണങ്ങളും നാട്ടിലുണ്ടായിരുന്നു.ജനപ്രിയസാഹിത്യം വായിക്കാന്‍ താല്‌പര്യമുള്ളവര്‍ക്ക്‌ അതും. അച്ചടി പിച്ചവയ്‌ക്കുന്ന കാലമായിരുന്നു അത്‌.അവയുടെ ഉള്ളടക്കം അതത്‌ വിഷയങ്ങളില്‍ ഊന്നിനിന്നുമാത്രമായിരുന്നു.അതോടൊപ്പം ഒരു വിഷയത്തിന്റെ പരിധിയില്‍ വരുന്ന മറ്റെല്ലാ വിഷയങ്ങളും അതിനോടൊപ്പമുണ്ടായിരുന്നു.അതായത്‌,സ്‌ത്രീ പ്രസിദ്ധീകരണത്തില്‍ പേരന്റിംഗ്‌,ഫാഷന്‍,ചമയം,പാചകം,സ്‌ത്രീരോഗങ്ങള്‍ക്കുള്ള വൈദ്യോപദേശം എന്നിവയൊക്കെ.ഇതൊരു സര്‍വ്വസമ്മതി നേടിയ അനുപാതമോ ഫോര്‍മുലയോ ആയിരുന്നു എന്നുപറയാം. എന്നാല്‍ വായനയുടെ വിപുലീകരണം പ്രചാരത്തിലായപ്പോള്‍ എല്ലാത്തിനും പ്രത്യേകം പ്രത്യേകം പ്രസിദ്ധീകരണങ്ങളായി.വായനയുടെ വിപുലീകരണമെന്നത്‌ ഇന്ത്യയില്‍ കേരളവും ബംഗാളും ഡെല്‍ഹിയും പോലുള്ള കുറച്ചിടങ്ങളില്‍ മാത്രമേ നാം പരിഗണിക്കേണ്ടതുള്ളൂ.പിന്നെ ചില നഗരങ്ങളും.അതുകൊണ്ട്‌ നമുക്ക്‌ കേരളത്തിലേക്ക്‌ വരാം.
രണ്ടായിരാമാണ്ടിനുശേഷമുള്ള കേരളത്തിലെ പുസ്‌തകവില്‍പനശാലയെ ഒന്നു വിലയിരുത്താം.ശരിക്കും പറഞ്ഞാല്‍ അതുമാത്രംപോരാ.ഇറച്ചിക്കടവരെ നിരീക്ഷിക്കണം.എന്തെന്തുമാറ്റങ്ങളാണ്‌ അവിടെയുള്ളത്‌.വിഷയവൈവിദ്ധ്യത്തിന്റെ ഘോഷയാത്ര അകമ്പടിക്കാരോടൊപ്പം പോകുന്നത്‌ പുസ്‌തകശാലയില്‍കാണാം.മോട്ടോര്‍ വാഹനങ്ങളുടെ വിശേഷങ്ങളറിയാന്‍,ഇന്റീരിയര്‍ ഡിസൈനിംഗിനെപ്പറ്റി അറിയാന്‍,കൃഷിയെപ്പറ്റിയറിയാന്‍,ചാനല്‍ വിശേഷമറിയാന്‍,അലോപ്പതിയെപ്പറ്റിയറിയാന്‍,ആയുര്‍വ്വേദത്തെപ്പറ്റിയറിയാന്‍,ബോഡിഫിറ്റ്‌നസ്സിനെപ്പറ്റി അറിയാന്‍,ബാങ്കിംഗിനെപ്പറ്റിയറിയാന്‍...അങ്ങനെയങ്ങനെ തരാതരം പ്രസിദ്ധീകരണങ്ങള്‍ പുസ്‌തകശാലകളില്‍ നിരക്കാന്‍ തുടങ്ങി.അതിനൊക്കെ വായനക്കാരുമുണ്ട്‌.എഴുത്തുകാരുമുണ്ട്‌.
മനുഷ്യന്റെ സമയമില്ലായ്‌മമൂലം സമൂഹത്തില്‍ വന്ന മാറ്റമാണിതെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല.അവിടെയാണ്‌ അഭിരുചിയുടെ വിതാനത്തില്‍ സ്‌ത്രീകളിലും കുട്ടികളിലും വിപ്ലവം നടപ്പായത്‌.ആ വിപ്ലവം തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തിന്റെ കൊടിയുയരല്‍ കൂടിയായിരുന്നു.സമൂഹത്തിലുണ്ടായ സാമ്പത്തികസമത്വത്തിന്റെ അടയാളംകൂടിയാണ്‌ അത്‌.ആ വിപ്ലവമെന്നത്‌ വിദ്യഭ്യാസത്തിന്റെ വിതരണത്തിലെ ജനകീയതയുടെ വിജയവുമാണ്‌.
മലയാളത്തിനൊപ്പം ഹിന്ദി,ഇംഗ്ലീഷ്‌ പ്രസിദ്ധീകരണങ്ങളും നമ്മുടെ നാട്ടില്‍ ഇപ്പോളെത്രയാണ്‌ വിറ്റുപോകുന്നത്‌?തമിഴിനും കന്നഡയ്‌ക്കും ആവശ്യക്കാരുണ്ട്‌.അപ്പോള്‍ മലയാളി സ്വയം വികസിപ്പിക്കുകയാണ്‌.ഭാഷയിലൂടെ മാത്രമല്ല,ആകാശത്തിനുകീഴിലുള്ള നാനാജാതി വിഷയങ്ങളിലൂടെയും.ആണിനും പെണ്ണിനും മെച്ചപ്പെട്ട വിദ്യാഭ്യാസംകിട്ടിയപ്പോള്‍ തിരഞ്ഞെടുപ്പിന്‌ സ്വാഭാവികമായും അവസരമേറി.ലോകമപ്പോള്‍ മലയാളിക്കുവേണ്ടി എന്നപോലെ കുതിക്കുകയായിരുന്നു.അതിനുനേരേ കണ്ണടയ്‌ക്കാന്‍ മലയാളിക്കാവില്ല.ഒരിക്കലും.അതുകൊണ്ടാണ്‌ പേജുകളുടെ രൂപകല്‌പനയില്‍വരെ നമ്മള്‍ ദൃശ്യമാധ്യമരീതികളെ കൂടെക്കൂട്ടുന്നത്‌.അപ്പോഴാണ്‌ ആസ്വദിച്ചുള്ള വായനയ്‌ക്ക്‌ വൈവിദ്ധ്യം രൂപപ്പെട്ടത്‌.മലയാളിയുടെ ഉപഭോഗരീതി മാറിയതും നാം കാണാതിരുന്നുകൂടാ.ജീവിതത്തില്‍ നാം പണം കൈകാര്യം ചെയ്‌തിരുന്ന രീതിയില്‍ത്തന്നെ നാമേറെ മാറിപ്പോയില്ലേ?കച്ചിപ്പേപ്പറില്‍ അനാകര്‍ഷകമായി അച്ചടിച്ച്‌ പിന്‍ ചെയ്‌ത്‌ തുച്ഛവിലയ്‌ക്ക്‌ അക്ഷരം കച്ചവടം ചെയ്‌തിരുന്ന രീതി മാറുന്നത്‌ അങ്ങനെയാണ്‌.നല്ല പേപ്പറില്‍ ഒന്നാന്തരമായി അച്ചടിച്ച്‌ ആകര്‍ഷകമായ പൊതിയില്‍ വിതരണം ചെയ്‌താലേ ഇന്നത്തെ മലയാളി വാങ്ങൂ,വായിക്കൂ..വില അമ്പത്‌ രൂപയില്‍ താഴെ പോയാല്‍ അത്‌ കച്ചവടത്തെത്തന്നെ സാരമായി ബാധിക്കും!
പണ്ട്‌,സുഗതകുമാരിടീച്ചര്‍ മാതൃഭുമി ആഴ്‌ചപ്പതിപ്പിന്റെ സാധാരണ ലക്കത്തില്‍ കവിതയോടൊപ്പം ഒരു കുറിപ്പു പ്രസിദ്ധീകരിച്ചിരുന്നത്‌ ഞാനോര്‍ക്കുന്നു.അതിന്റെ ഉള്ളടക്കം,ജയിലില്‍ കഴിയുന്ന ഒരു വായനക്കാരന്‍,കവിത വായിച്ച്‌ മാനസാന്തരപ്പെട്ട്‌ കത്തെഴുതിയതോ മറ്റോ ആയിരുന്നു.അതോടൊപ്പം സാധാരണലക്കങ്ങളില്‍ കവിത വരുമ്പോള്‍ വിലകൊടുത്ത്‌ വാങ്ങി വായിക്കാന്‍ പ്രയാസപ്പെടുന്ന വായനക്കാരെപ്പറ്റിയും പരാമര്‍ശിച്ചിരുന്നു എന്നു തോന്നുന്നു.ഇതേകാര്യം ബാലചന്ദ്രന്‍ ചുള്ളിക്കാടും ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌.പണമില്ലാത്ത സാധാരണക്കാര്‍ക്ക്‌ അനായാസം വാങ്ങിവായിക്കാന്‍ വേണ്ടി വില കൂടുതലുള്ള വാര്‍ഷികപ്പതിപ്പുകളില്‍ എഴുതുകയില്ല എന്ന്‌.
ഇന്ന്‌ അങ്ങനെയൊരു അവസ്ഥയ്‌ക്ക്‌ മാറ്റം വന്നിട്ടുണ്ട്‌.ഇന്നത്തെ എഴുത്തുകാരന്‌ അവന്റെ വായനക്കാരന്‌ പ്രാപ്യമാവാന്‍വേണ്ടി വാര്‍ഷികപ്പതിപ്പുകളില്‍ എഴുതാതിരിക്കേണ്ടതില്ല.വിലയൊന്നും ഇന്നുള്ള മലയാളിവായനക്കാരന്‌ ബാധകമല്ല.മേനിമിനുപ്പിലാണ്‌ കാര്യം.എഴുത്തുകാരന്‍തന്നെ മുഷിഞ്ഞുനാറി നടന്നാല്‍ വായനക്കാരന്‍ വായിക്കാതെ പേജ്‌മറിച്ച്‌ കടന്നുകളയും.ആപ്പിളിന്റെ ലാപ്‌ടോപ്പും ഐപോഡും ബ്ലാക്ക്‌ബെറിയുടെ സെല്‍ഫോണും എഴുത്തുകാരന്‍ ഉപയോഗിക്കണമെന്ന്‌ ഇന്നത്തെ മദ്ധ്യവര്‍ഗ്ഗവായനക്കാരന്‍പോലും വിചാരിക്കുന്നുണ്ട്‌.ജനപ്രിയ പ്രസിദ്ധീകരണങ്ങള്‍പോലും ഗ്ലോസിലാമിനേഷനിലേക്കും ഉന്നതനിലവാരമുള്ള അച്ചടിയിലേക്കും മാറിപ്പോയത്‌ പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണ്‌.
ഇത്‌ ആനുകാലികങ്ങളുടെ കാര്യം.
  • തലപ്പാവ്‌ വച്ച പുസ്‌തകങ്ങള്‍
പുസ്‌തകങ്ങള്‍ എന്നാല്‍ സാഹിത്യഗ്രന്ഥങ്ങളാണെന്ന ധാരണയും ഒട്ടൊക്കെ മാറിക്കഴിഞ്ഞു.കേരളത്തിലെ സാഹിത്യത്തിന്റെ മൊത്തവിതരണക്കാരായ ഡി സി ബുക്‌സ്‌ പോലും പാട്ടുപുസ്‌തകവും എസ്‌.എം.എസ്‌ ഫലിതപുസ്‌തകവും പുറത്തിറക്കാന്‍ നിര്‍ബന്ധിതരായി.ഒപ്പം സെല്‍ഫ്‌ഹെല്‍പ്പ്‌ പുസ്‌തകങ്ങളും.പുസ്‌തകങ്ങള്‍ക്കും ഉള്ളടക്കവിപ്ലവം സാദ്ധ്യമായത്‌ നാം മാത്രം കാണാതിരുന്നിട്ടെന്ത്‌?നമ്മുടെ വേലിയില്‍നിന്ന്‌ `പാടാത്ത പൈങ്കിളി' പറന്നുപോയിട്ട്‌ കാലമെത്രയായി!
കഥയും കവിതയും നിരൂപണവും വായിക്കാനാളില്ലെന്ന്‌ പ്രസാധകര്‍ പറയുന്നു.നോവലാണെങ്കില്‍ ആര്‌ എങ്ങനെ എഴുതീതായാലും അച്ചടിക്കാം വില്‍ക്കാം എന്നതാണ്‌ പ്രസാധകസംസാരം.പോരാത്തതിന്‌ ഉടുപ്പിടീപ്പിച്ചും കിന്നരിവച്ച പുറംകുപ്പായം ചാര്‍ത്തിയും മോടിപിടിപ്പിക്കാം.വൈക്കോല്‍കൊണ്ടും കണ്ണാടികൊണ്ടും എഴുത്തുകാരന്റെ കൈയൊപ്പുകൊണ്ടും ഗ്രന്ഥം കമനീയമാക്കാം.ഇതൊക്കെ സാദ്ധ്യതകളാണ്‌.യാഥാസ്ഥിതികവായനക്കാരന്‍ അതിശയപ്പെട്ടിട്ടോ അസൂയപ്പെട്ടിട്ടോ കാര്യമില്ലാത്ത വ്യതിയാനങ്ങള്‍.കാലോചിതമായ പരിഷ്‌കാരം എന്നു പറയുന്നതില്‍നിന്ന്‌,അതായത്‌ കാലത്തിന്റെ വേഗതയില്‍നിന്ന്‌,സാഹിത്യവും സാഹിത്യകാരനും മാത്രം മാറിനില്‍ക്കണമെന്ന്‌ ചിലര്‍ വാശിപിടിക്കുന്നതെന്തിനാണെന്ന്‌ എനിക്കുമനസ്സിലാവാറില്ല.
വിപണി ആഗോളമായതാണ്‌ ഒരു കാരണം.വായനക്കാരുള്ള സാഹിത്യം ചൂടാറും മുമ്പേ പോര്‍ച്ചുഗലില്‍നിന്നും ലാറ്റിനമേരിക്കയില്‍നിന്നും ആഫ്രിക്കയില്‍നിന്നും വിമാനത്തില്‍ വരും.അനുമതിപത്രത്തിനായി കത്തയച്ച്‌ യുഗങ്ങളോളം പരിഭാഷകന്‌ കാത്തിരിക്കേണ്ടതില്ല.ജന്മം മുഴുവന്‍ സമര്‍പ്പിച്ച്‌ വിവര്‍ത്തകനാകേണ്ടതില്ല.വരിക്കുവരി തര്‍ജ്ജമ പറഞ്ഞുകൊടുത്താല്‍ വിവര്‍ത്തകനും പ്രസാധകനും അത്രയുംലാഭം.വായനക്കാരനും അത്രയേ വേണ്ടൂ.
പൗലോ കോയ്‌ലോ സ്വദേശത്തും വിദേശത്തും തത്സമയം പ്രത്യക്ഷനാകുന്നു.നൂറുകണക്കിന്‌ പ്രദേശികഭാഷകളില്‍ അവയുടെ തര്‍ജ്ജമകള്‍ നാളുകള്‍ക്കുള്ളില്‍ പുറത്തിറങ്ങുന്നു.ഈ തരംഗത്തെ ഒപ്പംകൂട്ടി സ്വന്തം കച്ചവടം ലാഭകരമാക്കാന്‍ പ്രസാധകന്‍ ശ്രമിക്കുന്നതില്‍ തെറ്റുപറയാന്‍ കഴിയില്ല.അതിന്റെകൂടി ഭാഗമാണ്‌ അലങ്കാരംവച്ച പുസ്‌തകങ്ങള്‍.തീര്‍ച്ചയായും ഇതില്‍ നല്ല വായനക്കാരന്‍ കുറെയൊക്കെ വഞ്ചിക്കപ്പെടുന്നുണ്ട്‌.അത്‌ ഒത്തുതീര്‍പ്പിന്റെ മധ്യധരണ്യാഴി.
കാലത്തിന്റെ നട്ടുച്ചയ്‌ക്ക്‌ വായനയും കമനീയമായി.തുണിക്കടയും സ്വര്‍ണ്ണക്കടയും എങ്ങനെ മാറിയോ പലചരക്കുകട എങ്ങനെ റിലയന്‍സിലെത്തിയോ അതുപോലെ വായനയും പുസ്‌തകവും റാമ്പില്‍ നടക്കാനെത്തി.അതിനെ പ്രസാധകന്റെ അട്ടിമറിയെന്നോ പത്രാധിപരുടെ കൗശലമെന്നോ വായനക്കാരന്റെ അവിവേകമെന്നോ കള്ളിതിരിക്കുന്നത്‌ അസംബന്ധമാവും.അനാവശ്യവും.
വാസ്‌തവത്തില്‍ രണ്ടായിരത്തിനുശേഷം ഉള്ളടക്കം നവീകരിക്കുകയല്ല പ്രസാധകരും പത്രാധിപന്മാരും ചെയ്‌തത്‌.ഉള്ളടക്കം എന്ന പരമ്പരാഗത സങ്കല്‍പ്പത്തിന്‌ മാറ്റം വരുത്തുകയാണ്‌.അങ്ങനെ മാറ്റം വരുത്തിയ ഉള്ളടക്കത്തിന്റെ ഭാഗമായിരുന്നു തെഹല്‍ക്ക എന്ന പുസ്‌തകം.മീനാക്ഷിയുടെ ബ്ലോഗിന്റെ പുസ്‌തകരൂപമായ യൂ ആര്‍ ഹിയര്‍.മലയാളത്തില്‍ നളിനിജമീല മുതല്‍ ജെസ്‌മി വരെ.ഇതെല്ലാം വായനക്കാരന്റെ മനോഭാവത്തില്‍ വന്ന ഇക്കിളിസംസ്‌കാരമാണെന്ന്‌ അടച്ച്‌വിധിയെഴുതുന്നതില്‍ കാര്യമില്ല.അങ്ങനെയായിരുന്നെങ്കില്‍,ബൈബിളും മഹാഭാരതവും ഗ്രീക്ക്‌ പുരാണങ്ങളും വായിച്ച്‌ അതിലെ ഘോരമായ ക്രൂരകൃത്യങ്ങളും തിന്മയുടെ പരകായപ്രവേശവും മനസ്സിലാക്കി ചിത്തബോധം സ്വരൂപിച്ച എഴുത്തുകാര്‍ പില്‍ക്കാലത്ത്‌ അധമസാഹിത്യം രചിക്കാന്‍ മിനക്കെടാതെ സന്മാര്‍ഗ്ഗ സാഹിത്യത്തിന്റെ പ്രവാചകന്മാരായേനെ.അവയുടെ വായനക്കാര്‍ പുസ്‌തകങ്ങള്‍ കത്തിച്ച്‌ അച്ചടിയന്ത്രത്തിന്‌ തീ കൊടുത്ത്‌ വായനയില്ലാത്ത പുണ്യാളന്മാരായേനെ.അപ്പോള്‍ അതൊന്നുമല്ല കാര്യം.കാര്യം നമുക്കുപിടികിട്ടാത്ത വേറെന്തോ ആണ്‌.
കഥാസാഹിത്യം ലോകത്ത്‌ പിറന്നിട്ട്‌ രണ്ടോ രണ്ടരയോ നൂറ്റാണ്ട്‌ ആവുന്നതേയുള്ളൂ.മലയാളത്തില്‍ കഥ പിറവിയെടുത്തിട്ട്‌ ഒന്നേകാല്‍ നൂറ്റാണ്ടും. എങ്കില്‍,അതിനുമുമ്പ്‌ ആര്‌ മറച്ചുവച്ചിട്ടാണ്‌ കഥാരൂപം സാഹിത്യത്തിലുണ്ടാവാതെ പോയത്‌?അല്ലെങ്കില്‍ അതിനൊക്കെ മുമ്പ്‌ നാം ഇന്ന്‌ പരിഗണന കൊടുക്കുന്ന ചിട്ടപ്പടി കഥകള്‍ മാനവരാശിക്കിടയില്‍ ഇല്ലായിരുന്നു എന്നുറപ്പു പറയാന്‍ ആര്‍ക്കെങ്കിലും കഴിയുമോ..?
  • അധമമല്ല ആസ്വാദനം
അമ്പത്‌ വയസ്സിനപ്പുറം എഴുതിത്തുടങ്ങി വിശ്വമാകെ തന്റെ സാഹിത്യകൃതികളെ എത്തിച്ച വ്യക്തിയായിരുന്നു ജോസ്‌ സരമാഗു.വാര്‍ദ്ധക്യത്തിന്റെ ഗംഭീരനായ എതിരാളി.അദ്ദേഹം അവസാനകാലത്ത്‌ ബ്ലോഗ്‌ എഴുത്തിലും സജീവമായിരുന്നു.ആ കുറിപ്പുകള്‍ നോട്ട്‌ബുക്ക്‌ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെടുമെന്ന്‌ കേട്ടിരുന്നു.അദ്ദേഹത്തിന്റെ ബ്ലോഗെഴുത്ത്‌ കാലാഹരണപ്പെടുമെന്ന ഭയത്തില്‍ നിന്നുളവാകുന്ന പ്രചാരവേലയല്ല.മറിച്ച്‌ ആശയപ്രകാശനത്തിന്‌ നൂതനവും അനുയോജ്യവുമായ വഴികള്‍ തേടുക മാത്രമാണ്‌.നമ്മള്‍ മാറിയ ജീവിതത്തെപ്പറ്റി പറയുമ്പോള്‍ നാം മാത്രം മാറാതെയിരിക്കുന്നതിനെപ്പറ്റി പറയാതിരിക്കുന്നതില്‍ വലിയ കാര്യമില്ല.ജോസ്‌ സരമാഗു ചെയ്‌തത്‌ അതാണ്‌.
ജോസ്‌ സരമാഗുവിനെപ്പോലെ ഈ വര്‍ഷം മരിച്ച മറ്റൊരു മഹാസാഹിത്യകാരനായിരുന്നല്ലോ ജെ.ഡി.സാലിഞ്ചര്‍.അദ്ദേഹത്തിന്റെ പ്രശസ്‌ത കൃതിയായ `ദ കാച്ചര്‍ ഇന്‍ ദ റേ' 1951-ല്‍ ആണ്‌ പ്രസിദ്ധീകരിക്കപ്പെട്ടത്‌. ആ പുസ്‌തകത്തിന്റെ രണ്ടു ലക്ഷത്തിലധികം പ്രതികള്‍ ഓരോ വര്‍ഷവും ഇപ്പോഴും വില്‍ക്കപ്പെടുന്നുണ്ടത്രേ.സമാനതകള്‍ തെല്ലുമില്ലെങ്കിലും നമ്മുടെ ഭാഷയിലെ രണ്ടാമൂഴവും ഒരു സങ്കീര്‍ത്തനംപോലെയും മുമ്മൂന്ന്‌ മാസത്തിലൊരിക്കലെങ്കിലും രണ്ടായിരം പ്രതികള്‍വീതം പുതിയ പതിപ്പുകള്‍ ഇറങ്ങുന്ന പുസ്‌തകങ്ങളാണ്‌.ഓരോ പതിപ്പിലും ഇവയൊന്നും മാറ്റിയെഴുതപ്പെടുന്നില്ല.എന്നിട്ടും പുതിയ വായനക്കാര്‍ വായിക്കുന്നുണ്ട്‌.ഉത്തരം ലളിതം.അവ വായനക്കാരനെ വായിപ്പിക്കുന്നു.
പരിഭാഷകളിലും ഇത്‌ കാണാം.മാര്‍ക്കേസാവണം മലയാളത്തിലെ ആദ്യത്തെ വിദേശ ബെസ്റ്റ്‌സെല്ലര്‍ എഴുത്തുകാരന്‍.അതിനുമുമ്പ്‌ ദസ്‌തയേവ്‌സ്‌കിയും വിക്‌ടര്‍ ഹ്യൂഗോയും മറ്റുപലരും വന്നിട്ടുണ്ടെങ്കിലും മാര്‍ക്കേസ്‌ കയറിപ്പോയ പടവുകള്‍ കുറേയേറെയായിരുന്നു.ഇക്കാര്യത്തില്‍,അതായത്‌ പരിഭാഷയെ സംബന്ധിച്ച കാര്യത്തില്‍ മാധവിക്കുട്ടിയുടെ നിരീക്ഷണമുണ്ട്‌.``വിവര്‍ത്തനത്തെപ്പറ്റി എനിക്കു ചില ഉറച്ച അഭിപ്രായങ്ങളുണ്ട്‌.പദാനുപദവിവര്‍ത്തനത്തില്‍ എനിക്കു താല്‌പര്യമില്ല.വിവര്‍ത്തനത്തില്‍ മൗലികകൃതിയുടെ ആത്മവത്ത നിലനിര്‍ത്താനാണ്‌ ഞാനെപ്പോഴും ശ്രമിച്ചിട്ടുള്ളത്‌.''
വളരെ ശക്തമായ വേറിട്ട ഒരഭിപ്രായമാണിത്‌.വിപണിയുടെ മായാജാലങ്ങളല്ല കൃതിയുടെ വായനക്കാരോടുള്ള കൂറാണ്‌ വിജയംവരിക്കുന്നത്‌. ഇവിടെയെല്ലാം ഇടനിലക്കാരന്റെ കാലാനുസൃതഭാവനകള്‍ അനുവാചകനെ അലോസരപ്പെടുത്തുന്നില്ല.അത്‌ നിലനില്‍ക്കുന്ന സാഹിത്യത്തിന്റെ അന്തസ്സ്‌.ഇന്ന്‌ വിപണി തിരിച്ചുവിടുന്നു എന്നു നാം ഉത്‌കണ്‌ഠപ്പെടുന്ന ഗ്രന്ഥങ്ങള്‍ യഥാര്‍ത്ഥത്തില്‍ എല്ലാകാലത്തുമുണ്ടായിരിക്കാനിടയുള്ളതാണ്‌.മനുഷ്യന്റെ അഭിരുചികള്‍ വിഭിന്നമാണ്‌ എന്നതാണ്‌ അതിനുകാരണം.അതില്‍ നാം ഉത്‌കണ്‌ഠപ്പെടേണ്ട കാര്യമേയില്ല.
വായനക്കാരനും തന്റെ അഭിരുചിയില്‍ മാറ്റം വരുത്താനുള്ള സ്വാതന്ത്യമുണ്ട്‌.അതിനെ നാം അംഗീകരിക്കുകയും കള്ളന്റെ ആത്മകഥയ്‌ക്കും മീനാക്ഷിയുടെ ബ്ലോഗെഴുത്തിനും സൈറാബാനുവിന്റെ ഡ്യൂപ്പ്‌ ജീവിതത്തിനും കൈയടി കൊടുക്കുകയും വേണം.
പോപ്പുലര്‍ ഫ്രണ്ടിന്റെ അജണ്ടകളും നാളെ പുസ്‌തകമായിവരാം.വിദ്യഭ്യാസകച്ചവടം നടത്തുന്ന മതാദ്ധ്യക്ഷന്മാരുമായി ഇന്നത്തെ വിദ്യാഭ്യാസമന്ത്രി നടത്തുന്ന ചര്‍ച്ചകളും നാളെ പുസ്‌തകമായിവരാം.ആണവക്കരാറിന്റെ പിന്നാമ്പുറങ്ങള്‍ ഒന്നാന്തരം അപസര്‍പ്പകകഥയായേക്കാം.കെ.മുരളീധരന്റെ ആത്മകഥ ഈച്ചരവാരിയര്‍ക്കുള്ള തിലോദകമായേക്കാം.ഡി സി ബുക്‌സിന്‌ വീണ്ടും വീണ്ടും ടിന്റുമോന്‍ കഥകള്‍ പ്രസിദ്ധീകരിക്കേണ്ടിവന്നേക്കാം.എച്ച്‌ & സി ബുക്‌സിന്‌ വീണ്ടും വീണ്ടും കാരൂരിനെയും എം.സുകുമാരനെയും അച്ചടിക്കേണ്ടിവന്നേക്കാം.ഇതെല്ലാം പ്രസാധകനെക്കൊണ്ട്‌ ദൈവം തോന്നിപ്പിക്കുന്നതല്ല,വായനക്കാരന്‍ ഇടപെടുന്നതുമല്ല.ഇത്‌ ട്രെന്റുമല്ല.ജനിച്ചദിവസം തന്നെ "മസ്‌തിഷ്‌കവളര്‍ച്ചയില്‍" മരിച്ചുപോയവര്‍ വിവരദോഷം പറയുന്നതുപോലെയാണത്‌.
കലപ്പയ്‌ക്കു പകരം ട്രാക്‌ടര്‍ വന്നതുപോലെ റെഡിമിക്‌സ്‌ വിഭവങ്ങള്‍ വന്നതുപോലെ ഓട്‌സ്‌ വന്നതുപോലെ ഛായാഗ്രഹണത്തിലെ രാസസാങ്കേതികവിദ്യ ഡിജിറ്റലായതുപോലെയുള്ള മാറ്റങ്ങള്‍.
മാറ്റങ്ങളെ എനിക്കിഷ്‌ടമാണ്‌.ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കാന്‍ ഞാനിഷ്‌ടപ്പെടുന്നു.

Saturday, September 25, 2010

വീണ്ടും മലയാളത്തിന്‌ ജ്ഞാനപീഠഭാഗ്യം.

വീണ്ടും മലയാളത്തിന്‌ ജ്ഞാനപീഠഭാഗ്യം.ജി.ശങ്കരക്കുറുപ്പിനുശേഷം മറ്റൊരു കവിക്ക്‌‌,മറ്റൊരു കുറുപ്പിന്‌,ശ്രീ ഓ.എന്‍.വി കുറുപ്പിന്‌ ഭാരതത്തിന്റെ ആദരം.അഞ്ചാം തവണയാണ്‌ മലയാളത്തിലേക്ക്‌ ജ്ഞാനപീഠം വരുന്നത്‌.
എസ്‌‌.കെ.പൊറ്റെക്കാട്ടും തകഴി ശിവശങ്കരപ്പിള്ളയും എം.ടി.വാസുദേവന്‍ നായരും ഗദ്യസാഹിത്യമെഴുതിയിരുന്നവരാണ്‌.ജി കഴിഞ്ഞ്‌ കവിതകളെതൊടാതെ നിന്ന ജ്ഞാനപീഠം ഇത്തവണ കവിതയെത്തന്നെ തേടിയെത്തി.കവിതയുടെ അന്തസ്സ്‌‌.ഭാഷയുടെ പുണ്യം.അങ്ങനെ നമുക്കിതിനെ സ്വീകരിക്കാം.പറഞ്ഞുകേട്ടിരുന്നപോലെ മാധവിക്കുട്ടിക്കായാലും അക്കിത്തത്തിനായാലും ജ്ഞാനപീഠത്തിനുള്ള നറുക്ക്‌ കവിതയ്‌ക്ക്‌ തന്നെയായിരുന്നു.അത്‌ നന്നായി.സമകാലീന മലയാളകവിതയുടെ ദരിദ്രമായ ഉടലിനും ആത്മാവില്ലാത്ത ജീവിതത്തിനും ഒരു ഷോക്ക്‌ട്രീറ്റ്‌മെന്റ്‌ എന്നമട്ടില്‍ നമുക്കിതിനെ വരവേല്‍ക്കാം.ഇക്കാലത്തെ കവികള്‍ ഭാവിയിലെ ജ്ഞാനപീഠത്തിനായി നല്ല കവിതകള്‍ എഴുതട്ടെ.അതുകൊണ്ടുതന്നെ,മേഖല തിരിച്ച്‌‌ ഗ്രൂപ്പുണ്ടാക്കുന്നതിലും എതിരാളികളെ ഫാന്‍സിനെവിട്ട്‌ കൂവിത്തോല്‍പ്പിക്കുന്നതിലും സജീവശ്രദ്ധ പുലര്‍ത്തുന്ന സമകാലീന മലയാളികവികള്‍ ഓ.എന്‍.വിക്കു കിട്ടിയ ഈ പുരസ്‌കാരത്തെ ആഘോഷിക്കാന്‍ സാദ്ധ്യത കാണുന്നില്ല.'ഓ,ഇതിലത്ര കാര്യമൊന്നുമില്ല...അത്‌ മറ്റവന്‌ കൊടുക്കാതിരിക്കാന്‍ അങ്ങേര്‍ക്ക്‌ കൊടുത്തതാ'ണെന്നേ സമകാലീന മലയാളി കവികളുടെ ക്യാമ്പില്‍നിന്ന്‌‌ കമന്റ്‌ വരാനിടയുള്ളൂ.എന്തായാലും ഓ.എന്‍.വിയുടെ പിന്നാലെ അനുമോദനവുമായി തലമൂത്ത മലയാളകവികളും ഗദ്യകാരന്മാരും പത്രപ്രവര്‍ത്തകന്മാരുമേ കാണൂ എന്നുതോന്നുന്നു.ഇക്കാര്യത്തില്‍ ചെറുവാല്യക്കാരുടെ സപ്പോര്‍ട്ട്‌ കിട്ടുമെന്നുതോന്നുന്നില്ല.കാത്തിരുന്നുകാണാം.
മലയാളത്തിന്റെയും ഭാരതത്തിന്റെയും ലോകത്തിന്റെയും എഴുത്തുകാരനാണ്‌ ശ്രീ ഒ.എന്‍.വി കുറുപ്പ്‌.സര്‍,അങ്ങേയ്‌ക്ക്‌ നമസ്‌കാരം.ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 2007-ലെ ജ്ഞാനപീഠപുരസ്‌കാരത്തില്‍ ഏതൊരു മലയാളിക്കുമൊപ്പം ഞാനും സന്തോഷിക്കുന്നു,അഭിമാനിക്കുന്നു.വരും വര്‍ഷങ്ങളിലും ഗദ്യ-പദ്യ ഭേദമില്ലാതെ മലയാളത്തിന്‌ ജ്ഞാനപീഠങ്ങള്‍ ലഭിക്കട്ടെ.

Wednesday, September 15, 2010

ഇടുക്കിയെന്ന ഹരിതോദ്യാനവും കാര്‍ഷികമേഖലയുടെ സമ്പൂര്‍ണ്ണമായ അഴിച്ചുപണിയും





പഠിക്കുന്ന കാലത്ത്‌ പതിവായൊരു ചോദ്യമുണ്ടാകുമായിരുന്നു.കേരളത്തിലെ ഏറ്റവും വലിയ ജില്ല?ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍ പള്ളിക്കൂടങ്ങളുടെ അകത്തിരുന്നുകൊണ്ട്‌ ആവേശത്തോടെ ഓരോ കുട്ടിയും ഉത്തരമെഴുതും.

ഇടുക്കി ജില്ല.

ആ ഉത്തരം അതേ ആവേശത്തോടെ പല പരീക്ഷയ്‌ക്കുമെഴുതി മാര്‍ക്കുവാങ്ങിച്ച ഒരാളാണ്‌ ഞാനും.

ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ ജില്ല ഇടുക്കി അല്ല.ദേവികുളം താലൂക്കില്‍ ഉള്‍പ്പെട്ടിരുന്ന കുട്ടമ്പുഴ പഞ്ചായത്തിനെ എറണാകുളം ജില്ലയോട്‌ ചേര്‍ത്തതോടെ ഇടുക്കിക്ക്‌ വലുപ്പത്തിന്റെ പെരുമ നഷ്‌ടപ്പെട്ടു.അഥവാ കുറച്ചു കാലങ്ങളായി പലതും നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇടുക്കിക്ക്‌ ഇപ്പോള്‍ ഭൂതകാലപ്പനി മാത്രം.വിട്ടുവിട്ടു ചരിത്രത്തെ പനിക്കുന്ന ഭൂതകാലത്തിന്റെ മാറാജ്വരം.

കേരളത്തിലെ വ്യാവസായിക ജില്ലയോ വരുമാനമുള്ള തീര്‍ത്ഥാടനമേഖലയോ ഐ.ടി മേഖലയോ അല്ല ഇടുക്കി.ദീര്‍ഘകാലവിളകളും ഹ്രസ്വകാലവിളകളുമടങ്ങിയ വിവിധയിനം നാണ്യവിളകളും ഭക്ഷ്യവിളകളും ഉല്‌പാദിപ്പിച്ചു വിതരണം ചെയ്യുന്ന സാധാരണകാര്‍ഷികമേഖലയാണ്‌.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു കഴിയുംമുമ്പേ,വായ തിരിച്ചുള്ള പ്രസ്‌താവനകളും പ്രതിയോഗികളുടെ കഴിവുകേടുകള്‍ അക്കമിട്ടുനിരത്തുന്ന ഫ്‌ളക്‌സുകളും നിരത്തിലിറങ്ങുന്നതിനുമുമ്പേ ഒരു കാര്യം ഇടുക്കി ജില്ലക്കാരെയും ജില്ലയിലെ ഭരണസാരഥികളാകാന്‍ പോകുന്നവരേയും അറിയിക്കുന്നു.ഇടുക്കിക്ക്‌ ഇനി വേണ്ടത്‌ ജില്ല മുഴുവന്‍ ഉള്‍പ്പെടുന്ന സമഗ്ര ഹരിതസംരക്ഷണമാണ്‌.

ഏറ്റവും വലിയ ജില്ല അല്ലെങ്കിലും ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയായിത്തുടരുന്ന ഇടുക്കിയില്‍ ഏറ്റവും കൂടുതലുള്ളത്‌ കര്‍ഷകരാണ്‌.യാതൊരു തരത്തിലുമുള്ള പ്രത്യാശകളില്ലാതെ വേറേ നിവൃത്തിയില്ലാതെ കൃഷിപ്പണി തുടരുന്ന കര്‍ഷകര്‍.തരിപ്പണമായിനില്‍ക്കുന്ന അവരില്‍പ്പലര്‍ക്കും സാമ്പത്തികസഹായം നല്‍കി മാത്രമല്ല രക്ഷിക്കേണ്ടത്‌.മാറിയ കാലത്തിന്റെ രീതികള്‍ മനസ്സിലാക്കി ബോധവത്‌കരണം നല്‌കുകയുമാണ്‌.കൂടാതെ പാരമ്പര്യകൃഷികള്‍ മാത്രം തുടരാതെ ശീതകാലപച്ചക്കറികളും പൂകൃഷിയും പട്ടുനൂല്‍പ്പുഴുവളര്‍ത്തലും പരിശിലിപ്പിച്ച്‌ വഴിതിരിച്ചുവിടുകയും വേണം.മറയൂര്‍ ഭാഗങ്ങളില്‍ കരിമ്പും പട്ടുനൂല്‍പ്പുഴു കൃഷിയുമുണ്ടെങ്കിലും ജില്ലയുടെ ഇതര ഭാഗങ്ങളിലേക്ക്‌ ഇനിയുമത്‌ വ്യാപിച്ചിട്ടില്ല.സര്‍ക്കാര്‍ ഇടപെട്ട്‌ കൃത്യമായി പ്രവര്‍ത്തിക്കുന്ന വിപണികൂടി അവര്‍ക്ക്‌ ഉണ്ടാക്കിക്കൊടുക്കണം.പൂകൃഷിക്ക്‌ ദൈനംദിനവിപണി ആവശ്യമാണ്‌.വിപണി കണ്ടെത്താന്‍ അതിന്‌ ഇടനിലക്കാരെയും ഗതാഗതസൗകര്യത്തെയും ഏര്‍പ്പെടുത്തണം.ഇതുതന്നെ പട്ടുനൂല്‍പ്പുഴുവിനും ബാധകമാണ്‌.തണുപ്പേറെയുള്ള സ്ഥലമായതിനാല്‍ നിഷ്‌പ്രയാസം വിജയിപ്പിക്കാന്‍ കഴിയുന്ന കൃഷികളാണ്‌ ഇത്‌.ഇതിനൊക്കെയാവശ്യമായ തണുപ്പും കാലാവസ്ഥയും നിലനിര്‍ത്താനാണ്‌ ജില്ലയ്‌ക്കാകെ ഹരിതസംരക്ഷണപദ്ധതി വേണമെന്നുപറയുന്നതും.

നാല്‌ കാര്യങ്ങളാണ്‌ ഇന്നത്തെ ഇടുക്കിക്ക്‌ അത്യാവശ്യം.

1)ഹൈറേഞ്ചിനെ ഗ്രീന്‍റേഞ്ചാക്കാനായി ഇടുക്കിജില്ലയെ സമഗ്രമായി ഉള്‍ക്കൊള്ളുന്ന ഹരിതസംരക്ഷണപദ്ധതിയും കാര്‍ഷികമേഖലയുടെ സമ്പൂര്‍ണ്ണമായ അഴിച്ചുപണിയും.

2)കാറ്റാടി വൈദ്യതിയുടെ ഉത്‌പാദനവും വിരണവും.

3)വാണിജ്യാവശ്യങ്ങള്‍ക്കോ

വിനോദസഞ്ചാരമേഖലയുടെ വികസനത്തിനുവേണ്ടിയോ നടപ്പാക്കുന്ന റെയില്‍ ഗതാഗതം.

4)വിവിധ വകുപ്പുകളിലായി ജില്ലയിലേക്കയക്കുന്ന ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വിലയിരുത്തുന്നതിനായി സര്‍ക്കാറിന്റെ നേരിട്ടുള്ള സമിതി.

കര്‍ഷകരും ക്ഷീരകര്‍ഷകരും ഇതര ഉത്‌പാദകരുമടങ്ങുന്ന മുഴുവന്‍ ജനതയെയും ഭക്ഷ്യസുരക്ഷ നല്‍കി നിലനിര്‍ത്താനും സന്ദര്‍ശകരല്ലാത്ത സ്ഥിരം താമസക്കാരെ സാമ്പത്തികസുരക്ഷ നല്‍കി അധിവസിപ്പിക്കാനും കക്ഷിരാഷ്‌ട്രീയം മാറ്റിവച്ച്‌ മുഴുവന്‍ സാമൂഹിക പ്രവര്‍ത്തകരും ഒന്നിച്ചു നില്‍ക്കേണ്ടതുണ്ട്‌.വളരെ സമര്‍ത്ഥമായും പിഴവുകളില്ലാതെയും ജനപിന്തുണയോടെ നടപ്പാക്കാന്‍ കഴിയുന്ന ഈ ആശയങ്ങള്‍ പ്രാവര്‍ത്തികമായാല്‍ ഒരു ജില്ലയുടെ പതനത്തില്‍നിന്ന്‌ അവിടുത്തെ ആയിരക്കണക്കിന്‌ സാധാരണക്കാരെ രക്ഷപ്പെടുത്താന്‍ കഴിയും.അത്ര വേഗതയിലാണ്‌ ഇന്ന്‌ ജീവിക്കാന്‍ നിവൃത്തിയില്ലാത്ത തദ്ദേശവാസികള്‍ ജില്ല വിട്ടുപോകുന്നത്‌.


  • എന്താണ്‌ ഹരിതസംരക്ഷണം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌?

അത്‌ അനധികൃതകെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി മൂന്നാറിന്റെ മാത്രം പച്ചപ്പ്‌ സംരക്ഷിക്കുന്ന മണ്ടന്‍ ആശയമല്ല.മൂന്നാര്‍ മാത്രം സംരക്ഷിക്കണമെന്നു വാദിക്കുന്നത്‌ മണ്ടന്‍ ആശയമാണെന്നു പറയാന്‍ കാരണം,ഒരിക്കലും ഒരു സ്ഥലത്തും ഒരു നിശ്ചിതപ്രദേശം മാത്രമായി വനസംരക്ഷണം നടത്താന്‍ ആര്‍ക്കും സാദ്ധ്യമല്ലെന്നതുകൊണ്ടാണ്‌.അത്തരം കാര്യങ്ങള്‍ റിസോട്ടുമുറ്റങ്ങളുടെ ലാന്റ്‌സ്‌കേപ്പ്‌ ഡിസൈനിംഗില്‍ മാത്രമേ സാദ്ധ്യമാവൂ.ഭൂമിക്ക്‌ വരയിട്ട്‌ മേഘത്തിനോട്‌ അതിനകത്ത്‌ മാത്രം നിഴല്‍ വീഴ്‌ത്താന്‍ പറയുന്ന വങ്കത്തരം പോലെയാണത്‌.

ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ദാരിദ്ര്യവും തൊഴിലില്ലായ്‌മയുമാണ്‌ വികസിതകേരളത്തിലെ ഇടുക്കിയുടെ ശാപം.ഇടുക്കിയിലെ ഭൂരിഭാഗം ജനങ്ങളും ഇന്നും കൃഷിചെയ്‌താണ്‌ ജീവിക്കുന്നത്‌.സര്‍ക്കാര്‍ജോലികൊണ്ടോ പുറംവരുമാനംകൊണ്ടോ അല്ല.കൃഷിക്കൊപ്പം പശുവളര്‍ത്തിയും പാലുവിറ്റും പ്രധാനമായും അവര്‍ ജീവിതാവശ്യങ്ങള്‍ക്കുള്ള വരുമാനം കണ്ടെത്തുന്നു.കൃഷിയിറക്കാനും പശു വളര്‍ത്താനും ഏറ്റവും ആവശ്യം ആവാസവ്യവസ്ഥയുടെ സംതുലനമാണെന്നു തിരഞ്ഞെടുക്കപ്പെട്ടുവരുന്ന ജനനേതാക്കന്മാര്‍ മറന്നുപോകുമ്പോള്‍ നാട്ടില്‍ വറുതി പടരും.ഇന്ന്‌ പലര്‍ക്കും സമാധാനം കൊടുക്കുന്ന തൊഴിലുറപ്പു പദ്ധതിയൊക്കെ തങ്ങളുടെ ജീവിതത്തിന്റെ ദീര്‍ഘകാലപരിഹാരമല്ലെന്ന്‌ അതുചെയ്യുന്ന സാധാരണക്കാര്‍ക്കുപോലും അറിയാം.ഇടുക്കിയില്‍ ദശകങ്ങളായി സംഭവിക്കുന്നത്‌ ഫണ്ടുകളുടെ വിതറല്‍ മാത്രമാണ്‌.വിവിധ ഏജന്‍സികളുടെയും സര്‍ക്കാറിന്റെയും പല വകുപ്പുകളില്‍പ്പെടുന്ന ഫണ്ടുകള്‍ ഇടുക്കിയിലും പാഴാകുന്നു.എന്തിനാണ്‌?ദീര്‍ഘവീക്ഷണമില്ലാത്ത പ്രവൃത്തികള്‍ക്കായി പണം പാഴാക്കുന്നതല്ല സര്‍ക്കാര്‍ ജനങ്ങള്‍ക്കായി നടത്തുന്ന ക്ഷേമപ്രവര്‍ത്തനം.

തൊടുപുഴ,ദേവികുളം,ഉടുമ്പന്‍ചോല,പീരുമേട്‌ താലൂക്കുകളെ ഉള്‍പ്പെടുത്തി ജില്ലയാകെ സംരക്ഷിക്കപ്പെടുന്ന ഒരു ഹരിതോദ്യാന പദ്ധതി ആവിഷ്‌കരിക്കണം.അതിനായി ജില്ലയാകെ പൂച്ചെടി വച്ചുപിടിപ്പിക്കണമെന്നല്ല.ലളിതമായ വനസംരക്ഷണം എന്ന അടിസ്ഥനത്തില്‍ ജില്ലയുടെ പ്രത്യേകതകളായ തണുപ്പും കാലാവസ്ഥയും മഞ്ഞും നിലനിര്‍ത്തണം.അതിനായി അനാവശ്യനിര്‍മ്മാണപ്രവര്‍ത്തനങ്ങളക്കമുള്ളവ നിര്‍ത്തിവയ്‌ക്കണം.ഈ ഹരിതോദ്യാനത്തില്‍ തേക്കടി വന്യമൃഗസംരക്ഷണകേന്ദ്രവും നീലക്കുറിഞ്ഞി പൂക്കുന്ന മലനിരകളും ചിന്നാര്‍ വന്യജീവിസങ്കേതവും പീരുമേട്ടിലെയും മൂന്നാറിയെയും തേയിലത്തോട്ടങ്ങളും ഇരവികുളം നാഷണല്‍ പാര്‍ക്കും ചന്ദനം നിറഞ്ഞ മറയൂരും തട്ടേക്കാട്‌ പക്ഷിസങ്കേതവും പെരിയാര്‍ ടൈഗര്‍ റിസര്‍വ്വും ആനമുടിയും എല്ലാം ഉള്‍പ്പെട്ടുകിടക്കും.അതിനോടു ചേര്‍ന്ന മറ്റുഭാഗങ്ങളും തുല്യമായി സംരക്ഷിക്കപ്പെടുമ്പോള്‍ ഗ്രീന്‍ റേഞ്ച്‌ യാഥാര്‍ത്ഥ്യമാകും.ഇടഭാഗങ്ങള്‍ പ്രകൃതി തനിയെ പച്ചപിടിപ്പിച്ചുകൊള്ളും.അതിനൊക്കെ ദേവിമലയും കാത്തുമലയും കരിമലയും ചെന്തവരയും ആനമുടിയും മലകളായിട്ടുണ്ടല്ലോ.

നിലവിലുള്ള ജനങ്ങളെയും അവരുടെ ജീവിതസാഹചര്യങ്ങളെയും പ്രകൃതിയെയും കൃഷിയെയും മറ്റ്‌ വാണിജ്യ-വ്യാപാരാവശ്യങ്ങളെയും നിലനിര്‍ത്തിക്കൊണ്ടും എന്നാല്‍ അനധികൃതകൈയേറ്റങ്ങളേയും വനനശീകരണത്തെയും നിയമത്താല്‍ തടഞ്ഞുകൊണ്ടും സംരക്ഷിച്ചുകൊണ്ടുമായിരിക്കണം പദ്ധതി നടപ്പാക്കേണ്ടത്‌.സംസ്ഥാനത്തിന്റെ ഹരിതോദ്യാനമായി ജില്ലയെ പ്രഖ്യാപിക്കണം.ഓരോ കര്‍ഷകനും അതിഥിയെ സ്വീകരിക്കുന്ന ആതിഥേയന്മാരായി മാറാന്‍ അവസരമുണ്ടാകും.ടൂറിസത്തിന്റെ പുത്തന്‍ സാദ്ധ്യതയാണത്‌.ഇനിയതിന്റെ ആവശ്യം വളരെ പ്രസക്തമാണ്‌.കാരണം കുടിയേറ്റത്തിന്റെ എല്ലാ പ്രവാഹവും നിലച്ചുകഴിഞ്ഞു.ആരുമിപ്പോള്‍ മണ്ണ്‌ പൊന്നാക്കാന്‍ മല കയറുന്നില്ല.മറിച്ച്‌ മലയിറങ്ങുന്നവര്‍ നിരവധിയുണ്ടുതാനും.അവരില്‍ പുതുതലമുറ ഭൂരിഭാഗവും,ആണും പെണ്ണുമടക്കം,ജോലി തേടി നഗരങ്ങളെ സ്വീകരിച്ചുകഴിഞ്ഞു.അവിടെ ബാക്കിയായിരിക്കുന്നത്‌ ഇന്നും കൊക്കോ പറിച്ചും റബ്ബറുവെട്ടിയും കുരുമുളകുനട്ടും പാലുവിറ്റും പഴയപടി ജീവിക്കുന്ന പ്രായംചെന്നവരാണ്‌.

അടിമാലി മുതല്‍ ബൈസണ്‍വാലിയും ചിന്നക്കനാലും വരെയുള്ള പ്രദേശങ്ങള്‍ റിസോട്ടുടമകളുടെയും ഹോട്ടല്‍നടത്തിപ്പുകാരുടെയും കൈകളിലാണ്‌.കുമളിയും കട്ടപ്പനയും നെടുങ്കണ്ടവും വ്യത്യസ്‌തമല്ല.ഇതിനിടയില്‍ കുടിവെള്ളത്തിനു മുതല്‍ നടക്കാനുള്ള വഴിക്കുവരെ മറുനാടന്‍ മുതലാളിമോരോട്‌ വഴക്കുണ്ടാക്കേണ്ട ഗതികേടിലാണ്‌ അവിടുത്തുകാര്‍.കൃഷിയില്‍ താല്‌പര്യമില്ലാത്ത യുവതലമുറയും കൃഷി മടുത്ത ഇത്തിരി കാര്യപ്രാപ്‌തിയുള്ള ചേട്ടന്മാരും സ്വന്തം പറമ്പില്‍ ബോര്‍ഡ്‌ വച്ച്‌ മൂന്നാര്‍ കാണാന്‍ പോകുന്നവര്‍ക്ക്‌ കപ്പയും പുഴമീനും കൊടുക്കുന്ന സല്‍ക്കാരപ്രിയരായി മാറി.ഇവരാരും മനസ്സിലാക്കാത്തത്‌ കാലാവസ്ഥ മാറിയാല്‍ സഞ്ചാരികള്‍ മൂന്നാറിനെ കൈയൊഴിയുമെന്ന യാഥാര്‍ത്ഥ്യമാണ്‌.മിതമായ രീതിയില്‍ താമസസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട്‌ മൂന്നാറിലും ജില്ലയുടെ ഇതരഭാഗങ്ങളിലും ടൂറിസം നടപ്പാക്കാനാവും.ആശയപരമായി അതിന്‌ എതിരുനില്‍ക്കുന്നവരുണ്ടാകുമെന്ന്‌ തോന്നുന്നില്ല.പരിസ്ഥിതിസൗഹൃദ ജൈവകൃഷി കര്‍ഷകരിലെത്തിക്കണം.കൃഷിയും പ്രകൃതിയും ഒന്നിക്കണം.അതിലൂടെ വരുമാനവും നിലനില്‍പ്പുമുണ്ടാവണം. അത്‌ ജില്ലയാകെ നല്ല രീതിയില്‍ വ്യാപിപ്പിക്കാന്‍ കഴിയുമെന്നതാണ്‌ ജില്ല തന്നെ ഒരു പരിസ്ഥിതിപാര്‍ക്ക്‌ എന്ന ആശയത്തിലൂടെ വിഭാവന ചെയ്യുന്നത്‌.എല്ലാത്തരത്തിലുള്ള അനധികൃത നിര്‍മ്മാണങ്ങളെയും കൈയേറ്റങ്ങളെയും ചെറുത്തുനിര്‍ത്താന്‍ മേല്‍പ്പറഞ്ഞ പദ്ധതിയിലൂടെ കഴിയും.അതിന്‌ എല്ലാ പഞ്ചായത്തുകളെയും പഞ്ചായത്ത്‌ ഭരണാധികാരികളെയും തയ്യാറാക്കണം.കേരളത്തില്‍ ഇത്രയേറെ പരിസ്ഥിതിപ്രാധാന്യമുള്ള വേറൊരു ജില്ലയുമില്ലെന്നത്‌ നാം മറക്കാന്‍ പാടില്ല.

സുഗന്ധവ്യഞ്‌ജനങ്ങളുടെയും സംരക്ഷിതപ്രദേശങ്ങളുടെയും ആദിവാസിഗോത്രങ്ങളുടെയും ഉറവകളുടെയും നാട്‌ എന്ന അര്‍ത്ഥത്തില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ ഒന്നിച്ചുനിന്ന്‌ നടപ്പാക്കേണ്ടത്‌ ഹരിതസംരക്ഷണ പദ്ധതിയാണ്‌.


  • വരളുന്ന നദികളും വറ്റുന്ന ഡാമുകളും.

വൈദ്യുതിയുല്‍പ്പാദനത്തിലെ മേല്‍ക്കോയ്‌മയിലാണ്‌ ജില്ല പിന്നെ അറിയപ്പെടുന്നത്‌.ജലത്തെ ആശ്രയിച്ച്‌ വൈദ്യൂതോല്‌പ്പാദനം നടത്തുന്നതിന്റെ കെടുതികള്‍ ലോകം മനസ്സിലാക്കിത്തുടങ്ങിയ സമയമാണിത്‌.പെരിയാറും മീനച്ചിലാറും മണിമലയാറും മുവാറ്റുപുഴയാറുമാണ്‌ ജില്ലയില്‍നിന്ന്‌ ഉത്ഭവിക്കുന്ന നദികള്‍.മുതിരപ്പുഴയാറും പെരിഞ്ചാന്‍കുട്ടിയും പാമ്പാറും പോഷകനദികള്‍.വനപ്രദേശം വര്‍ദ്ധിച്ച തോതില്‍ ചൂഷണം ചെയ്യപ്പെടുകയും രാസവളപ്രയോഗത്താല്‍ മണ്ണ്‌ ഊഷരമായിത്തീരുയും ചെയ്‌തതോടെ ഇവിടുത്തെ ഉറവകള്‍ മണ്ണിലേക്ക്‌തന്നെ വലിഞ്ഞുതുടങ്ങിയിരിക്കുന്നു.വേനല്‍ക്കാലത്ത്‌ രൂക്ഷമായ കുടിവെള്ള പ്രശ്‌നമനുഭവിക്കുന്നവരാണ്‌ ജില്ലയിലെ പല ഉയര്‍ന്ന പ്രദേശങ്ങളിലുമുള്ളവര്‍.താല്‌ക്കാലിക തടയണകളോ കോണ്‍ക്രീറ്റ്‌ ജലവീപ്പയോ അല്ല അതിന്‌ പരിഹാരം.അശാസ്‌ത്രീയമായ കൃഷിരീതികള്‍ അവസാനിപ്പിക്കാനും ജൈവകൃഷിരീതി നടപ്പാക്കാനും അടിത്തട്ടുമുതല്‍ ശ്രമമുണ്ടാകണം.ഹരിതസംരക്ഷണ പദ്ധതിയിലൂടെ നീര്‍ച്ചാലുകളുടെ ആരോഗ്യം വീണ്ടെടുക്കാനും നിലനിര്‍ത്താനും കഴിയും.അതേസമയം പരമാവധി ജലവിനിയോഗം ചുരുക്കുക എന്ന ലക്ഷ്യം വച്ച്‌ മറ്റ്‌ പ്രകൃതിസ്രോതസ്സുകളെ വൈദ്യുതിയുല്‌പ്പാദനത്തിനായി നമുക്കുപയോഗിക്കാനും കഴിയണം.

രാമക്കല്‍മേട്‌ കാറ്റാടി പദ്ധതി നടപ്പാക്കേണ്ടതിന്റെ ആവശ്യകത അതാണ്‌.വെറുതെ ലഭിക്കുന്ന കാറ്റിനെ കറന്റാക്കി മാറ്റാന്‍ നമുക്ക്‌ കഴിയാത്തത്‌ അധികൃതരുടെയും ഇടനിലക്കാരുടെയും ഉദ്ദേശ്യത്തില്‍ വേറെ ലക്ഷ്യം കലരുമ്പോഴാണ്‌.മണിക്കൂറില്‍ നൂറ്‌ മുതല്‍ നൂറ്റിയിരുപത്‌ വരെ വേഗതയില്‍ കാറ്റ്‌ ലഭിക്കുന്ന മറ്റു പ്രദേശങ്ങള്‍ നമുക്ക്‌ കേരളത്തിലില്ല.സമതലങ്ങളില്ലാത്ത കുന്നുകളേറെയുള്ള ജില്ലയില്‍ തമിഴ്‌നാട്‌ നോക്കിക്കിടക്കുന്ന രാമക്കല്‍മേട്‌ മാത്രമേ ഇത്ര കാറ്റുള്ളൂ.പക്ഷേ വലിയൊരു സാധ്യതയായി നമ്മളത്‌ തിച്ചറിയുന്നില്ല.


  • കടലും തീവണ്ടിയും കടന്നുവരാത്ത ജില്ല

ഇതൊരു സ്വപ്‌നമാണ്‌.കടലിനെ കെട്ടിവലിച്ചു കൊണ്ടുവരിക എന്തായാലും സാദ്ധ്യമല്ല.എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ മൂന്നാറിലുണ്ടായിരുന്ന റെയിലിനെ മറ്റുവഴികളിലൂടെ വീണ്ടുമെത്തിക്കാന്‍ നമുക്ക്‌ സാധിക്കില്ലേ. വിനോദസഞ്ചാരികള്‍ക്കായി മൂന്നാറിന്റെ പരിസരപ്രദേശത്തുമാത്രമായിട്ടും റെയില്‍ഗതാഗതം നടപ്പാക്കാം.സ്വിറ്റ്‌സര്‍ലന്റിലും ഊട്ടിയിലും സാദ്ധ്യമായിട്ടുള്ള മലമ്പാതയാത്രതന്നെ ഇത്‌.(മെട്രോ റെയില്‍ പണ്ടേയ്‌ക്കുപണ്ടേ വരേണ്ട എറണാകുളത്ത്‌ അതിനിയും വന്നിട്ടില്ല.പിന്നല്ലേ ഈ കാട്ടുമുക്കില്‍ എന്നു പരിഹസിക്കുന്നവരുണ്ടാകാം.ശരിയാണ്‌.എന്തുചെയ്യാം.)

ഇപ്പോള്‍ ജില്ലയിലെ ഒരേയൊരു മുനിസിപ്പാലിറ്റിയായ തൊടുപുഴ വരെ വരുന്ന വിധത്തില്‍ റെയില്‍വേയുടെ സര്‍വ്വേ നടത്തിയെങ്കിലും അതും നടപടിയാവാതെ പോവുന്നതാണ്‌ നാം കാണുന്നത്‌.പുനരാലോചനയ്‌ക്ക്‌ വയ്‌ക്കേണ്ട കാര്യമാണിത്‌.തൊടുപുഴ വരെയല്ല,പത്തനംതിട്ട ജില്ലയില്‍ നിന്ന്‌ നേര്യമംഗലം വരെയെങ്കിലും റെയില്‍ഗതാഗതം സ്ഥാപിക്കാന്‍ കഴിയണം.ഹൈറേഞ്ചിലേക്കുള്ള വാതിലാണല്ലോ നേര്യമംഗലം.

റെയില്‍ ഗതാഗതമെന്നതിലൂടെ പ്രധാനമായും രണ്ട്‌ ഉദ്ദേശമാണുള്ളത്‌.

1)ജില്ലയുടെ യാത്രാ-വാണിജ്യ ആവശ്യങ്ങള്‍ പരിഹരിക്കുക.

2)മൂന്നാറിലേക്ക്‌ കൂടുതലായി സഞ്ചാരികളെ ആകര്‍ഷിക്കുക.

നിലവില്‍ വളരെയധികം യാത്രാക്ലേശമനുഭവിക്കുന്നവരാണ്‌ ഇടുക്കിജില്ലക്കാര്‍.റോഡുകള്‍മാത്രം യാത്രാദുരിതം പരിഹരിക്കുകയില്ല.യാത്രാദുരിതം മറികടക്കാനും മറ്റുജില്ലക്കാര്‍ക്ക്‌ ബുദ്ധിമുട്ടില്ലാതെ കടന്നുവരാനും ഇതിലൂടെ കഴിയും.ജില്ല 'ഹരിതകേദാര'മാവുമ്പോള്‍ അതിന്റെ ഫലം നാനാമേഖലകളിലേക്കും പടരുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.തീവണ്ടിയുടെ ആവശ്യകതയും അപ്പോള്‍ കൂടുതലായി ഉയര്‍ന്നുവരും.


  • മടിയന്മാരായ സര്‍ക്കാര്‍നിയമിതപ്രഭുക്കന്മാരും പാദസേവകരും

ജില്ല രൂപീകരിച്ച കാലം മുതല്‍ ഇടുക്കി ജില്ലയ്‌ക്കുള്ള പ്രധാനദോഷമാണ്‌ ശിക്ഷ കിട്ടി പണിക്കുവരുന്നവരുടെ അലസത.സര്‍ക്കാര്‍ നിയമിതപ്രഭുക്കന്മാരായ അവരുടെ ആത്മരോഷവും അതുമൂലമുള്ള അലസതയും ജില്ലയെ മറ്റുജില്ലകളില്‍ നിന്ന്‌ പിന്നോട്ടടിപ്പിക്കുന്നതില്‍ പ്രധാന പങ്ക്‌ വഹിക്കുന്നുണ്ട്‌.ഭാവനാശാലിയായ ഉദ്യേഗസ്ഥര്‍വേണം ഇടുക്കി ഭരിക്കാന്‍.അപ്പോഴോ ജില്ല ശരിയായ രീതിയില്‍ സൗന്ദര്യവും ആരോഗ്യവും കൈവരിക്കൂ.പഞ്ചായത്ത്‌ ഓഫീസുകളും വില്ലേജ്‌ ഓഫീസുകളും കൃഷി ഭവനുകളും സഹകരണബാങ്കുകളും പറയുന്നതുകേട്ട്‌ ജീവിക്കുന്ന ധാരാളം പേരുണ്ട്‌ ഇടുക്കിയില്‍.അവരെ കൃത്യമായി സഹായിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ അധികാരത്തിലിരുന്നാല്‍ സാധാരണക്കാര്‍ക്ക്‌ വലിയ ആശ്വാസമാവും.പലപ്പോഴും സര്‍ക്കാര്‍ കാട്ടുന്ന ഉദ്യോഗസ്ഥനിയമനങ്ങളുടെ അലംഭാവപ്രകൃതത്തില്‍ ഇടുക്കിയിലെ ജനപ്രതിനിധികള്‍ വലിയ താല്‌പര്യം കാട്ടാറില്ല.പിന്നാക്കജീവിതാവസ്ഥകളോട്‌ പൊരുതിക്കയറിയ ആ പാവം ജനനേതാക്കന്മാര്‍ക്ക്‌ അതിനുള്ള ഭാവനയും ജില്ലയ്‌ക്ക്‌ ആവശ്യമുള്ളത്‌ നേടിയെടുക്കാനുള്ള ആര്‍ജ്ജവവും ഇല്ല.പൊലീസിലായാലും ഫോറസ്റ്റിലായാലും പഞ്ചായത്തിലായാലും തനിക്ക്‌ വഴങ്ങുന്നവരെ വാഴിക്കുക എന്നതാണല്ലോ സമാന്തരനാടുവാഴികളുടെ കാലാകാലമായുള്ള തന്ത്രം.അതിന്‌ മാറ്റം വരണം.

ഒന്നുകില്‍ വൃദ്ധസദനം എന്നുപേരുകേട്ട ജില്ല അല്ലെങ്കില്‍ കാലാവസ്ഥാവ്യതിയാനത്തെത്തുടര്‍ന്ന്‌ സഞ്ചാരികള്‍ വരാതായതോടെ മനുഷ്യരുപേക്ഷിച്ചുപോയ ജില്ല.ഇതിലൊരു ദുഷ്‌പേരായിരിക്കും രണ്ടോ മൂന്നോ ദശകങ്ങള്‍ കഴിഞ്ഞാല്‍ ഇടുക്കിയെപ്പറ്റി പഠിക്കാനുണ്ടാവുക.അതുകൊണ്ട്‌,ജില്ലയെ സമഗ്രമായി മനസ്സിലാക്കുന്ന ദീര്‍ഘവീക്ഷണമുള്ള ഭാവനാശാലികളായ ഭരണതന്ത്രജ്ഞരും അവരെ പിന്തുണയ്‌ക്കുന്ന ഉദ്യോഗസ്ഥരുമാണ്‌ ഇടുക്കിക്ക്‌ ഇന്നാവശ്യം. കേരളത്തിന്റെ ഔദ്യോഗിക ഹരിതചിഹ്നമാവാന്‍ അതിലൂടെ ഇടുക്കിക്ക്‌ കഴിയും.

ഫോട്ടോ-സുസ്‌മേഷ്‌ ചന്ത്രോത്ത്‌

Saturday, September 4, 2010

നാനോ ഓണം


വി.കെ.എന്‍ `നമത്‌ വാഴ്‌വും കാലമും`എഴുതുന്ന സമയം.മദനന്‍ മാഷാണ്‌ വര.മാതൃഭൂമി ആഴ്‌ചപ്പതിപ്പിലാണ്‌ ആഴ്‌ചയ്‌ക്കാഴ്‌ചയ്‌ക്ക്‌ സംഭവം വരുന്നത്‌.ഞാനതിന്റെ സ്ഥിരം വായനക്കാരനും.അതിലൊരിക്കല്‍ വി.കെ.എന്‍ 'പകര്‍ച്ച 'എന്നൊരു കഥയെഴുതി.ഓഫീസില്‍ പോയിരിക്കുന്ന ഭര്‍ത്താവിന്‌ ഉച്ചയൂണുണ്ടാക്കി 'പകര്‍ച്ച ' കൊടുത്തയക്കുന്നതാണ്‌ വര്‍ണ്ണിച്ചിരിക്കുന്നത്‌.അമ്പമ്പോ എന്നല്ലാതെ എന്തുപറയാന്‍!സാരി ചരിച്ചുകുത്തി,കീഴ്‌പ്പാവാടയുടെ അടിവശത്തെ ഞൊറിവൊക്കെ കാണിച്ച്‌,അടുക്കളയില്‍ വിയര്‍പ്പൊഴുക്കി നായിക നില്‍ക്കുന്ന പടമാണ്‌ മദനന്‍മാഷ്‌ വരച്ചിരിക്കുന്നതും.നാക്കിലയുടെ അറ്റത്തെ ചുരുണ്ട നാരും പൊട്ടലും അടുക്കുപാത്രത്തിനു പുറത്തേക്ക്‌ കാണാം.ശ്രീമതി ഓട്ടോ വിളിച്ചാണ്‌ സദ്യവട്ടത്തെ കയറ്റിയയക്കുന്നത്‌.അതില്‍ ഒരു പ്രയോഗമുണ്ട്‌.മിച്ചം വന്ന കഷണങ്ങളെല്ലാം തടുത്തുകൂട്ടി അവിയലുണ്ടാക്കി എന്ന്‌!അടുക്കളയില്‍ കൂട്ടാന്‍ വേകുമ്പോള്‍,പ്രത്യേകിച്ചും അത്‌ അവിയലാണെങ്കില്‍,ഞാനീ കാര്യമോര്‍മ്മിക്കും.ഓണസദ്യയൊരുങ്ങുമ്പോഴും ഇക്കാര്യമോര്‍മ്മിക്കും.അത്‌ വി.കെ.എന്നിനുമാത്രം കഴിയുന്ന സാമര്‍ത്ഥ്യമാണ്‌.ഭക്ഷണത്തെ സാമര്‍ത്ഥ്യത്തോടെ വര്‍ണ്ണിക്കുക എന്നത്‌.ഓണക്കാലമാകുമ്പോള്‍ ഞാനീ കഥയെ പതിവായി ഓര്‍ക്കാറുണ്ട്‌.അതിന്‌ ഓണവുമായി ബന്ധമില്ലെങ്കിലും,ഓണവും ചമയലും രസികനായി വരുന്ന കഥാസന്ദര്‍ഭങ്ങള്‍ വേറെയുണ്ടെങ്കിലും,ഇക്കഥയാണ്‌ എന്തുകൊണ്ടോ ഓര്‍മ്മ വരിക.അതില്‍ സദ്യവട്ടത്തിന്റെ കനപ്പെട്ട ശൈലികള്‍ അമര്‍ന്നുകിടക്കുന്നതുകൊണ്ടാകാം.

എന്റെ കുട്ടിക്കാലത്ത്‌ ഗൃഹോപകരണങ്ങളാല്‍ സമൃദ്ധമായ അടുക്കളയൊന്നും വീട്ടിലുണ്ടായിരുന്നില്ല.ഓണമാവുമ്പോള്‍ കൂടുതലളവില്‍ പായസമുണ്ടാക്കാനായും സാമ്പാര്‍ വയ്‌ക്കാനായും അമ്മയുടെ ഒരു പരാക്രമമുണ്ട്‌‌.അധികമായി ആരെങ്കിലും ഉണ്ണാനുണ്ടാവുമെന്നതാണ്‌ പ്രധാനകാരണം.പിന്നെ,അയല്‍വീടുകളില്‍ പകര്‍ച്ച കൊടുക്കുകയും വേണം.വലിയ പാത്രങ്ങള്‍ കുറേ വാങ്ങിവച്ചിട്ടും കാര്യമില്ല.മഴക്കാലത്ത്‌ പെയ്‌ത്തുവെള്ളം പിടിക്കാമെന്നല്ലാതെ വേറെന്തുവിശേഷം!സാധാരണ ദിവസങ്ങളില്‍ നാലാള്‍ക്കു ഭക്ഷണമുണ്ടാക്കിയാല്‍ മതിയല്ലോ.ഓണത്തിന്റെ ഓര്‍മ്മകളില്‍ സജീവമായി വി.കെ.എന്‍ കയറിവരാനുള്ള കാരണം ഉണ്ണുന്നതിന്റെ പ്രിയംതന്നെയാണ്‌.ഞാനൊരു ആഹാരപ്രിയനാണ്‌.എന്തും വലിച്ചുവാരിക്കഴിക്കുന്നതല്ല ശീലം,മറിച്ച്‌ നല്ല ചിട്ടയൊപ്പിച്ച്‌ നമ്മുടെ നാട്ടുഭക്ഷണം നന്നായി കഴിക്കുന്നതിലാണ്‌.അതൊക്കെ എല്ലായ്‌പ്പോഴും പ്രയാസമാണല്ലോ.പ്രത്യേകിച്ചും ഹൈറേഞ്ചിലെ ഏറെക്കുറെ ഇല്ലായ്‌മയുടെ സാഹചര്യങ്ങളില്‍.എന്നാല്‍ ഓണത്തിന്‌ അങ്ങനെയല്ല.തരാതരം ഭക്ഷണം ആസ്വദിച്ചുതന്നെ കഴിക്കാം.ഒരിടത്തുനിന്നല്ല,അയല്‍വീടുകളില്‍നിന്നും.ഒരു ഗ്ലാസ്‌ പായസമെങ്കിലും അന്നത്തെ ദിവസം അയല്‍പക്കത്ത്‌ നിന്ന്‌ കഴിച്ചിരിക്കണമെന്ന്‌ നിര്‍ബന്ധമാണ്‌.നമുക്കുമാത്രമല്ല,അവര്‍ക്കും.എനിക്കിഷ്ടമാണ്‌ അത്‌.ഇന്നും പ്രിയമുള്ള വീടുകളില്‍നിന്ന്‌ ഭക്ഷണം കഴിക്കാന്‍ എനിക്കിഷ്ടമാണ്‌.അതിലൊരു നല്ല സന്ദേശംകൂടിയുണ്ട്‌.മാധവിക്കുട്ടിയുടെ കഥകളിലും വെപ്പുകാരന്റെ ക്രിയകള്‍ കാണാം.ആ കഥകളിലെ കുട്ടികളെപ്പോലെ വെപ്പുകാരന്‍ വന്നാലാണ്‌ എനിക്കുത്സാഹമാവുക.കഥയിലായാലും ജീവിതത്തിലായാലും.എന്റെ ഓര്‍മ്മയിലുമുണ്ട്‌,ഒരു 'കലി നാരായണന്‍നായര്‍'.ഞങ്ങളുടെ നാട്ടിലെ പേരെടുത്ത ദേഹണ്ഡക്കാരന്‍ ഗോപാലന്‍ചേട്ടന്‍.കല്യാണമോ അടിയന്തിരമോ മറ്റോ വന്നാല്‍ ഗോപാലന്‍ ചേട്ടന്‍ ആഘോഷമായിപ്രവേശിക്കും.വലിയ കുട്ടകങ്ങളും ചെമ്പുകളും വാര്‍പ്പുകളും വയ്‌ക്കാനുള്ള മുട്ടന്‍ അടുപ്പുകളുടെ പണിയാണ്‌ ആദ്യം.പിന്നെ,ചേന,ചേമ്പ്‌,കായ,മത്തന്‍,കുമ്പളം,പപ്പടം,പരിപ്പ്‌,നെയ്യ്‌‌,എണ്ണ,തേങ്ങ എന്നിങ്ങനെ ഒരു ബഹളം.ഗോപാലന്‍ചേട്ടന്റെ കരവിരുതുകള്‍ നല്ലപോലെ കാണാനൊന്നും എനിക്കുകഴിഞ്ഞിട്ടില്ല.എന്റെ കുട്ടിക്കാലമാണത്‌.മുതിര്‍ന്നപ്പോഴേക്കും അദ്ദേഹം ദേഹണ്ഡംനിര്‍ത്തി ഉപജീവിതത്തിന്‌ വേറെ പണി നോക്കി തുടങ്ങിയിരുന്നു.

അരികുത്തുമില്ലും ചില പുന്നാരങ്ങളും

അക്കാലത്ത്‌‌ ഞങ്ങളുടെ നാട്ടില്‍ ഒരേയൊരു അരികുത്തുമില്ലേ ഉണ്ടായിരുന്നുള്ളൂ.അത്‌ പാടം കടന്നുചെല്ലുന്ന ചെമ്മണ്‍ നിരത്തിനരികിലാണ്‌.ഒരു കൊല്ലത്തിന്റെ കൂട്ടിവയ്‌ക്കലുകള്‍ മുഴുവന്‍ നാട്ടുകാര്‍ കുത്തിത്തീര്‍ക്കുന്നത്‌ ആ മില്ലിലായിരുന്നു.ഓണക്കാലമായാല്‍ അവിടെ തിരക്കേറും.തവിടിന്റെയും ഉമിയുടെയും പുഴുക്കനെല്ലിന്റെയും ഗ്രീസിന്റെയും ഡീസലിന്റെയും വാസന നിറഞ്ഞുകിടക്കുന്ന ഒരിടം.മില്ലില്‍ തട്ടമിട്ടു തലമറച്ച ചെറുപ്പക്കാരികള്‍ നെല്ലുകുത്താന്‍ വന്നുനില്‍പ്പുണ്ടാകും.പ്രായം ചെന്ന സ്‌ത്രീകള്‍ അവിടെത്തന്നെ പടിഞ്ഞിരുന്ന്‌ അരിയിലെ ഉമി കൊഴിച്ചെടുക്കുന്നുണ്ടാവും.കൂട്ടിനുവന്ന കുട്ടികള്‍ ത്രികോണാകൃതിയില്‍ കമുകിന്‍പട്ട കീറിയടിച്ച മറയില്‍ മൂക്കു ചേര്‍ത്തുവച്ച്‌‌ യന്ത്രത്തിന്റെ ബെല്‍റ്റ്‌ കറങ്ങുന്നത്‌ നോക്കിനില്‍പ്പുണ്ടാകും.അരി കുത്തുന്ന ആക്കൊച്ച്‌‌ ചേട്ടന്‍ അരിവരുന്ന കുഴലില്‍ വിരലിട്ട്‌ മുഷിഞ്ഞുനില്‍പ്പുണ്ടാകും.കുത്തുകൂലി പണമോ നെല്ലോ ആണ്‌‌.പണം കൊടുക്കുന്നവര്‍ വിരളം.ആ മില്ല്‌ എന്റെ ഓര്‍മ്മകളുടെ പരിധികളിലുണ്ടായിരുന്നു എന്നും.അനവധി ഓണക്കാലങ്ങള്‍ ആ മില്ലിനെ ചുറ്റിപ്പറ്റി കടന്നുപോയിട്ടുണ്ട്‌.നെല്ല്‌ നിറച്ച ചാക്കോ കുട്ടയോ തലയിലേറ്റി നന്നേ വീതികുറഞ്ഞ പാടവരമ്പിലുടെ നടക്കുക എന്നത്‌ യാതന നിറഞ്ഞകാര്യമാണ്‌.വരമ്പിനരികില്‍ത്തന്നെ കമുകുകളും വച്ചുപിടിപ്പിച്ചിട്ടുണ്ടാകും.നല്ല ഉയരമുള്ള കമുകുകള്‍.അതില്‍ ഒരു കൈ ചുറ്റിപ്പിടിച്ച്‌,തലയിലെ ഭാരം ചരിയാതെ സൂക്ഷിച്ചുവേണം വരമ്പ്‌ കടക്കാന്‍.മഴക്കാലത്ത്‌ വരമ്പിനപ്പുറത്തെ തോട്‌ കവിഞ്ഞൊഴുകും.പക്ഷേ,തോട്ടിറമ്പിലെമ്പാടും പൂക്കളായിരിക്കും.നല്ലനല്ല ഓണപ്പൂക്കള്‍.മില്ലില്‍ വന്നുകൊണ്ടിരുന്ന തട്ടമിട്ട സ്‌ത്രീകള്‍ ഞങ്ങളുടെ ദേശത്തിന്റെ പടിഞ്ഞാറുഭാഗത്തുനിന്നുള്ളവരായിരുന്നു.ചുറ്റിലും വിശാലമായ പാടങ്ങളായിരുന്നതിനാല്‍ എല്ലാവരും സുപരിചിതരുമായിരുന്നു.പണിക്കാരും പണക്കാരും പണിയെടുപ്പിക്കുന്നവരും ചേര്‍ന്നുണ്ടായ കൃഷിക്കാലം.അങ്ങനെയൊരു മില്ലിനെപ്പറ്റി,പത്മരാജന്‍ 'കള്ളന്‍ പവിത്രന്‍ 'എന്ന സിനിമയില്‍ പറയുമ്പോള്‍,ഞാനാ ജീവിതത്തിലൂടെ കടന്നുപോകുകയായിരുന്നു.മില്ലുകാരന്‍ മാമച്ചന്‍ അതിലാണല്ലോ.ആ സിനിമയിറങ്ങിയ നാളുകളിലായിരുന്നു എന്റെ കുട്ടിക്കാലം.പക്ഷേ ജീവിതകഥ സിനിമയിലെപ്പോലെ ആയിരുന്നില്ലെന്നുമാത്രം.പിന്നീട്‌ അങ്ങനൊരു മില്ല്‌ കണ്ടത്‌ മഞ്ചേരിക്കടുത്ത്‌ ഇളയൂരിലാണ്‌.അവിടെ എന്റെ ചെറിയച്ഛന്റെയും ചെറിയമ്മയുടെയും വീട്ടിലേക്ക്‌ പോകുന്ന വഴിയില്‍ അത്തരമൊരു മില്ലുണ്ടായിരുന്നു.ഇരമ്പുന്ന മില്ല്‌.മണ്ണെണ്ണയുടെയും ഗ്രീസിന്റെയും ഡീസലിന്റെയും നെല്ലിന്റെയും മണമുള്ള യന്ത്രശാല.അവിടെ കാത്തുനിന്നിരുന്ന പെണ്ണുങ്ങള്‍ മുഴുവന്‍ തല മറച്ചവരായിരുന്നു.അവര്‍ നമ്മളെക്കാണുമ്പോള്‍ ഒന്നുകൂടി അകത്തേക്കുവലിയും.മൈലാഞ്ചിച്ചെടി കൊളുത്തിവലിച്ചിട്ടെന്ന പോലെ.ആ മില്ലിരിക്കുന്നതിനടുത്ത്‌ ഒരു പഞ്ചായത്ത്‌ കുളമുണ്ട്‌.അപ്പുറം കൈതകള്‍ തലകുനിച്ച്‌ മാറിടം നോക്കിനില്‍ക്കുന്ന തോടും.പിന്നെ അത്തരം മില്ലുകള്‍ കണ്ടിട്ടുള്ളത്‌ പാലക്കാടാണ്‌.സിമന്റിട്ട വലിയ മുറ്റങ്ങളുണ്ടാകും.നെല്ല്‌ നിരത്തി ചിക്കിയിട്ടുണ്ടാവും.നെല്ല്‌ പുഴുങ്ങുന്ന യന്ത്രത്തില്‍നിന‌ ആവി മേലേക്ക്‌ പോകുന്നുണ്ടാവും.പാലക്കാട്ടെ ചെട്ടിച്ചികളും മൂത്താന്മാരും ഈഴവരും കാക്കുന്ന നെല്‍ക്കാലങ്ങള്‍.!
ഓണമെന്നൊന്നുമില്ല സ്‌നേഹസമ്പന്നരായ പാലക്കാട്ടുകാര്‍ക്ക്‌‌.അവരുടെ മനസ്സിലെന്നും ഓണമാണ്‌.മലയാളി എന്നാല്‍ പാലക്കാട്ടുകാരായിരുന്നെങ്കില്‍....!ഇന്ന്‌ നാട്ടില്‍ ആധുനിക അരിമില്ലുകളുള്ളത്‌ കാലടിയിലാണ്‌.നിറം കലര്‍ത്തിയ കല്ലില്ലാത്ത അരി വരുന്ന കാലടിയുടെ അരിപ്പെരുമ!

പ്രപഞ്ചമേ,പൂക്കളമിടാന്‍ കുറച്ച്‌ ഇ വേസ്‌റ്റ്‌ ഇറക്കിത്തരൂ...

എന്തും പ്രയോജനപ്പെടുത്തുക എന്നാവുമ്പോള്‍ എന്തും പ്രയോജനപ്പെടുത്താം എന്നുതന്നെയാണ്‌.പൂക്കളമിടാന്‍ ഇലക്ട്രോണിക്‌ വേസ്‌റ്റ്‌ ആവാം.അതിന്റെ പൂരൂപങ്ങള്‍ പുതുമയാവാം.വൈകാതെ നമുക്കിത്‌ പരസ്യങ്ങളില്‍ കാണാന്‍കഴിയും.പ്രകൃതിയെ മുറ്റത്തേക്ക്‌ ആവാഹിക്കുന്ന പൂക്കളങ്ങളെ എനിക്കിഷ്ടമാണ്‌.അതിലെ സങ്കല്‍പം എത്ര ദിവ്യമാണ്‌.പക്ഷേ,ഇന്നും ഇനി വരും നാളുകളിലും അതത്ര സാദ്ധ്യമല്ലാതെ വരും.പ്രകൃതിയില്‍ നിന്ന്‌ നമ്മളകലുന്നതുകൊണ്ടാണതെന്ന്‌ എനിക്കു അഭിപ്രായമില്ല.മാറുന്നകാലം ആവശ്യപ്പെടുന്ന പരിവര്‍ത്തനങ്ങളാണ്‌ അതെല്ലാം.നമ്മളിപ്പോള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌‌മെന്റ്‌സിലോ മറ്റോ നിറയെ പൂച്ചെടികള്‍ വച്ചുപിടിപ്പിച്ചാലും മക്കള്‍ ഓണക്കാലത്ത്‌ പത്തുദിവസവും പൂവിടണമെന്നില്ല.ചില ഉള്‍നാടന്‍ദേശങ്ങളിലല്ലാതെ മറ്റെവിടെയെങ്കിലും ഇന്ന്‌‌ കുട്ടികള്‍ പതിവായി പൂവിടുന്നുണ്ടാവുമോ? ഓണപ്പൊട്ടനും മറ്റും കണ്ണൂര്‍,തൃശൂര്‍,പാലക്കാട്‌ ജില്ലകളില്‍ മാത്രമായി ഒതുങ്ങി.കര്‍ക്കിടകം 1 മുതല്‍ പൂവിടുന്നതും ഒറ്റത്തിരുവോണം നോക്കുന്നതും അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായി.വാസ്‌തവത്തില്‍ തിരുവിതാംകൂറും മലബാറും മധ്യകേരളവും ഓണത്തെ വ്യത്യസ്‌തമായിത്തന്നെയാണ്‌ സ്വീകരിക്കുന്നത്‌.ഒരു ചരിത്രകാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഐക്യകേരളപ്പിറവി ഓണത്തിന്റെ മിത്തിനെ പൊളിച്ചടുക്കിയിട്ടില്ല.തലമുറ കഴിയുംതോറും നഷ്ടമാവുന്നതാണ്‌ മാമൂലുകളോടുള്ള പ്രതിപത്തി.പിന്നീട്‌ അതൊരു നേര്‍ത്ത ഓര്‍മ്മയായിമാറും.ഇനിയൊരു അമ്പത്‌ കൊല്ലംകഴിഞ്ഞാല്‍ ഓണത്തിന്‌ ഇന്നത്തെയത്രപോലും സവിശേഷത നല്‍കാന്‍ അന്നത്തെ മലയാളികള്‍ തയ്യാറാകണമെന്നില്ല.അനുഷ്‌‌ഠാനങ്ങള്‍ വൈകാരികശീലത്തില്‍നിന്നുണ്ടാവുന്നതാണ്‌.ആ വൈകാരികതയാണ്‌ നാള്‍ക്കുനാള്‍ നമുക്ക്‌ നഷ്ടമാവുന്നത്‌‌.അത്‌ മാറ്റമാണ്‌.അംഗീകരിക്കേണ്ട മാറ്റം.പക്ഷേ,ഇന്നത്തെ മലയാളി രണ്ടുനാള്‍ ഓണം ആഘോഷിക്കുന്നുണ്ട് കുറേക്കാലമായിട്ട്‌‌.കുറേക്കാലംകൂടി അതുതുടരും.വാസ്‌തവത്തിലത്‌‌-ഇപ്പോള്‍ നാട്ടില്‍ നടക്കുന്നത്‌‌-വിപണിയുടെ ഓണാഘോഷമാണ്‌.അഥവാ ആവശ്യമാണ്‌.എന്നാല്‍ വരും നാളുകളില്‍ വിപണിയുടെ ഇന്നത്തെ സങ്കല്‍പം മാറും.അന്ന്‌ ഓണവും വിഷുവും അപ്രധാനമാകും.എല്ലാ പ്രാദേശികതയും നഷ്ടമാകും.അതേസമയം ആഗോളപ്രചാരമുള്ള ക്രിസ്‌തുവിന്റെ പിറവി നിലനില്‍ക്കുകയും ചെയ്യും.കാരണം,ഓണം കേരളത്തിന്റെ,മലയാളിയുടെ മാത്രം ആവേശമാണ്‌.അയല്‍പക്കമായ തമിഴ്‌നാട്ടിലോ കര്‍ണ്ണാടകത്തിലോപോലും അതിന്റെ അലയൊലികളില്ല.ഇല്ലെന്നുതീര്‍ത്തും പറഞ്ഞുകൂടാ.ഉള്ളത്‌ വിപണിയുടെ നാണയാധിഷ്ടിതമായ അധീശത്വമാണ്‌.അവരുടെ വിപണിയില്‍നിന്ന്‌ നമ്മുടെ ഓണവിപണിയിലേക്ക്‌‌ വരുന്ന വിഭവങ്ങളുടെ സമകാലികത മാത്രം.ഇതൊക്കെയാണെങ്കിലും ഇന്നത്തെ മലയാളിക്ക്‌‌,ഇതുവരെയുള്ള മലയാളിക്കും,ഓണം ഗൃഹാതുരതയാണ്‌.നാളത്തെകാര്യം അങ്ങനെയാവില്ലെങ്കിലും.ഇന്നത്തെക്കാലത്ത്‌ സമൃദ്ധമായ ഭക്ഷണം എന്നത്‌ കേള്‍ക്കാനത്ര സുഖമില്ലാത്ത കാര്യമാണ്‌.എന്നുംതന്നെ സമൃദ്ധമായ ഭക്ഷണമാണല്ലോ.ബി.പി.എല്ലിനുതാഴെയുള്ളവരാണെങ്കിലും അല്ലെങ്കിലും.എല്ലാം ലഭ്യമാണ്‌ എന്നതാണ്‌ സംഗതി.അതിന്‌ പണം മാത്രംമതി.പണമോ,പഴയ പോലെയല്ല,ആവശ്യത്തിന്‌ കിട്ടാനുണ്ട്‌‌.സ്വകാര്യമേഖലയുടെ വളര്‍ച്ച,നാട്ടിലെ ദാരിദ്യമകറ്റിയിരിക്കുന്നത്‌ ചെറിയ തോതിലൊന്നുമല്ലല്ലോ.നമ്മളാരുമത്‌ സമ്മതിച്ചുതരില്ലെങ്കിലും.അതിന്റെ മാറ്റം 'ഇല'യിലാണ്‌.സദ്യ എന്നുപറഞ്ഞാല്‍ ഇലയില്‍ ബ്രഡ്ഡും വെണ്ണയും അല്ലെങ്കില്‍ എണ്ണ പുരട്ടാത്ത ചപ്പാത്തിയും കറിയും കോഴിക്കാലുമെന്നായിട്ടുണ്ട്‌.ഇല പേപ്പറില.അതിലൊന്നും കുഴപ്പമില്ല.കാലത്തിനൊപ്പമാണ്‌ നാം സഞ്ചരിക്കേണ്ടത്‌.എന്നാലും,സദ്യയെന്നാല്‍,എന്നെസംബന്ധിച്ച്‌ ചോറും കറിയും പപ്പടവും വറുത്തപ്പേരിയും ഉപ്പിലിട്ടതും പായസവും തന്നെയായിരിക്കണം.

ഓണക്കോടി.ഓടിക്കോ!

നമ്മള്‍ക്ക്‌ 'അക്ഷയതൃതീയ'യുടെ ജ്വരം പിടിച്ചത്‌ ഓര്‍മ്മയില്ലേ.അതേപോലെയാണ്‌ ഓണക്കോടിയുടെ കാര്യവും.എനിക്കുമനസ്സിലാവാത്തത്‌ ഇപ്പോള്‍ നാട്ടിലുയരുന്ന സ്വര്‍ണ്ണക്കടകളുടെയും തുണിക്കടകളുടെയും ബാഹുല്യമാണ്‌‌.ആരാണ്‌ ഇത്ര ഉപഭോഗജ്വരമുള്ള മലയാളി സമൂഹം?ആരാണ്‌ ഇത്രശേഷിയുള്ള കച്ചവടക്കാര്‍?നികുതിവകുപ്പും സര്‍ക്കാരും മാനം നോക്കിനില്‍ക്കുന്ന കാഴ്‌ച കാണണമെങ്കില്‍ പത്രം നോക്കിയാല്‍ മതി.ആഴ്‌ചയിലൊന്നെങ്കിലും മുഴുവന്‍താള്‍ പരസ്യമുണ്ടാകും,ഏതെങ്കിലും ജ്വല്ലറിയുടെയോ തുണിക്കടയുടെയോ ഉദ്‌ഘാടനം വിളംബരം ചെയ്‌ത്‌.എവിടെനിന്നാണ്‌ ഈ വരുമാനം.അതിനിടയില്‍ ഓണക്കോടി എന്നൊന്നില്ല,എന്നും ഓണക്കോടിയാണ്‌.അതാണ്‌ ആദ്യമേ പറഞ്ഞ വിപണിയുടെ കെണി.അതില്‍ മുങ്ങിപ്പോകുന്നത്‌ ഐതിഹ്യമാണ്‌.നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി എന്ന നാടകം ഇനി അരങ്ങില്‍ കളിക്കാനുള്ളതല്ല,ആര്‍ക്കൈവ്‌സില്‍ സൂക്ഷിക്കാനുള്ളതാണെന്ന്‌ കാലംപറയുംപോലെ.മാനുഷരെല്ലാരുമൊന്നുപോലെ എന്ന്‌ ഇനി പറയാനാവാത്തതുപോലെ.മനുഷ്യരെ വിഭിന്നരാക്കുന്നതാണ്‌ മാറിയകാലം.മാറിയകാലത്ത് നിലനില്‍ക്കുന്നതെന്താണോ അതാണ്‌ 'ആധുനികമായ' ഐതിഹ്യം.ആധുനികമായ ഐതിഹ്യത്തിന്‌ ഒരു മൈക്രോചിപ്പിലൊതുങ്ങാനുള്ള സ്ഥലമേ യന്ത്രവാസികളും യന്ത്രസംസ്‌കാരവാഹികളുമായ
മനുഷ്യന്‍ അനുവദിക്കൂ.
അതുകൊണ്ട്‌ അതിനെ ഇനി നാനോഓണം എന്നുവിളിക്കാം.

ഫോട്ടോ.സുസ്‌മേഷ്‌ ചന്ത്രോത്ത്‌